ബംഗലൂരു: ലിവിങ് പാർട്‌ണേഴ്‌സായ മലയാളി യുവതിയെ ബംഗലൂരുവിൽ തലയ്ക്കടിച്ചു കൊന്ന കേസിന്റെ കൂടുതൽ വിവരങ്ങൾ പൊലീസ് പുറത്തുവിട്ടു. യുവതിയെ പ്രതി കൊലപ്പെടുത്തിയത് മറ്റൊരാളുമായുള്ള ബന്ധത്തെ ചൊല്ലിയുള്ള തർക്കത്തിലാണെന്നാണ് പൊലീസ് പറയുന്നത്. പ്രതി നല്കിയ മൊഴിയിൽ ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ട്.

യുവതിയുടെ ചാറ്റിങ്ങിനെച്ചൊല്ലി ഇരുവരും തമ്മിൽ വഴക്ക് പതിവായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. കഴിഞ്ഞദിവസവും വഴക്കുണ്ടായി. ഇതേത്തുടർന്നാണ് യുവാവ് പ്രഷർ കുക്കർ എടുത്ത് തലയ്ക്കടിച്ച് യുവതിയെ കൊലപ്പെടുത്തിയതെന്ന് പൊലീസ് പറയുന്നു. തിരുവനന്തപുരം വട്ടിയൂർക്കാവ് സ്വദേശി പത്മാവതി ദേവ (24)യാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ ബിടെക് ബിരുദധാരിയായ കൊട്ടാരക്കര സ്വദേശി വൈഷ്ണവിനെ പൊലീസ് അറസ്റ്റ് ചെയ്തു. നാട്ടിൽ ഒരുമിച്ചു പഠിച്ച ഇരുവരും രണ്ടര വർഷമായി ബംഗലൂരുവിൽ ഷെയർ ബ്രോക്കിങ് ബിസിനസ് ചെയ്യുകയായിരുന്നു.

അറസ്റ്റിലായ വൈഷ്ണവ് കൊലക്കുറ്റം സമ്മതിച്ചതായി ബേഗൂർ പൊലീസ് വ്യക്തമാക്കി. ദേവയ്ക്ക് മറ്റൊരാളുമായി അടുത്ത ബന്ധമുണ്ട്. ഇയാളെ നിരന്തരം വിളിക്കുകയും ചാറ്റ് ചെയ്യുകയും ചെയ്യുമായിരുന്നു. പല തവണ ബന്ധം അവസാനിപ്പിക്കാൻ ആവശ്യപ്പെട്ടിട്ടും ദേവ കൂട്ടാക്കിയില്ലെന്നും വൈഷ്ണവ് പൊലീസിനോട് പറഞ്ഞു.

ശനിയാഴ്ച രാവിലെ ദേവയുടെ സഹോദരിയുടെ വീട്ടിൽ പോയി തിരിച്ചെത്തിയ ശേഷം വൈകീട്ട് നാലുമണിയോടെയാണ് വഴക്കുണ്ടായത്. പ്രഷർ കുക്കറിലുണ്ടായിരുന്ന ചോറ് പ്ലേറ്റിലേക്ക് മാറ്റിയശേഷം, കുക്കർ കൊണ്ട് യുവതിയുടെ തലയ്ക്ക് അടിക്കുകയായിരുന്നു. യുവതി സംഭവസ്ഥലത്തു വെച്ചു തന്നെ മരിച്ചു.

ന്യൂ മൈക്കോ ലേ ഔട്ടിലെ വാടക വീട്ടിലാണ് യുവതി രക്തം വാർന്നു മരിച്ചത്. ഫോണിൽ വിളിച്ചിട്ടു കിട്ടാതിരുന്നതിനെ തുടർന്ന് സഹോദരി കൃഷ്ണ എത്തിയപ്പോൾ ദേവ മരിച്ചു കിടക്കുന്നതാണ് കണ്ടത്. ആക്രമണശേഷം മുങ്ങിയ വൈഷ്ണവിനെ ഞായറാഴ്ചയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. പ്രതിയും കൊല്ലപ്പെട്ട യുവതിയും ലിവ് ഇൻ പാർട്ണേഴ്സായി താമസിച്ചു വരികയായിരുന്നുവെന്ന് ഡിസിപി സി കെ ബാബ അറിയിച്ചു.