കോയമ്പത്തൂർ (തമിഴ്‌നാട്): വനിതാ പൊലീസുകാർക്കെതിരെ അപകീർത്തികരമായ പരാമർശം നടത്തിയെന്ന കേസിൽ ജുഡീഷ്യൽ കസ്റ്റഡിയിൽ കഴിയുന്ന പ്രമുഖ തമിഴ് യൂട്ഊബർ സവുക്കു ശങ്കറിന് ജയിലിൽ മർദ്ദനമേറ്റു. പൊലീസുകാരാണ് ആക്രമിച്ചതെന്ന് അദ്ദേഹത്തിന്റെ
അഭിഭാഷകൻ ആരോപിച്ചു. കോയമ്പത്തൂർ സെൻട്രൽ ജയിലിൽ പ്രവേശിപ്പിക്കുന്നതിന് മുമ്പ് പരിശോധിച്ചപ്പോൾ ശങ്കറിന് പരുക്കുകളൊന്നും ഉണ്ടായിരുന്നില്ല.

ശനിയാഴ്ച രാത്രി പത്തിലധികം പൊലീസുകാർ ചേർന്ന് തുണിയിൽ പൊതിഞ്ഞ പ്ലാസ്റ്റിക് പൈപ്പ് ഉപയോഗിച്ച് മർദ്ദിക്കുകയായിരുന്നു. മർദ്ദനമേറ്റ ശങ്കറിന് ഗുരുതരമായി പരിക്കേറ്റു. വലത് കൈക്ക് പൊട്ടലുണ്ട്. പകപോക്കലിന്റെ ഭാഗമായി പൊലീസ് യൂട്യൂബറെ പീഡിപ്പിക്കുകയായിരുന്നുവെന്ന് സവുക് ശങ്കറിന്റെ അഭിഭാഷകൻ എസ് ഗോപാലകൃഷ്ണൻ പറഞ്ഞു. ജയിലിൽ ശങ്കർ സുരക്ഷിതനല്ല. വിഷയത്തിൽ കോടതി ഇടപെടണമെന്ന് ആവശ്യപ്പെട്ട് ഹർജി സമർപ്പിച്ചു. ശങ്കറിന്റെ ശാരീരികാവസ്ഥ വിലയിരുത്താൻ ജയിലിൽ നേരിട്ട് സന്ദർശിക്കണമെന്നാണ് ആവശ്യം.

അതെ സമയം വനിതാ പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ അപകീർത്തികരമായ പരാമർശങ്ങൾ നടത്തിയെന്നാരോപിച്ച് ശങ്കറിനെതിരെ സേലം സൈബർ ക്രൈം പൊലീസും കേസെടുത്തു. സേലം സിറ്റി സോഷ്യൽ മീഡിയ വിഭാഗം വനിതാ സബ് ഇൻസ്പെക്ടർ ജി. ഗീതയുടെ പരാതിയിലാണ് കോസെടുത്തത്.ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 294 (ബി), 353, 509 തമിഴ്‌നാട് സ്ത്രീ പീഡന നിരോധന നിയമവും 2000 ലെ ഇൻഫർമേഷൻ ടെക്നോളജി (ഐടി) ആക്ട് സെക്ഷൻ 67 എന്നീ വകുപ്പ് പ്രകാരമാണ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തത്. ശങ്കറിനും കൂട്ടാളികൾക്കും കഞ്ചാവ് എത്തിച്ചു കൊടുത്തുവെന്നാരോപിച്ച് രാമനാഥപുരം ജില്ലയിലെ കമുദിയിൽ നിന്ന് മഹേന്ദ്രൻ എന്നയാളെ തേനി ജില്ലാ പൊലീസ് ഇന്ന് അറസ്റ്റ് ചെയ്തു.