മലപ്പുറം: മലപ്പുറം ടൗണിലെ ക്ഷേത്ര ഭണ്ഡാരം കുത്തി പൊളിച്ച് പണം കവര്‍ന്ന നാലുപേരില്‍ രണ്ടുപേര്‍ പ്രായപൂര്‍ത്തിയാകാത്തവര്‍. മലപ്പുറം കുന്നുമ്മല്‍ ത്രിപുരാന്തക ക്ഷേത്രത്തിലെ ഭണ്ഡാരം കുത്തി പൊളിച്ച് പണം കവര്‍ന്ന സംഭവത്തില്‍ ദിവസങ്ങള്‍ക്കുള്ളില്‍ നാലു പേര്‍ പിടിയിലായത്. നിരവധി മോഷണക്കേസില്‍ പ്രതിയായ വേങ്ങര ഊരകം പുത്തന്‍പീടിക സ്വദേശി കുറ്റിപ്പുറം വീട്ടില്‍ ഷാജി കൈലാസ് എന്ന തൊരപ്പന്‍ കൈലാസ്(20), വേങ്ങര അച്ചനമ്പലം തീണ്ടേക്കാട് സ്വദേശി മണ്ണാറപ്പടി വീട്ടില്‍ ശിവന്‍ (20), വേങ്ങര വെങ്കുളം അച്ചനമ്പലം സ്വദേശികളായ പ്രായപൂര്‍ത്തിയാകാത്ത രണ്ട് കുട്ടി കുറ്റവാളികളെയുമാണ് മലപ്പുറം ഡിവൈ.എസ.പി: കെ.എം. ബിജുവിന്റെ നേതൃത്വത്തില്‍ പോലീസ് സ്റ്റേഷന്‍ സബ് ഇന്‍സ്പെക്ടര്‍ എസ്.കെ. പ്രിയനും സംഘവും ചേര്‍ന്ന് ഇന്നലെ പുലര്‍ച്ചെ വിവിധ സ്ഥലങ്ങളില്‍ നന്നായി അറസ്റ്റ് ചെയ്തത്.

കഴിഞ്ഞ വെള്ളിയാഴ്ച പുലര്‍ച്ചെയാണ് മലപ്പുറം ടൗണിലെ ത്രിപുരാന്തക ക്ഷേത്രത്തില്‍ മോഷണം നടന്നത്. ക്ഷേത്രത്തിലെ കൊടിമരത്തിന് സമീപമുള്ള ഭണ്ഡാരം കുത്തിപൊളിച്ച് ഏതാണ്ട് അമ്പതിനായിരം രൂപ മോഷണം നടത്തിയന്നാണ് ക്ഷേത്രഭാരവാഹികള്‍ പോലീസില്‍ നല്‍കിയ പരാതി. തുടര്‍ന്ന് ക്ഷേത്രഭാരവാഹികളുടെ പരാതിയില്‍ പോലീസ് കേസെടുത്ത് 50ലധികം സിസിടിവി കാമറകള്‍ പരിശോധിച്ചും സമാന കുറ്റകൃത്യങ്ങളില്‍ ഉള്‍പ്പെട്ട പ്രതികളെക്കുറിച്ചും ശാസ്ത്രീയമായും മറ്റും നടത്തിയ അന്വേഷണത്തിലാണ് പ്രതികളെക്കുറിച്ച് പോലീസിന് സൂചന ലഭിച്ചത്.

രണ്ടു ബൈക്കുകളിലെത്തിയ നാല് പ്രതികളില്‍ ഒരാളെ നിരീക്ഷണത്തില്‍ നിര്‍ത്തിയാണ് മറ്റ് മൂന്നുപേര്‍ ക്ഷേത്രത്തിനുള്ളില്‍ കയറി ഭണ്ഡാരം പൊളിച്ച് പണം കവര്‍ന്നത്. പിടിയിലായ ഷാജി കൈലാസ് പെരിന്തല്‍മണ്ണ, താനൂര്‍, കാടാമ്പുഴ, തൃത്താല, തൃശൂര്‍ ഈസ്റ്റ്, ആലുവ, മലപ്പുറം എക്സൈസ് എന്നിവിടങ്ങളിലായി പത്തിലധികം കളവ്, ലഹരിക്കടത്ത് എന്നീ കേസുകളില്‍ പ്രതിയാണ്.

മലപ്പുറം പോലീസ് ഇന്‍സ്പെക്ടര്‍ പി. വിഷ്ണു, പോലീസ് സബ് ഇന്‍സ്പെക്ടര്‍ എസ്.കെ. പ്രിയന്‍, എഎസ്ഐ വിവേക്, സിനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ സുനില്‍ കുമാര്‍, പ്രത്യേക അന്വേഷണ സംഘാംഗങ്ങളായ ഐ.കെ. ദിനേഷ്, പി. സലീം, കെ. ജസീര്‍, രഞ്ജിത്ത് രാജേന്ദ്രന്‍ എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടി കേസന്വേഷണം നടത്തുന്നത്. പ്രതികളായ ഷാജി കൈലാസ്, ശിവന്‍ എന്നിവരുമായി പോലീസ് ക്ഷേത്രത്തിലെത്തി പ്രാഥമിക തെളിവെടുപ്പ് നടത്തി.

പ്രതികള്‍ വന്ന ബൈക്കുകള്‍ കണ്ടെത്താനുണ്ട്. പെരിന്തല്‍മണ്ണ കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു. കൂടുതല്‍ തെളിവെടുപ്പിനായി ഇവരെ കസ്റ്റഡിയില്‍ വിട്ടുകിട്ടാന്‍ പോലീസ് അപക്ഷ നല്‍കിയിട്ടുണ്ട്.