ന്യൂഡൽഹി: ഗുസ്തി ഫെഡറേഷന്റെ പുതിയ ഭാരവാഹികളെ പിരിച്ചുവിട്ടെങ്കിലും, ഖേൽരത്‌ന, അർജുന അവാർഡുകൾ പ്രതിഷേധ സൂചകമായി മടക്കി നൽകാൻ ഗുസ്തി താരം വിനേഷ് ഫോഗട്ട്. എക്‌സിൽ പോസ്റ്റ് ചെയ്ത പ്രധാനമന്ത്രിക്കുള്ള കത്തിലാണ് വനിതാ ഗുസ്തി താരം ഇക്കാര്യം അറിയിച്ചത്.

ഗുസ്തി ഫെഡറേഷൻ ഓഫ് ഇന്ത്യ മുൻ മേധാവി ബ്രിജ്ഭൂഷൺ ശരൺ സിങ്ങിനെതിരായ പ്രതിഷേധത്തിന്റെ ഭാഗമായാണ് അവാർഡുകൾ തിരികെ നൽകുന്നത്. ഖേൽരത്ന, അർജുന അവാർഡുകൾ തിരികെ നൽകുമെന്നാണ് കത്തിലെ ഉള്ളടക്കം.

നേരത്തേ ബ്രിജ്ഭൂഷന്റെ അടുപ്പക്കാരൻ സഞ്ജയ് സിങ്ങിനെ ഗുസ്തി ഫെഡറേഷൻ ഓഫ് ഇന്ത്യ പ്രസിഡന്റായി തിരഞ്ഞെടുത്തതിൽ പ്രതിഷേധിച്ച് സാക്ഷി മാലിക് ഗുസ്തിയിൽനിന്ന് വിരമിക്കൽ പ്രഖ്യാപിച്ചിരുന്നു. പിന്നാലെ ബജ്രംഗ് പുനിയ പത്മശ്രീ മടക്കിനൽകിയും പ്രതിഷേധിച്ചു. പിന്നാലെ, ഗൂംഗൽ പെഹൽവാൻ എന്നറിയപ്പെടുന്ന ബധിര ഒളിമ്പിക്‌സ് സ്വർണമെഡൽ ജേതാവ് വീരേന്ദർ സിങ് യാദവും മെഡൽ തിരികെ നൽകുമെന്ന് പ്രഖ്യാപിച്ചു.

ഇതോടെ പുതിയതായി തിരഞ്ഞെടുക്കപ്പെട്ട ദേശീയ ഗുസ്തി ഫെഡറേഷൻ ഭരണസമിതി കേന്ദ്രസർക്കാർ പിരിച്ചുവിട്ടു. ദേശീയ മത്സരങ്ങൾ തിടുക്കത്തിൽ പ്രഖ്യാപിച്ചെന്ന കാരണം ചൂണ്ടിക്കാട്ടിയാണ് കേന്ദ്ര കായികമന്ത്രാലയം ഗുസ്തി ഫെഡറേഷൻ സസ്പെൻഡ് ചെയ്തത്.