ലക്നൗ: ഉത്തർപ്രദേശിൽ ക്രിമിനൽ സംഘവുമായുള്ള ഏറ്റുമുട്ടലിൽ മാരകമായി പരിക്കേറ്റ പൊലീസ് ഓഫീസർക്ക് ദാരുണാന്ത്യം. സച്ചിൻ റാത്തി (30) എന്ന കോൺസ്റ്റബിളാണ് ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടത്. കനൗജിൽ അശോക് യാദവ് എന്ന പിടികിട്ടാപുള്ളിയെ പിടികൂടാൻ ശ്രമിക്കുന്നതിനിടെയാണ് സച്ചിൻ റാത്തിക്ക് വെടിയേറ്റത്. കൊലപാതകം അടക്കം 20 ഓളം കേസുകളിൽ പൊലീസ് തേടുന്ന കുറ്റവാളിയാണ് അശോക് യാദവ്. നാലംഗ പൊലീസ് സംഘം പ്രതിയുടെ വീട്ടിലെത്തിയപ്പോൾ അശോക് യാദവും മകൻ അഭയും വെടിയുതിർക്കുകയായിരുന്നു.

അക്രമികൾ വെടിവച്ചതോടെ കൂടുതൽ പൊലീസ് സംഘമെത്തി. ഏറ്റുമുട്ടലിൽ പ്രതികളെ കീഴ്പ്പെടുത്തി. ഇതിനിടെ രക്ഷപ്പെടാനാണ് പ്രതികൾ സച്ചിൻ റാത്തിന്റെ തുടയിൽ വെടിവയ്ക്കുകയായിരുന്നു. കാൺപൂരിലെ ആശുപത്രിയിൽ എത്തിച്ചെങ്കിലും വളരെയധികം രക്തം വാർന്നുപോയതിനാൽ അർദ്ധരാത്രിയോടെ മരണം സംഭവിക്കുകയായിരുന്നു.

ഫെബ്രുവരി അഞ്ചിന് വിവാഹം നടക്കാനിരിക്കേയാണ് സച്ചിൻ മരണമടയുന്നത്. വിവാഹത്തിനുള്ള ഒരുക്കങ്ങളുമായി കുടുംബം മുന്നോട്ടുപോകുന്നതിനിടെയാണ് ഈ ദാരുണ സംഭവം. മുസാഫർനഗർ സ്വദേശിയാണ് സച്ചിൻ റാത്തി. 2019ൽ സർവീസിൽ കയറിയ സച്ചിൻ റാത്തിയുടെ വിവാഹം ഒരു വനിതാ കോൺസ്റ്റബിളുമായാണ് നിശ്ചയിച്ചിരുന്നത്.