തിരുവനന്തപുരം: കേരള-തമിഴ്‌നാട് അതിർത്തിയായ കളിയിക്കാവിളയിൽ കാറിനുള്ളിൽ യുവാവ് മരിച്ച നിലയിൽ. കഴുത്തറുത്ത നിലയിലാണ് യുവാവിന്റെ മൃതദേഹം കണ്ടെത്തിയത്. മലയൻകീഴ് സ്വദേശി ദീപുവാണു മരിച്ചതെന്നു പൊലീസ് പറഞ്ഞു. തമിഴ്‌നാട് പൊലീസിന്റെ പട്രോളിങ്ങിനിടെയാണ് മൃതദേഹം കണ്ടെത്തിയത്.

വാഹനം അസ്വാഭാവികമായി ലൈറ്റിട്ട് കിടക്കുന്നതു രാത്രി 11.45നാണു തമിഴ്‌നാട് പൊലീസ് കണ്ടത്. കാറിന്റെ ഡിക്കി തുറന്നു കിടക്കുകയായിരുന്നു. കഴുത്ത് 70 ശതമാനവും അറുത്തനിലയിലാണ്. ഇയാൾക്കു തിരുവനന്തപുരം മലയത്ത് ക്രഷർ യൂണിറ്റുണ്ട്. പുതിയ ക്രഷർ തുടങ്ങുന്നതിനായി ജെസിബിയും മറ്റും വാങ്ങുന്നതിനു 10 ലക്ഷം രൂപയുമായി കോയമ്പത്തൂരിലേക്ക് പോയതാണെന്നാണു വീട്ടുകാരുടെ മൊഴി. ഈ പത്ത് ലക്ഷം രൂപ കാണാനില്ലെന്ന് റിപ്പോർട്ടുകൾ.

മോഷണ ശ്രമത്തിനിടെയുള്ള കൊലപാതകമാവാം എന്നാണ് പൊലീസ് സംശയം. ദീപുവിന്റെ മൃതദേഹം കുഴിത്തറ ജനറൽ ആശുപത്രിയിലേക്ക് മാറ്റി. തക്കല എസ്‌പിയുടെ നേതൃത്വത്തിലാണ് അന്വേഷണം. കാറിന്റെ മുൻസീറ്റിലായിരുന്നു മൃതദേഹം. മൃതദേഹം നാഗർകോവിൽ ആശാരിപള്ളം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. കളിയിക്കാവിള പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

തിരുവനന്തപുരത്തുനിന്ന് ചെന്നൈയിലേക്ക് പോകുന്നതിനുവേണ്ടി ഒറ്റാമരത്ത് കാർ നിർത്തി മറ്റൊരു വ്യക്തിയെ ദീപു കാത്തുനിൽക്കുകയായിരുന്നു എന്നാണ് വിവരം. ഇതിനിടെ ആരോ വാഹനത്തിൽ കയറി കൊലപതകം നടത്തിയെന്നാണ് കരുതുന്നത്. സീറ്റ് ബെൽറ്റ് ധരിച്ച നിലയിലായിരുന്നു മൃതദേഹം.

ദീപു ജെസിബി വില്പനക്കാരനാണ്. മലയത്ത് ഇദ്ദേഹത്തിന് ക്രഷർ ഉണ്ട്. ജെസിബി വാങ്ങാൻ വേണ്ടിയാണ് കോയമ്പത്തൂരിലേക്ക് ദീപു പോയത് എന്നാണ് ലഭിക്കുന്ന വിവരം.