ബെംഗളൂരു: കന്നഡ സൂപ്പര്‍ താരം ദര്‍ശന്‍ കൊലപാതക കേസില്‍ അറസ്റ്റില്‍. ബംഗളുരുവിന് അടുത്തുള്ള സോമനഹള്ളിയില്‍ കഴിഞ്ഞ ദിവസം രേണുക സ്വാമി എന്നയാളെ മരിച്ച നിലയില്‍ കണ്ടെത്തിയിരുന്നു. ഈ കേസിലാണ് താരം അറസ്റ്റിലായത്. സോമനഹള്ളിയില്‍ ഒരു പാലത്തിന്റെ താഴെ ആണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ആദ്യം ആത്മഹത്യ എന്ന് കരുതിയ കേസ് പിന്നീട് കൊലപാതകമാണെന്ന് തെളിയുകയായിരുന്നു. മൈസൂരില്‍ വച്ചാണ് ദര്‍ശനെ ബെംഗളൂരു പോലീസ് അറസ്റ്റ് ചെയ്തത്.

ദര്‍ശന്റെ സുഹൃത്തും നടിയുമായ പവിത്ര ഗൗഡയ്ക്ക് അശ്ലീല സന്ദേശം അയച്ചതിന്റെ പേരിലാണ് കൊലപാതകമെന്നാണ് പോലീസ് പറയുന്നത്. ഈ മാസം എട്ടിനാണ് ചിത്രദുര്‍ഗ സ്വദേശിയായ രേണുകാ സ്വാമി കൊലചെയ്യപ്പെട്ടതെന്നാണ് പോലീസ് പറയുന്നത്. ഒന്‍പതിന് കാമാക്ഷിപാളയത്തെ ഓടയില്‍നിന്ന് ഇയാളുടെ മൃതദേഹം കണ്ടെത്തുകയായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് ചൊവ്വാഴ്ച മൈസൂരുവിലെ ഫാംഹൗസില്‍ വെച്ചാണ് ദര്‍ശനെ പോലീസ് ചോദ്യംചെയ്യുന്നതിനായി കസ്റ്റഡിയിലെടുത്തത്. 47-കാരനായ നടന് കേസില്‍ ബന്ധമുണ്ടെന്ന സംശയത്തേത്തുടര്‍ന്നാണ് ഈ നടപടിയെന്ന് ഡിസിപി നേരത്തേ അറിയിച്ചിരുന്നു.

കാമാക്ഷിപാളയത്ത് അജ്ഞാത മൃതദേഹം കണ്ടെത്തിയ സംഭവത്തില്‍ പോലീസ് അന്വേഷണം നടത്തിവരവേ തിങ്കളാഴ്ച ഗിരിനഗറില്‍നിന്നുള്ള മൂന്നുപേര്‍ പോലീസിനുമുന്നില്‍ കീഴടങ്ങി. തങ്ങളാണ് ഈ മരണത്തിനുപിന്നിലെന്ന് ഇവര്‍ അവകാശപ്പെട്ടു. സാമ്പത്തിക ഇടപാടിനേക്കുറിച്ചുള്ള തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നും ഇവര്‍ പോലീസിനോട് പറഞ്ഞിരുന്നു. തുടര്‍ന്ന് നടത്തിയ വിശദമായ ചോദ്യംചെയ്യലിലാണ് മരിച്ചത് രേണുകാ സ്വാമി എന്നയാളാണെന്നും അതിനുപിന്നിലെ യഥാര്‍ത്ഥ കാരണവും വ്യക്തമായത്.

രേണുകാ സ്വാമി അയച്ച അശ്ലീല സന്ദേശങ്ങളേക്കുറിച്ചറിഞ്ഞ ദര്‍ശന്‍ ചിത്രദുര്‍ഗയിലെ തന്റെ ഫാന്‍സ് അസോസിയേഷന്‍ പ്രസിഡന്റിനെ ബന്ധപ്പെട്ടിരുന്നതായി റിപ്പോര്‍ട്ടുണ്ട്. രേണുകാ സ്വാമിയെ ഫാം ഹൗസിലേക്ക് വിളിച്ചുവരുത്തി കൊലപ്പെടുത്തി മൃതദേഹം ഓടയിലുപേക്ഷിക്കുകയായിരുന്നെന്നും വിവരങ്ങള്‍ പുറത്തുവരുന്നുണ്ട്. കേസുമായി ബന്ധപ്പെട്ട് ഇതുവരെ പത്തുപേരെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ടെന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്.

ചിത്രദുര്‍ഗ സ്വദേശിയായ രേണുകസ്വാമിയുടെ കൊലപാതകം ബംഗളൂരുവിലെ ലോക്കല്‍ പോലീസ് അന്വേഷിക്കുകയായിരുന്നു. രേണുകസ്വാമിയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് ഒമ്പതുപേരെ ചോദ്യം ചെയ്തപ്പോഴാണ് ദര്‍ശന്റെ പേരു പുറത്തുവന്നത് എന്നാണ് പൊലീസ് വൃത്തങ്ങള്‍ പറയുന്നത്. ദര്‍ശന്റെ അടുത്ത സുഹൃത്തായ പവിത്ര ഗൗഡക്ക് അശ്ലീല സന്ദേശം അയച്ച് ശല്യപ്പെടുത്തിയതിനാണ് രേണുകസ്വാമിയെ കൊലപ്പെടുത്തിയതെന്നാണ് കന്നഡ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

ചിത്രദുര്‍ഗ സ്വദേശിയായ രേണുക സ്വാമിയെ ദര്‍ശന്റെ ഉടമസ്ഥതയിലുള്ള മൈസൂരു ഫാം ഹൗസിലേക്ക് വിളിച്ചുവരുത്തി പീഡിപ്പിച്ച ശേഷം കൊലപ്പെടുത്തി മൃതദേഹം കാമാക്ഷിപാളയയിലെ അഴുക്കുചാലില്‍ തള്ളുകയായിരുന്നുവെന്നാണ് പൊലീസിനെ ഉദ്ധരിച്ച് റിപ്പോര്‍ട്ടുകള്‍ വരുന്നത്.

ചിത്രദുര്‍ഗയില്‍ രജിസ്റ്റര്‍ ചെയ്ത ആളെ കാണാതായെന്ന പരാതിയിലേക്കാണ് പ്രാഥമിക അന്വേഷണം പോലീസിനെ നയിച്ചത്. അന്വേഷണത്തിനിടെ സാമ്പത്തിക പ്രശ്നമാണ് രേണുകസ്വാമിയെ കൊലപ്പെടുത്തിയതിന് കാരണം എന്ന് പറഞ്ഞ് നാടകീയമായി മൂന്ന് പേര്‍ കീഴടങ്ങുകയായിരുന്നു. എന്നാല്‍ ഇത് വിശ്വസിക്കാതെ പൊലീസ് നടത്തിയ അന്വേഷണമാണ് ദര്‍ശനിലേക്ക് നീങ്ങിയത്.

ആത്മഹത്യയാണെന്ന് കരുതിയ കേസ് പിന്നീട് കൊലപാതകമെന്ന് തെളിയുകയായിരുന്നു. രേണുകസ്വാമിയെ ദര്‍ശന്റെ വീട്ടില്‍വച്ചാണ് മര്‍ദിച്ച് കൊന്നതെന്ന് കേസില്‍ അറസ്റ്റിലായവര്‍ മൊഴി നല്‍കിയിരുന്നു. തുടര്‍ന്ന് മൃതദേഹം പാലത്തിനു കീഴില്‍ ഉപേക്ഷിക്കുകയായിരുന്നു.

കന്നഡയില്‍ ശിവരാജ് കുമാര്‍ അടക്കം താരങ്ങള്‍ കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ ആരാധകരുള്ള താരമാണ് ദര്‍ശന്‍. ഡി ബോസ് എന്ന് വിളിക്കുന്ന ദര്‍ശന്‍ പലപ്പോഴും രാഷ്ട്രീയ വേദികളിലും കന്നഡ പ്രക്ഷോഭ വേദികളിലും പ്രത്യക്ഷപ്പെടാറുണ്ട്. മുതിര്‍ന്ന കന്നഡ നടന്‍ തൂഗുദീപ ശ്രീനിവാസിന്റെ മകനാണ് ദര്‍ശന്‍. 2001-ല്‍ മജസ്റ്റിക് എന്ന ചിത്രത്തിലൂടെ അഭിനയരംഗത്തേക്ക് കടന്നത്. കാറ്റേരയായിരുന്നു അവസാന ചിത്രം. ഇപ്പോള്‍ ഡെവിള്‍ എന്ന ചിത്രത്തില്‍ അഭിനയിച്ച് വരുകയാണ്.