കോഴിക്കോട്: ഒരു നല്ല സ്‌കൂട്ടര്‍. അതായിരുന്നു അവരില്‍ ഏറെപ്പേരുടെയും സ്വപ്നം. സ്ത്രീ ശാക്തീകരണത്തിന്റെ ഭാഗമായി, വന്‍കിട കമ്പനികള്‍ അവരുടെ സിഎസ്ആര്‍ ഫണ്ട്വെച്ച്, ജോലിചെയ്യുന്ന സ്ത്രീകള്‍ക്ക് പകുതിവിലക്ക് സ്‌കൂട്ടറം, തയ്യില്‍ മെഷീനും, ലാപ്പ്ടോപ്പുമൊക്കെ വിതരണം ചെയ്യുന്നുണ്ടെന്ന് കേട്ടപ്പോള്‍ അവരും അതില്‍ വീണുപോയി. അങ്ങനെ കോഴിക്കോട് ജില്ലയില്‍നിന്ന് മാത്രം 20 കോടിരൂപയാണ് അനന്തുകൃഷ്ണന്‍ തട്ടിയത്. കോഴിക്കോട് ജില്ലയില്‍ മാത്രം 5526 പേര്‍ പകുതിവിലത്തട്ടിപ്പിന്റെ ഇരകളാണെന്നാണ് പൊലീസ് റിപ്പോര്‍ട്ട്. 11 സന്നദ്ധസംഘടനകളാണ് ആളുകളില്‍നിന്ന് പണംവാങ്ങി കുരുക്കിലായത്. ഏകദേശം ഇരുപതുകോടിയോളമാണ് ആളുകളില്‍നിന്ന് സമാഹരിച്ച് എന്‍.ജി.ഒ. കോണ്‍ഫെഡറേഷന്‍ ചെയര്‍മാനായിരുന്ന ആനന്ദകുമാറിന്റെ അക്കൗണ്ടിലേക്ക് കൈമാറിയത്.

ഇപ്പോള്‍ പൊലീസ് അന്വേഷണം തുടങ്ങിയതോടെ കൂടുതല്‍ വിവരങ്ങള്‍ പുറത്താവുകയാണ്. ജില്ലയില്‍ അഞ്ചുകോടിവരെ ആളുകളില്‍നിന്ന് സമാഹരിച്ച സംഘടനകളുണ്ട് ആളുകളോട് എന്ത് സമാധാനം പറയണം എന്ന് അറിയാതെ ഇവര്‍ അമ്പരന്ന് നില്‍ക്കയാണ്. ഇപ്പോള്‍ ഇവര്‍ പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. അതിനിടെ കോഴിക്കോട് ജില്ലയിലെ ഒരു ഉന്നത സിപിഎം നേതാവിനും വിവാദ വ്യവസായിക്കും തട്ടിപ്പില്‍ പങ്കുണ്ട് എന്ന് ആരോപണം ഉയരുന്നുണ്ട്. എന്നാല്‍ പൊലീസ് ഇക്കാര്യം നിഷേധിക്കയാണ്.

ജനശ്രീ മിഷനും പെട്ടു

നല്ലരീതിയില്‍ പ്രവര്‍ത്തിക്കുന്ന ഗാന്ധിയന്‍ സംഘടനകള്‍ വരെ ഈ തട്ടിപ്പില്‍ പെട്ടുപോയിട്ടുണ്ട്. ആ രീതിയിലായിരുന്നു അനന്തുകൃഷ്ണന്റെ വാചകമടി. ഏഴായിരത്തിലധികം പേരില്‍നിന്നാണ് പകുതിവിലയ്ക്ക് സ്‌കൂട്ടര്‍, ലാപ്ടോപ്പ്, മൊബൈല്‍, ടെയ്ലറിങ് മെഷീന്‍ എന്നിവ നല്‍കാമെന്നുപറഞ്ഞ് വിവിധസംഘടനകള്‍ പണം സമാഹരിച്ചത്. അതില്‍ 1658 സ്‌കൂട്ടറും 2522 ലാപ്ടോപ്പും 3089 തയ്യല്‍ മെഷീനും വിതരണംചെയ്തു. പണമടച്ച കുറച്ചുപേര്‍ക്ക് നല്‍കി വിശ്വാസ്യത നേടിയശേഷം ഇവര്‍ വഞ്ചിക്കുകയായിരുന്നു.

അതിനിടെ ജനശ്രീ മിഷനും പണംവാങ്ങിയതായി പണംനല്‍കിയ സ്ത്രീ ബാലുശ്ശേരി സ്റ്റേഷനില്‍ പരാതിനല്‍കി. ജനശ്രീ മിഷന്‍ കോട്ടൂര്‍ മണ്ഡലം ചെയര്‍മാന്റെ പേരിലാണ് പരാതിനല്‍കിയത്. ഒട്ടേറെ സ്ത്രീകളില്‍നിന്നും സ്‌കൂട്ടര്‍ നല്‍കാമെന്നുപറഞ്ഞ് പണംതട്ടിയതായി പരാതിയില്‍ പറയുന്നു.

പണംനല്‍കി ഏറെക്കഴിഞ്ഞിട്ടും സ്‌കൂട്ടര്‍ ലഭിക്കാതിരുന്ന സാഹചര്യത്തിലാണ് പരാതിയുമായി രംഗത്തിറങ്ങിയത്. കോട്ടൂര്‍, മൂലാട്, പുനത്ത്, പ്രദേശങ്ങളിലെ സ്ത്രീകളില്‍നിന്നാണ് പണംവാങ്ങിയതെന്നും പരാതിയില്‍ പറയുന്നുണ്ട്. വടകര, കൊയിലാണ്ടി, നാദാപുരം, മുക്കം, കുന്ദമംഗലം, പാലത്ത് എന്നിവടങ്ങളില്‍നിന്നും വ്യാപകമായി സ്ത്രീകള്‍ തട്ടിപ്പിനിയായിട്ടുണ്ട്.

പിന്നില്‍ ഉന്നതര്‍

സായിഗ്രാമം ഗ്ലോബല്‍ ട്രസ്റ്റ് ചെയര്‍മാനായ കെ.എന്‍. ആനന്ദകുമാറിന്റെ നേതൃത്വത്തില്‍ തുടങ്ങിയ, എന്‍.ജി.ഒ കോണ്‍ഫെഡറേഷന്‍ എന്ന സംഘടനയാണ് തട്ടിപ്പ് നടത്തിയത്. സംസ്ഥാനത്ത് നിന്ന് 500 കോടിയോളം ഇവര്‍ തട്ടിപ്പ് നടത്തിയെന്നാണ് പറയുന്നത്. എന്‍.ജി.ഒ കോണ്‍ഫെഡറേഷന്‍ ബോര്‍ഡ് അംഗങ്ങളായ, ഷീബാ സുരേഷ്, ബീന സെബാസ്റ്റ്യന്‍, ജയകുമാരന്‍ നായര്‍ എന്നിവര്‍ക്കെതിരെയും കേസുണ്ട്.ആനന്ദ കുമാര്‍ ചെയര്‍മാനായി രൂപീകരിച്ച കോണ്‍ഫെഡറേഷന്റെ ബൈലോയില്‍, സ്‌കൂട്ടറും തയ്യല്‍മെഷീനും മറ്റും പാതിവിലയ്ക്ക് നല്‍കണമെന്നും വിതരണചുമതല ഇപ്പോള്‍ അറസ്റ്റിലായ തൊടുപുഴ കുടയത്തൂര്‍ സ്വദേശി അനന്തുകൃഷ്ണനാണെന്നും വ്യക്തമാക്കുന്നുണ്ട്.

്.എന്‍.ജി.ഒ കോണ്‍ഫെഡറേഷന്റെ മുഖ്യഉപദേഷ്ടാവായിരുന്ന റിട്ട. ജസ്റ്റിസ് സ.എന്‍. രാമചന്ദ്രന്‍ നായരെ പ്രതിയാക്കി പെരിന്തല്‍മണ്ണ പൊലീസും കേസെടുത്തു.അതിനിടെഅനന്തുകൃഷ്ണനില്‍ നിന്ന് പണം കൈപ്പറ്റിയ വിവരങ്ങള്‍ പുറത്തുവന്നതോടെ സിപിഎമ്മും കോണ്‍ഗ്രസും ഒരുപോലെ പ്രതിക്കൂട്ടിലായിട്ടുണ്ട്. പകുതി വിലക്ക് ലാപ്ടോപ്പ് നല്‍കാമെന്ന് വിശ്വസിപ്പിച്ച് 21,000 രൂപ തട്ടിയെടുത്തെന്ന പുലാമന്തോള്‍ ടി.എന്‍ പുരം സ്വദേശിനി അനുപമയുടെ പരാതിയിലാണ് നജീബ് കാന്തപുരം എം.എല്‍.എക്കെതിരെ പെരിന്തല്‍മണ്ണ പൊലീസ് കേസെടുത്തിട്ടുണ്ട്. പണം കൈപ്പറ്റിയ ഓഫിസ് സെക്രട്ടറി കേസില്‍ രണ്ടാം പ്രതിയാണ്. 40 ദിവസം കഴിഞ്ഞാല്‍ ലാപ്ടോപ്പ് ലഭിക്കുമെന്നാണ് വിശ്വസിപ്പിച്ചത്. എന്നാല്‍, ലാപ്ടോപ്പോ പണമോ ലഭിക്കാതായതോടെയാണ് പരാതി നല്‍കിയത്. ഇതുപോലെ കോഴിക്കോട്ടെ ഒരു എംഎല്‍എക്കും തട്ടിപ്പില്‍ പങ്കുണ്ടെന്ന് ആരോപണമുണ്ട്.