തിരുവനന്തപുരം: കഴിഞ്ഞ മാസമാണ് അരുവിക്കര കാച്ചാണിയിൽ സ്വദേശി അനുപ്രിയ എന്ന 29 കാരി ജീവനൊടുക്കിയത്. അനുപ്രിയയുടെ റൂമിൽ നിന്നും ഭർത്താവിനെയും വീട്ടുക്കാരെയും കുറിച്ചുള്ള ആറ് പേജ് കത്താണ് പൊലീസ് കണ്ടെത്തിയിരുന്നത്. ഉച്ചഭക്ഷണം കഴിച്ച ശേഷം മുകളിലെ മുറിയിലേക്ക് പോയ അനുപ്രിയയെ ഏറെ നേരമായിട്ടും താഴേയ്ക്ക് കാണാതായതോടെ മുറി തുറന്ന് നോക്കിയപ്പോഴാണ് ജീവനൊടുക്കിയ നിലയിൽ കണ്ടെത്തിയത്.

നിലവിൽ യുവതി ജീവനൊടുക്കിയ കേസിൽ ഭർത്താവിന്റെ അമ്മയും അച്ഛനും ഒടുവിൽ അറസ്റ്റിലായിരിക്കുകയാണ്. അഞ്ചൽ ഏരൂർ സ്വദേശികളായ മന്മഥൻ (78) ഭാര്യ വിജയ (71) എന്നിവരാണ് അറസ്റ്റിലായിരിക്കുന്നത്. ഒന്നാം പ്രതിയായ ഭർത്താവ് മനു ഗൾഫിലാണുള്ളത്. സ്ത്രീധന പീഡനം, ഗാർഹിക പീഡനം, ആത്മഹത്യ പ്രേരണ എന്നിവയ്ക്കാണ് ഇവർക്കെതിരെ പൊലീസ് കേസെടുത്തിരിക്കുന്നത്.

ആറ് മാസങ്ങൾക്ക് മുമ്പായിരുന്നു അനുപ്രിയയുടെ വിവാഹം. വിദേശത്തായിരുന്നു മനുവിന് ജോലി. വിവാഹം കഴിഞ്ഞ് പതിനഞ്ച് ദിവസത്തിനുള്ളിൽ തന്നെ മനു ജോലി സ്ഥലത്തേക്ക് മടങ്ങി. ഇതിനിടയിൽ അനുപ്രിയ ഗർഭിണിയായെങ്കിലും അബോർഷൻ ആകുകയായിരുന്നു. ഇക്കാര്യം ചൂണ്ടിക്കാട്ടി ഭർതൃവീട്ടുകാർ തന്നെ മാനസികമായി പീഡിപ്പിക്കാറുണ്ടെന്ന് അനുപ്രിയ പറഞ്ഞിരുന്നതായി ബന്ധുക്കൾ പൊലീസിനോട് പറഞ്ഞിരുന്നു.

ഭർത്താവും ഇതേരീതിയിൽ പ്രതികരിച്ചതോടെ അനുപ്രിയ മാനസികമായി തകർന്ന അവസ്ഥയിലായിരുന്നു. വിവാഹ ശേഷം ഒരുമാസം മാത്രമാണ് അനുപ്രിയ ഭർതൃ വീട്ടിൽ താമസിച്ചത്. പിന്നീട് അച്ഛന്റെയും അമ്മയുടെയും അടുത്തേയ്ക്ക് തന്നെ മടങ്ങി. അതേസമയം അനുപ്രിയയും മനുവും തമ്മിൽ നല്ല ബന്ധത്തിൽ അല്ലായിരുന്നുവെന്ന് പിതാവ് സുരേന്ദ്രനാഥ് പരാതിയിൽ പറയുന്നുണ്ട്.