കൊച്ചി: ചേംബറിൽ വെച്ച് ജഡ്ജി കടന്നുപിടിച്ചെന്ന് യുവഅഭിഭാഷകയുടെ പരാതി. പുറത്തുപറയാതിരുന്നാൽ കേസുകളിൽ അനുകൂല നിലപാടെടുക്കാമെന്ന് വാഗ്ദാനം ചെയ്‌തെന്നും ലക്ഷദ്വീപിൽ നിന്നുള്ള അഭിഭാഷകയുടെ പരാതിയിൽ പറയുന്നു. കവരത്തി ജില്ലാ ജഡ്ജി അനിൽ കുമാറിനെതിരെയാണ് പരാതി. ഇതേ തുടർന്ന് ജഡ്ജി കെ.അനിൽകുമാറിനെ സ്ഥലംമാറ്റി. പാലാ മോട്ടർ വാഹന നഷ്ടപരിഹാര ട്രിബ്യൂണൽ ജഡ്ജിയായിട്ടാണ് അനിൽകുമാറിനെ നിയമിച്ചിരിക്കുന്നത്.

ഹൈക്കോടതി രജിസ്റ്റ്രാർക്കു പരാതി നൽകിയിട്ടും നടപടിയില്ലെന്നും പരാതിക്കാരി ആരോപിച്ചിരുന്നു. ഇതിനു പിന്നാലെയാണു സ്ഥലംമാറ്റം. അനിൽകുമാറിനെതിരെ മാർച്ച് 11നാണ് യുവ അഭിഭാഷക ഹൈക്കോടതി രജിസ്റ്റ്രാർ ജനറലിനു പരാതി നൽകിയത്. ജില്ലാ ജഡ്ജി തന്നെ ചേംബറിലേക്കു വിളിപ്പിക്കുകയും കടന്നുപിടിക്കുകയുമായിരുന്നുവെന്നു പരാതിയിൽ പറയുന്നു. ഇതു തനിക്കു മാനസിക ബുദ്ധിമുട്ടുണ്ടാക്കിയെന്നും പരാതിയിൽ പറയുന്നു.

പരാതിയുമായി ബന്ധപ്പെട്ടു ലക്ഷദ്വീപ് ബാർ അസോസിയേഷൻ അംഗങ്ങൾ ഹൈക്കോടതി രജിസ്റ്റ്രാർ ജനറലുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. വിഷയത്തിൽ ഇനിയും നടപടിയുണ്ടായില്ലെങ്കിൽ നിയമപരമായി നേരിടാനിരിക്കെയാണ് സ്ഥലംമാറ്റിയത്.