കെ.എം.റഫീഖ്

മലപ്പുറം. കരാട്ടെയുടെ മറവില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ ലൈംഗീക പീഡനത്തിന് ഇരയാക്കിയ കേസില്‍ പ്രതിയായ കരാട്ടെ പരീശീലകന്‍ വാഴക്കാട് ഊര്‍ക്കടവ് സ്വദേശി സിദീഖ് അലിയുടെ ജാമ്യാപേക്ഷ സുപ്രീം കോടതി തള്ളി. ഇക്കഴിഞ്ഞ ഫെബ്രുവരി 19നു ചാലിയാര്‍ പുഴയിലെ മുട്ടുങ്ങല്‍ കടവില്‍ 17കാരി ദൂരൂഹസാഹചര്യത്തില്‍ കൊല്ലപ്പെട്ടതോടെയാണ് ഈ വിഷയം പുറം ലോകമറിയുന്നത്.

തുടര്‍ന്ന് നിരവധി പെണ്‍കുട്ടികള്‍ പ്രതിക്കെതിരെ പരാതിയുമായി രംഗത്തെത്തുകയും ആറു കേസുകള്‍ പോലീസ് രജിസ്റ്റര്‍ ചെയ്യുകയും ചെയ്തിരുന്നു. തുടര്‍ന്ന് ജില്ലാ കലക്ടര്‍ പ്രതിക്കെതിരെ കാപ്പ ചുമത്തുകയും ചെയ്തിരുന്നു. പ്രതി ജാമ്യത്തിനായി സുപ്രീം കോടതിയെ സമീപിച്ചുവെങ്കിലും കേസിന്റെ സ്വഭാവവും ഗൗരവവും പരിഗണിച്ച് തള്ളുകയായിരുന്നു. അതിജീവിതയ്ക്ക് വേണ്ടി മുതിര്‍ന്ന അഭിഭാഷക റബേക്കാ ജോണ്‍ കോടതിയില്‍ ഹാജരായി.

17കാരിയെ ചാലിയാര്‍ പുഴയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ സിദ്ധിഖ് അലി അറസ്റ്റിലായതോടെയാണു പ്രതിക്കെതിരെ കൂടുതല്‍ പരാതികള്‍ എത്താന്‍ തുടങ്ങിയത്. ക്ലാസിലെ മുന്‍ വിദ്യാര്‍ത്ഥിയാണ് വെളിപ്പെടുത്തലുമായി ആദ്യം രംഗത്തെത്തിയത്. പരിശീലനത്തിന്റെ ഭാഗമാണെന്ന് പറഞ്ഞ് ധരിപ്പിച്ച് ഇയാള്‍ നിരന്തരം ശരീരത്തില്‍ സ്പര്‍ശിച്ചിരുന്നുവെന്ന് വിദ്യാര്‍ത്ഥി പറഞ്ഞിരുന്നു.

പീഡനം അസഹനീയമായപ്പോള്‍ പരിശീലനം മതിയാക്കുകയും അദ്ധ്യാപകനെതിരെ പരാതിപ്പെടുകയും ചെയ്തിരുന്നുവെന്നും പെണ്‍കുട്ടി പറഞ്ഞു. എന്നാല്‍ സിദ്ധിഖ് അലി ഭീഷണിപ്പെടുത്തിയതോടെ പരാതി പിന്‍വലിച്ചെന്നും പെണ്‍കുട്ടി കൂട്ടിച്ചേര്‍ത്തു.