പറ്റ്ന: ഇൻസ്റ്റഗ്രാമിൽ റീൽസ് ചെയ്യുന്നത് വിലക്കിയ ഭർത്താവിനെ യുവതി കൊലപ്പെടുത്തി. ബിഹാറിലെ ബെഗുസാരായിലാണ് ഞെട്ടിക്കുന്ന സംഭവം നടന്നത്. സമസ്തിപൂർ ജില്ലയിലെ നർഹാൻ ഗ്രാമത്തിൽ നിന്നുള്ള മഹേശ്വർ കുമാർ റായി(25)യെയാണ് ഭാര്യ റാണി കൊലപ്പെടുത്തിയത്. ഭാര്യ റാണി കുമാരിയെ പൊലീസ് അറസ്റ്റ് ചെയ്തു.

മഹേശ്വർക്ക് കൊൽക്കത്തയിൽ കൂലിപ്പണിയാണ്. ഏതാനും ദിവസം മുമ്പാണ് ഇയാൾ ബീഹാറിലെത്തിയത്. മഹേശ്വര് മടങ്ങിയെത്തിയപ്പോൾ റാണി ഫാഫൗട്ടിലെ മാതൃവീട്ടിലായിരുന്നു. ഇയാളും ഇവിടെയെത്തി. സോഷ്യൽ മീഡിയയിൽ സജീവമായിരുന്ന റാണി കുമാരി ഇൻസ്റ്റഗ്രാമിൽ പതിവായി വീഡിയോകൾ ചെയ്തിരുന്നു. മഹേശ്വർ പലതവണ ഇതിനെ എതിർത്തിരുന്നു. ഇതിനെ ചൊല്ലി ഇരുവരും തമ്മിൽ കലഹം പതിവായിരുന്നു.

മാതൃവീട്ടിൽ വച്ചും റീലിനെ ചൊല്ലി ഇരുവരും തമ്മിൽ തർക്കമുണ്ടായി. തുടർന്ന് റാണിയുടെ കുടുംബാംഗങ്ങളും ഇടപെട്ടു. ഇതോടെയാണ് യുവാവിനെ കൊലപ്പെടുത്താൻ യുവതി പദ്ധതിയിട്ടത്. യുവതിക്ക് മറ്റൊരു യുവാവുമായി അടുപ്പമുണ്ടായിരുന്നു. കാമുകന്റെയും രണ്ട് സഹോദരിമാരുടെയും സഹായത്തോടെ മഹേശ്വരനെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു.