പത്തനംതിട്ട: പത്തനംതിട്ട ജില്ലയിലെ മലയാലപ്പുഴയിൽ നരഹത്യയ്ക്കും ആഭിചാരക്രിയയ്ക്കും ശ്രമം നടന്നതായി ആരോപണം. മുമ്പ് പൊലീസ് പിടിയിലായ മന്ത്രവാദിനി ശോഭനയുടെ വീട്ടിൽ ആണ് പൂജകൾ നടക്കുന്നത്. പൂജകളുടെ പണം നൽകിയില്ലെന്നു ആരോപിച്ച് പത്തനാപുരം സ്വദേശികളെ വീട്ടിൽ പൂട്ടിയിട്ടു. മൂന്നംഗ കുടുംബത്തിന് ക്രൂരമർദ്ദനമേറ്റു. ഇവരെ നാട്ടുകാർ ഇടപെട്ടാണ് മോചിപ്പിച്ചത്. മന്ത്രവാദ കേന്ദ്രത്തിലേക്ക് സിപിഎം പ്രതിഷേധം നടത്തി.

കേന്ദ്രം നടത്തിയ കുമ്പഴ സ്വദേശി ശോഭനയെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഭഗവതി ദേവി എന്നാണ് ശോഭന അറിയപ്പെടുന്നത്. ആഭിചാരക്രിയകളടക്കം കുട്ടികളെ ഉപയോഗിച്ച് നടത്തുന്നു എന്നാരോപിച്ച് നാട്ടുകാർ പ്രതിഷേധിച്ചതോടെ പൊലീസ് സ്ഥലത്തെത്തുകയും ഇവരെ കസ്റ്റഡിയിലെടുക്കുകയുമായിരുന്നു.  ഡിവൈഎഫ്ഐ,യൂത്ത് കോൺഗ്രസും അടക്കം യുവജന സംഘടനകളുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം.ഡിവൈഎസ്‌പി നന്ദകുമാറിന്റെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥരെത്തിയാണ് കസ്റ്റഡിയിലെടുത്തത്.

മൂന്നുപേരെയാണ് ഇവർ വീട്ടിനുള്ളിൽ പൂട്ടിയിട്ടത്. മൂന്ന് പേരിൽ ഏഴ് വയസുള്ള കുട്ടിയും ഉൾപ്പെടുന്നു. പത്തനാപുരം സ്വദേശികളെ ആണ് പൂട്ടിയിട്ടത്. പത്തനാപുരത്തെ തട്ടിപ്പ് കേസിലെ പ്രതിയുടെ കുടുംബം ആണ് മന്ത്രവാദ കേന്ദ്രത്തിൽ ഉണ്ടായിരുന്നത്. അഞ്ചു ദിവസം ആയി പൂട്ടിയിട്ടിരിക്കുകയായിരുന്നെന്നു കുടുംബം പറഞ്ഞു. തട്ടിപ്പ് കേസിൽ നിന്നും ഒഴിവാക്കാൻ ചില പൂജകളും നടന്നു. ചില സാമ്പത്തിക തർക്കങ്ങൾ ആണ് പൂട്ടിയിടാൻ കാരണം. മന്ത്രവാദ കേന്ദ്രം നടത്തുന്ന ശോഭനയും തട്ടിപ്പ് കേസ് പ്രതി അനീഷും തമ്മിലാണ് സാമ്പത്തിക ഇടപാട്.

ഏഴ് വയസുള്ള കുട്ടിയെ വെട്ടി മുറിച്ച് ഇലയിൽവെക്കുമെന്ന് ഭീഷണിപ്പെടുത്തിയതായെന്ന ആരോപണവുമായി ബന്ദിയാക്കപ്പെട്ട സ്ത്രീ രംഗത്തെത്തി. പൂജകൾ ചെയ്തതിന് പണം നൽകിയില്ലെന്ന് ആരോപിച്ച് പത്തനാപുരം സ്വദേശികളെ പൂട്ടിയിട്ടുവെന്നാണ് ആരോപണം. നാട്ടുകാരും ഡി വൈ എഫ് ഐ പ്രവർത്തകരും സംഘടിച്ച് എത്തിയാണ് ഇവരെ മോചിപ്പിച്ചത്.

മലയാലപ്പുഴ പൊതീപാട് വാസന്തിമഠം എന്ന പേരിൽ ആശ്രമം സ്ഥാപിച്ച് കുട്ടികളെ ആഭിചാരക്രിയകൾക്ക് വിധേയയാക്കിയതിന് മന്ത്രവാദിനി ശോഭനയെ മുൻപ് പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇലന്തൂർ നരബലിക്കേസ് ഉണ്ടായ സമയത്താണ് ശോഭനയെ നാട്ടുകാരുടെ പരാതിയിൽ പൊലീസ് അറസ്റ്റ് ചെയ്തത്

ജാമ്യത്തിൽ ഇറങ്ങിയ ശേഷം ആണ് വീണ്ടും പൂജകൾ തുടങ്ങിയത്. പൂട്ടിയിട്ട നിലയിൽ ഉണ്ടായിരുന്ന മൂന്നു പേരെയും പൊലീസ് എത്തി കൊണ്ട് പോയി. സിപിഎം പ്രവർത്തകർ പൂജകൾ നടക്കുന്ന വീട് അടിച്ചു തകർത്തു. കതക് പൊളിച്ചാണ് സിപിഎം പ്രവർത്തകർ അകത്തു കയറിയത്. കേന്ദ്രം നടത്തുന്ന ശോഭനയും ഉണ്ണികൃഷ്ണനും സ്ഥലത്ത് ഉണ്ടായിരുന്നില്ല.

ഇലന്തൂർ നരബലി പുറത്ത് വന്ന സമയത്താണ് ശോഭനക്കെതിരെയും നടപടി വന്നത്. ശോഭനയെ അന്ന് പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ഈ കേന്ദ്രത്തെക്കുറിച്ച് മുൻപും നിരവധി പരാതികൾ കിട്ടിയിരുന്നു. നാട്ടുകാരും പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു.

കുട്ടികളെ അടക്കം മന്ത്രവാദത്തിനു ഉപയോഗിക്കുന്ന ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചതോടെ ആണ് പ്രതിഷേധം ഉയർന്നത്. ബാധയൊഴിപ്പിക്കാനുള്ള ആഭിചാര ക്രിയയെന്ന പേരിൽ മുന്നിലിരിക്കുന്ന സ്ത്രീയെ ശോഭന വടി കൊണ്ട് അടിക്കുന്നതിന്റേയും നെഞ്ചിൽ ചവിട്ടുന്നതിന്റേയും ദൃശ്യങ്ങൾ പുറത്ത് വന്നിരുന്നു സ്ത്രീയുടെ മുടിക്ക് ശോഭന കുത്തിപ്പിടിച്ച് ചീത്ത പറയുന്നതും വീഡിയോയിലുണ്ട്.

പഠനത്തിൽ പിന്നാക്കം നിൽക്കുന്ന കുട്ടികളെ മന്ത്രവാദത്തിലൂടെ ഉന്നമനത്തിലേക്ക് എത്തിക്കും എന്ന രീതിയിലായിരുന്നു ഇവിടുത്തെ പ്രചരണങ്ങൾ. വർഷങ്ങളായി ഈ കേന്ദ്രം പ്രവർത്തിച്ചു വരുന്നുണ്ടായിരുന്നു. പ്രാദേശികവും അല്ലാതെയും ഇവിടേക്ക് കുട്ടികളെ കൊണ്ടുവന്നിരുന്നു. പ്രചരിക്കുന്ന പഴയ ദൃശ്യങ്ങളിൽ മന്ത്രവാദ പൂജ നടത്തുന്നതിനിടെ ഒരു കുട്ടി തളർന്നു വീഴുന്നതും കാണാം. കുട്ടികളുമായി ബന്ധപ്പെട്ട പൂജകളാണ് ഇവിടെ നടന്നിരുന്നതെന്ന് പൊലീസ് വ്യക്തമാക്കുന്നു.