ഹൈദരാബാദ്: ഭാരതീയ ജനത യുവമോർച്ച (ബി.ജെ.വൈ.എം) ദേശീയ പ്രസിഡന്റും ബിജെപി എംപിയുമായ തേജസ്വി സൂര്യയ്ക്കെതിരെ പ്രതിഷേധവുമായി പ്രവർത്തകർ. സോഷ്യൽ മീഡിയയിൽ സ്വാധീനം ചെലുത്തുന്നവർക്കായി ബി.ജെ.വൈ.എം സംഘടിപ്പിച്ച ശിൽപശാലയിൽ മുഖ്യാതിഥിയായി പങ്കെടുക്കവേയാണ് പ്രതിഷേധം ഉണ്ടായത്.

ബിജെപിയുടെ മുതിർന്ന നേതാക്കളായ തരുൺ ചുഗ്, കെ. ലക്ഷ്മൺ, തുടങ്ങിയവരും പരിപാടിയിൽ ഉണ്ടായിരുന്നു. ഒരു കൂട്ടം പ്രവർത്തകർ മുദ്രാവാക്യം വിളിച്ചതോടെ യോഗം അലങ്കോലമായി. മുൻ നിയമസഭാംഗം രാമചന്ദ്ര റാവു രോഷാകുലരായ പ്രവർത്തകരെ സമാധാനിപ്പിക്കാൻ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു.

ബി.ജെ.വൈ.എം സംസ്ഥാന പ്രസിഡന്റ് ഭാനു പ്രകാശിന്റെ നേതൃത്വത്തിലുള്ള ഗ്രൂപ്പാണ് സംഭവത്തിനു പിന്നിലെന്നാണ് വിവരം. ദേശീയ അധ്യക്ഷൻ തേജസ്വി സൂര്യ തെലങ്കാനയിലെ ഒരു പ്രത്യേക വിഭാഗത്തെ മാത്രമാണ് പരിഗണിക്കുന്നതെന്ന് ഭാനു പ്രകാശ് വിഭാഗം ആരോപിക്കുന്നു. ബി.ജെ.വൈ.എമ്മിന്റെ ദേശീയ ട്രഷറർ സായി പ്രസാദ് തേജസ്വി സൂര്യയുമായി ചേർന്ന് ഭാനു പ്രകാശ് വിഭാഗത്തെ തഴയുകയാണെന്ന് ഗ്രൂപ്പ് വൃത്തങ്ങൾ പറഞ്ഞു.