ർണാടത്തിലെ പ്രമുഖ ബിജെപി നേതാവ് ദേവരാജഗൗഡയെ പൊലീസ് കസ്റ്റഡിയിലെടുത്തു. ലൈംഗികാതിക്രമ പരാതിയിലാണ് ഗൗഡയെ പിടികൂടിയത്. ഹാസനിലെ എൻഡിഎ സ്ഥാനാർത്ഥിയും ജെഡിഎസ് സിറ്റിങ് എംപിയുമായ പ്രജ്വൽ രേവണ്ണയുടെ ലൈംഗികാതിക്രമ ദൃശ്യങ്ങൾ ചോർത്തിയ ഡ്രൈവർ കാർത്തിക് റെഡ്ഢി ഈ ദൃശ്യങ്ങൾ അടങ്ങിയ പെൻഡ്രൈവ് കൈമാറിയത് ദേവരാജ ഗൗഡയെയാണ്.

ഉപമുഖ്യമന്ത്രി ഡികെ ശിവകുമാറിന് ഈ ദൃശ്യങ്ങൾ ചോർന്നതിൽ പങ്കുണ്ടെന്ന് നേരത്തെ ദേവരാജ ഗൗഡ ആരോപിച്ചിരുന്നു. പ്രത്യേക അന്വേഷണത്തിൽ വിശ്വാസം ഇല്ലെന്നും ഗൗഡ പറഞ്ഞിരുന്നു. എന്നാൽ ഇന്നലെയാണ് ഗൗഡയ്ക്കെതിരെ ലൈംഗികാതിക്രമ പരാതിയുമായി ഒരു സ്ത്രീ എത്തിയത്.

ലൈംഗികപീഡന ദൃശ്യങ്ങൾ പുറത്തുവന്നതിൽ തനിക്ക് പങ്കില്ലെന്ന് ദേവരാജ് ഗൗഡ വ്യക്തമാക്കിയിരുന്നു. അതേ സമയം അഭിഭാഷകൻ എന്ന നിലയിൽ കാർത്തികിൽ നിന്ന് ദൃശ്യങ്ങൾ അടങ്ങിയ പെൻഡ്രൈവ് കൈപ്പറ്റിയിട്ടുണ്ടെന്നും എന്നാൽ, മറ്റാർക്കും നൽകിയിട്ടില്ലെന്നുമാണ് ദേവരാജ് ഗൗഡ വ്യക്തമാക്കിയത്.

പ്രജ്വലിന്റെ മുൻ ഡ്രൈവർ കാർത്തികിന്റെ അഭിഭാഷകനാണ് ദേവരാജ് ഗൗഡ. എന്നാൽ എത്ര സമ്മർദമുണ്ടായാലും സത്യത്തിനും നീതിക്കുമൊപ്പം നിൽക്കുമെന്നും പീഡന ദൃശ്യങ്ങൾ പുറത്ത് വന്നതിനു പിന്നാലെ കടുത്ത ഭീഷണി നേരിടുകയാണും ദേവരാജ് ഗൗഡ കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയിരുന്നു. ആറു മാസം മുമ്പ് വാർത്താസമ്മേളനം നടത്തിയാണ് ഗൗഡ ഈ ദൃശ്യങ്ങളെപറ്റി വെളിപ്പെടുത്തിയിരുന്നത്. ഇക്കാര്യം ബിജെപി നേതാക്കന്മാരെയും അദ്ദേഹം അറിയിച്ചിരുന്നു.