തിരുവനന്തപുരം: തിരുവനന്തപുരത്ത് വെള്ളറടയിൽ എട്ടാംക്ലാസ് വിദ്യാർത്ഥിയെ വീട്ടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. വെള്ളറട അമ്പലം സ്വദേശികളായ അരുളാ നന്ദകുമാർ-ഷൈനി ദമ്പതിമാരുടെ മകൻ അബി എന്ന അഖിലേഷ് കുമാറി(13)നെയാണ് വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.

വീട്ടിലെ ജനലിലെ കമ്പിയിൽ തൂങ്ങിനിൽക്കുന്ന നിലയിലാണ് മൃതദേഹം കണ്ടത്. കൈകൾ തുണിയുപയോഗിച്ച് പിന്നിൽ കെട്ടിയ നിലയിലായിരുന്നു മൃതദേഹം. സംഭവസമയം മാതാപിതാക്കൾ പിടിഎ മീറ്റിംഗുമായി ബന്ധപ്പെട്ട് സ്‌കൂളിൽ ആയിരുന്നു. മുത്തച്ഛൻ മാത്രമായിരുന്നു വീട്ടിലുണ്ടായിരുന്നത്. അഖിലേഷിനെ കാണാതിരുന്നതിനെ തുടർന്ന് മുത്തച്ഛൻ തിരച്ചിൽ നടത്തിയപ്പോഴാണ് സംഭവം അറിയുന്നത്.

സംഭവത്തിൽ ദുരൂഹതയുള്ളതിനാൽ ഡിവൈ.എസ്‌പി. അടക്കമുള്ള പൊലീസ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തിയിട്ടുണ്ട്. മരിച്ച അഖിലേഷ് കുമാർ വാഴിച്ചൽ സ്‌കൂളിലെ എട്ടാംക്ലാസ് വിദ്യാർത്ഥിയാണ്. ആത്മഹത്യയല്ലെന്നാണ് പ്രാഥമിക നിഗമനം. പൊലീസ് അസ്വാഭാവിക മരണത്തിന് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.

അതേസമയം, കൊല്ലം ചിതറയിൽ പതിനാലുകാരിയെ വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയിരുന്നു. കാക്കുന്ന് സ്വദേശി പൂജാ പ്രസാദാണ് മരിച്ചത്. പഠിക്കാനായി മുറിയിൽ കയറിയ പെൺകുട്ടിയെ വിളിച്ചിട്ടും പ്രതികരിക്കാത്തതിനെത്തുടർന്ന് വാതിൽ തകർത്ത് നോക്കിയപ്പോഴാണ് ജനലിൽ തൂങ്ങിയ നിലയിൽ കണ്ടത്. ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ആത്മഹത്യയെന്നാണ് പ്രാഥമിക നിഗമനം.