കണ്ണൂർ : കണ്ണൂർ സെൻട്രൽ ജയിൽ നിന്നും ഒരു മാസം മുമ്പ് തടവുചാടിയ പ്രതിയെ കാമുകിയോടൊപ്പം അറസ്റ്റ് ചെയ്തു. തമിഴ്‌നാട്ടിലെ മധുരകാരക്കുടി കല്ലൽ എന്ന സ്ഥലത്തുള്ള രഹസ്യ കേന്ദ്രത്തിൽ നിന്നാണ് കണ്ണൂർ കോയ്യോട് സ്വദേശിയായ ഹർഷാദിനെ പൊലീസ് അറസ്റ്റ് ചെയ്തത്.

ഇയാളെ നിരന്തരം ഫോണിൽ ബന്ധപ്പെട്ട് കൊണ്ടിരുന്ന കാമുകി മധുര സ്വദേശിനി അപ്‌സരയെ കണ്ടെത്തി ചോദ്യം ചെയ്തതോടെയാണ് ഒളിസങ്കേതത്തിൽ കഴിയുകയായിരുന്ന പ്രതിയെ അറസ്റ്റ് ചെയ്യാൻ കഴിഞ്ഞത്. ജയിലിൽ നിന്നും ബൈക്കിൽ രക്ഷപ്പെടാൻ സഹായിച്ചതിന് സഹോദരൻ റിസ്വാനെയും അറസ്റ്റ് ചെയതിട്ടുണ്ട്. കണ്ണൂർ എസിപി വേണുഗോപാലിന്റെ നേതൃത്വത്തിലുള്ള സംഘം മധുര ഭാരതി നഗറിലെ വച്ചാണ് അറസ്റ്റ് ചെയ്തത്.

കാമുകിയായ അപ്‌സര ടാറ്റൂ ജോലി ചെയ്തു വരികയാണ്. തലശ്ശേരിയിൽ വന്നപ്പോഴാണ് ഹർഷാദുമായി പരിചയത്തിലും പ്രണയത്തിലുമായത്. മധുരയിലെ ഒരു സബ് കലക്ടറുടെ ഫ്‌ളാറ്റ് വാടകക്കെടുത്ത് രണ്ടാഴ്ചയോളം അവിടെയാണ് സുരക്ഷിതമായി ഹർഷാദ് കാമുകിക്കൊപ്പം ആദ്യം താമസിച്ചത്.

വധശ്രമം, കവർച്ച തുടങ്ങി 17 കേസുകളിൽ പ്രതിയായ ഹർഷാദ് കഴിഞ്ഞ ജനുവരി 14ന് കാലത്ത് 6:40 ആണ് ജയിലിൽ നിന്ന് പുറത്തേക്കൊന്നും പത്രം എടുക്കാൻ പോയി രക്ഷപ്പെട്ടത്.