ന്യൂഡല്‍ഹി: നിരോധിത സംഘടനയായ പോപ്പുലര്‍ ഫ്രണ്ടിനെതിരെ പോലീസും കേന്ദ്ര ഏജന്‍സികളും ഫയല്‍ ചെയ്ത കേസുകളുടെ സ്ഥിതിഗതി വിലയിരുത്തി ഇന്റലിജന്‍സ് ബ്യൂറോ (ഐബി) യോഗം. 2022 സെപ്റ്റംബര്‍ മുതല്‍ ഫയല്‍ ചെയ്ത കേസുകളാണ് ഐബി വിളിച്ചു ചേര്‍ത്ത സ്റ്റാന്‍ഡിങ് ഫോക്കസ് ഗ്രൂപ്പിന്റെയും (എസ്എഫ്ജി) പോലീസിന്റെയും എന്‍ഐഎയുടെയും യോഗത്തില്‍ വിലയിരുത്തിയത്.

ജയിലില്‍ കഴിയുന്ന പിഎഫ്‌ഐ നേതാക്കളെ സന്ദര്‍ശിച്ചവരുടെ വിവരങ്ങള്‍, ഒളിവിലുള്ളവരോ രാജ്യം വിട്ടുപോയവരോ ആയ നേതാക്കളെ അറസ്റ്റ് ചെയ്യാനുള്ള ശ്രമങ്ങള്‍ ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ യോഗം ചര്‍ച്ച ചെയ്തതായാണ് വിവരം.

കഴിഞ്ഞ മൂന്ന് വര്‍ഷങ്ങള്‍ക്കിടയില്‍ എന്‍ഐഎ പിഎഫ്‌ഐ നേതാക്കള്‍ക്കെതിരെ നിരവധി കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. കേസുമായി ബന്ധപ്പെട്ട് തെളിവുകള്‍ ശേഖരിക്കുന്നതിനായി ബിഹാര്‍, യുപി, പഞ്ചാബ്, ഗോവ, തമിഴ്‌നാട്, കര്‍ണാടക, കേരള സംസ്ഥാനങ്ങളില്‍ പരിശോധനകള്‍ നടത്തുകയും ചെയ്തിരുന്നു.