ന്യൂഡൽഹി: രാജ്യത്തെ നടുക്കുന്നതായിരിരുന്നു പാർലമെന്റിലെ സുരക്ഷാ വീഴ്‌ച്ച. ഈ സംഭവത്തിൽ പ്രതികരിച്ചു കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി രംഗത്തുവന്നു. മോദി സർക്കാരിന്റെ തെറ്റായ നയങ്ങളാണ് സുരക്ഷാ വീഴ്‌ച്ചയിലും സംഭവിച്ചതെന്നാണ് രാഹുലിന്റെ വാദം. തൊഴിലില്ലായ്മയും വിലക്കയറ്റവുമാണ് പ്രതികളെ പാർലമെന്റിൽ കയറി പ്രതിഷേധിക്കാൻ പ്രേരിപ്പിച്ചതെന്നും അദ്ദേഹം പറഞ്ഞു.

''രാജ്യത്തെ പ്രധാന പ്രശ്‌നം തൊഴിലില്ലായ്മയാണ്. ഇത് രാജ്യത്തുടനീളം വലിയ പ്രശ്‌നമായി മാറിയിരിക്കുന്നു. മോദിയുടെ നയങ്ങൾ കാരണം രാജ്യത്തെ യുവാക്കൾക്ക് തൊഴിൽ ലഭിക്കുന്നില്ല. പാർലമെന്റിൽ സുരക്ഷാ വീഴ്ചയുണ്ടായി. ഇതിന് കാരണം തൊഴിലില്ലായ്മയും വിലക്കയറ്റവുമാണ്'-രാഹുൽ പറഞ്ഞു.

പാർലമെന്റിലെ സുരക്ഷാവീഴ്ചയെ പ്രതിപക്ഷം രാഷ്ട്രീയവൽക്കരിക്കുകയാണെന്ന വാദങ്ങൾ കോൺഗ്രസ് ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ നേരത്തെ തള്ളിയിരുന്നു. ബിജെപിയും പ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയുമാണ് വിഷയം രാഷ്ട്രീയവൽക്കരിക്കുന്നത്. ലോക്‌സഭയുടെയും സ്പീക്കറുടെയും അധികാരപരിധിയിലുള്ള വിഷയമാണിതെന്ന് ആഭ്യന്തര മന്ത്രാലയം പറയുന്നു. എന്നാൽ സംഭവം ഭീകരാക്രമണമാണെന്ന് എംഎച്ച്എയുടെ കീഴിലുള്ള ഡൽഹി പൊലീസ് കോടതിയിൽ പറയുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.