- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ജനാധിപത്യത്തോട് പ്രതിബദ്ധരാണെന്നു പറയുന്നവർ അതിന്റെ സുഗമമായ നടത്തിപ്പിനായുള്ള എല്ലാ മാനദണ്ഡങ്ങളെയും ദുർബലപ്പെടുത്തുന്നു; അധികാരത്തിലിരിക്കുന്നവർ മതേതരത്വത്തെ നിന്ദ്യപദമാക്കുന്നുവെന്ന് സോണിയാ ഗാന്ധി
തിരുവനന്തപുരം: രാജ്യത്തിന്റെ ജനാധിപത്യത്തിന്റെ നെടുംതൂണായ മതേതരത്വത്തെ അധികാരത്തിലിരിക്കുന്നവർ നിന്ദ്യപദമായാണ് ഉപയോഗിക്കുന്നതെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് സോണിയാ ഗാന്ധി. സമൂഹത്തിൽ ധ്രുവീകരണം വർധിക്കുന്നതിന് ഇതു കാരണമാകുന്നുവെന്ന് 2024 ലെ മനോരമ ഇയർബുക്കിലെഴുതിയ പ്രത്യേക ലേഖനത്തിൽ അവർ അഭിപ്രായപ്പെട്ടു.
ജനാധിപത്യത്തോട് പ്രതിബദ്ധരാണെന്നു പറയുന്നവർ അതിന്റെ സുഗമമായ നടത്തിപ്പിനായുള്ള എല്ലാ മാനദണ്ഡങ്ങളെയും ദുർബലപ്പെടുത്തുകയാണ്. സഹവർത്തിത്വത്തിനായുള്ള എല്ലാ പാതകളും കടുത്ത ധ്രുവീകരണത്തിനുവേണ്ടി ഉപയോഗിക്കുകയാണ്.
ജനാധിപത്യവും മതേതരത്വവും പരസ്പരം ആഴത്തിൽ ബന്ധിക്കപ്പെട്ടിരിക്കുന്നു. ഒരു റെയിൽപാതപോലെ അത് സഹവർത്തിത്വമുള്ള സമൂഹത്തിലേക്കു സർക്കാരിനെ നയിക്കുകയാണ്. ദൈനംദിന ചർച്ചകളിൽ, പാഠപുസ്തകങ്ങളിൽ, ഭരണഘടനയുടെ ആമുഖത്തിൽ പോലും ഈ വാക്കുകൾ നമുക്ക് സുപരിചിതമാണ്. ഈ സുപരിചത്വത്തിലും ഈ വാക്കുകളുടെ ആഴത്തിലുള്ള അർഥം പലപ്പോഴും മനസ്സിലാകാതെ പോകുന്നു. രാജ്യത്തിന്റെ ചരിത്രം മനസ്സിലാക്കുന്നതിനും, വർത്തമാനകാലത്തെ വെല്ലുവിളികൾ നേരിടുന്നതിനും, ഭാവിക്കുവേണ്ടിയുള്ള തയ്യാറെടുപ്പിന് ഈ വാക്കുകളുടെ അർഥം മനസ്സിലാക്കേണ്ടതാണ്.
മതേതരത്വത്തിന്റെ അർഥങ്ങൾ പല വിധത്തിൽ വ്യാഖ്യാനിക്കാവുന്നതാണെങ്കിലും അതിനു വേണ്ടി ജീവൻ ത്യജിച്ച മഹാത്മാഗാന്ധിയുടെ സർവ ധർമ സമഭാവന എന്ന വാക്കുകളാണ് ഏറെ പ്രധാനം. എല്ലാ മതങ്ങളുടെയും ഐക്യമാണ് ഗാന്ധിജി സ്വാംശീകരിച്ചത്. ഇന്ത്യയുടെ മതവൈവിധ്യം തിരിച്ചറിഞ്ഞാണ് ജവാഹർലാൽ നെഹ്‌റു ഇന്ത്യയെ മതേതര രാജ്യമാക്കി നിലനിർത്തിയത്. ഈ ആശയം ഉൾക്കൊണ്ടാണ് ഭരണഘടനാ ശിൽപിയായ ഡോ. ബി.ആർ. അംബേദ്കർ മതേതര ജനാധിപത്യമാക്കി ഇന്ത്യയെ മാറ്റിയത്.
വൈവിധ്യമല്ല, വൈവിധ്യങ്ങളാണ് ഇന്ത്യയുടെ സവിശേഷത. വിശ്വാസവും ആരാധനയും, ഭാഷയും സാംസ്‌കാരിക വൈവിധ്യവും. മേഖലകളും പ്രകൃതിയും, ചരിത്രവും പാരമ്പര്യവും എന്നിങ്ങനെ അത് പരസ്പരം ഇഴചേർന്നു കിടക്കുന്നു.
വൈവിധ്യം നമ്മുടെ ഐക്യത്തെയും ഐക്യദാർഢ്യത്തെയും ആഘോഷിക്കുമ്പോൾ നമ്മുടെ ഭരണഘടന ഇന്ന് ആക്രമണത്തിനിരയാകുകയാണ്.
ജനാധിപത്യത്തിൽ ഭൂരിപക്ഷത്തിന്റെ അടിസ്ഥാനത്തിലാണ് സർക്കാർ രൂപീകരിക്കുന്നത്. എന്നാൽ, ഒരു ചെറിയ സമൂഹത്തിന്റെ മുറിവുകൾക്ക് എന്താണ് സംഭവിക്കുന്നത്? താൽകാലിക ഭൂരിപക്ഷം ഉപയോഗിച്ച് ദൂരവ്യാപക തീരുമാനങ്ങൾ എങ്ങനെയാണ് എടുക്കാനാകുക? ചെറിയൊരു വ്യത്യാസത്തിൽ ഭൂരിപക്ഷം ലഭിച്ചുവെന്നിരിക്കെ യാതൊരു തടസ്സവുമില്ലാതെ അവർക്ക് യഥേഷ്ടം ഭരിക്കാൻ സാധിക്കുമോ?
ന്യൂനപക്ഷമായതു കൊണ്ടു മാത്രം ഒരു ജനതയുടെ ഭാഷ, മതവിശ്വാസങ്ങൾ, ജീവിതരീതി എന്നിവയ്ക്ക് വെല്ലുവിളി ഉയരുന്നത് സഹവർത്തിത്വത്തിനും സമാധാനത്തിനും ഭൂഷണമല്ല.
മറ്റു രാജ്യങ്ങളിലെ ജനാധിപത്യത്തിന്റെ കുറവുകൾ നമ്മുടെ സ്വാതന്ത്ര്യസമര നേതാക്കൾ മനസ്സിലാക്കിയിരുന്നു. അതിന്റെ ദൂഷ്യഫലങ്ങളിൽനിന്നു രക്ഷപ്പെടാൻ വേണ്ടിയാണ് എഴുതപ്പെട്ടതും പൗരന്മാർക്ക് മൗലികാവകാശങ്ങളുള്ളതും മതേതരത്വത്തിന്റെ മൂല്യങ്ങളുള്ളതുമായ ഭരണഘടന വേണമെന്ന് നാം നിഷ്‌കർഷിച്ചതെന്നു സോണിയ ഗാന്ധി പറഞ്ഞു.