- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പ്രവാസിയുടെ ഭാര്യയും മക്കളും കൊല്ലപ്പെട്ട സംഭവത്തിൽ പ്രതി പിടിയിൽ; പ്രവീൺ കുമാർ ചൗഗാല പിടിയിലായത് ഉഡുപ്പിയിൽ നിന്ന് 450 കിലോമീറ്റർ അകലെയുള്ള കുടച്ചിയിൽ നിന്നും; കൂട്ടക്കൊല നടത്തിയത് എയർ ഇന്ത്യ ജീവനക്കാരി അഫ്നാനുമായുള്ള പ്രശ്നങ്ങളെ തുടർന്ന്; വിശദാംശങ്ങൾ തേടി പൊലീസ്
മംഗളൂരു: ഉഡുപ്പിയിൽ പ്രവാസിയുടെ ഭാര്യയെയും മക്കളെയും കൊലപ്പെടുത്തിയ കേസിലെ പ്രതി അറസ്റ്റിൽ. മംഗളൂരു വിമാനത്താവളത്തിലെ സുരക്ഷ ജീവനക്കാരനായ മഹാരാഷ്ട്ര സാംഗ്ലി സ്വദേശി പ്രവീൺകുമാർ ചൗഗാലെ(35)യെയാണ് കർണാടക പൊലീസ് അറസ്റ്റു ചെയ്തത്. ഫോൺ കോൾ റെക്കോഡും മൊബൈൽ ടവർ ലൊക്കേഷനും കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിനൊടുവിലാണ് പ്രവീണിനെ പിടികൂടിയതെന്ന് പൊലീസ് അറിയിച്ചു. കർണാടകയെ ഞെട്ടിച്ച അരുംകൊലയാണ് നടന്നത്. അഫ്‌നാനുമായുള്ള പ്രശ്‌നങ്ങളാണ് പ്രവീണിനെ അരുംകൊലയ്ക്ക് പ്രേരിപ്പിച്ചതെന്നാണ് പൊലീസിന് ലഭിച്ച വിവരം. ഇതേക്കുറിച്ച് പ്രതിയുടെ മൊഴി ഏറെ നിർണായകമാണ്.
ഉഡുപ്പിയിൽ നിന്ന് 450 കിലോമീറ്റർ അകലെയുള്ള കുടച്ചിയിലെ ബന്ധുവിന്റെ വീട്ടിൽ നിന്നാണ് പ്രവീണിനെ പിടികൂടിയത്. ഇയാളെ വിശദമായി ചോദ്യം ചെയ്യുകയാണെന്നും അന്വേഷണസംഘം കൂട്ടിച്ചേർത്തു. ഉഡുപ്പി ഡിവൈഎസ്‌പിയുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. മംഗളൂരുവിലെ എയർ ഇന്ത്യ ജീവനക്കാരിയായ, കൊല്ലപ്പെട്ട അഫ്നാനുമായുള്ള പ്രശ്നങ്ങളാണ് കൊലപാതകത്തിന്റെ കാരണമെന്നാണ് പ്രാഥമിക നിഗമനമെന്നും വിശദമായ ചോദ്യം ചെയ്യലിനൊടുവിൽ മാത്രമേ ഇക്കാര്യം സ്ഥിരീകരിക്കാൻ സാധിക്കൂയെന്നും അന്വേഷണസംഘം വ്യക്തമാക്കി.
12ാം തീയതി രാവിലെ എട്ടു മണിയോടെയായിരുന്നു നാടിനെ ഞെട്ടിച്ച കൊലപാതകം നടന്നത്. പ്രവാസിയായ നൂർ മുഹമ്മദിന്റെ ഭാര്യ ഹസീന(46), മക്കളായ അഫ്നാൻ(23), അയനാസ്(20), അസീം(14) എന്നിവരാണ് സ്വന്തം വീടിനുള്ളിൽ അതിക്രൂരമായി കൊല്ലപ്പെട്ടത്. വിവരം അറിഞ്ഞ നൂർ മുഹമ്മദ് നാട്ടിലെത്തിയതിന് പിന്നാലെ, നാലു പേരുടെയും മൃതദേഹങ്ങൾ സംസ്‌കരിച്ചു. നൂറുകണക്കിന് പേരാണ് അന്ത്യകർമങ്ങൾക്ക് എത്തിയത്.
നാടിനെ നടുക്കിയ കൊലപാതകമായതിനാൽ നാട്ടുകാർ ദീപാവലി ആഘോഷങ്ങളും ഒഴിവാക്കിയിരുന്നു. ആക്രമണത്തിൽ നൂർ മുഹമ്മദിന്റെ മാതാവ് ഹാജറിക്കും ഗുരുതരമായി പരിക്കേറ്റിരുന്നു. മരുമകൾ ഹസീനയെയും മൂന്നു മക്കളെയും ആക്രമിച്ച പ്രതിയെ നേരിടുന്നതിനിടെയാണ് ഹാജിറയ്ക്കും കുത്തേറ്റത്. പരുക്കേറ്റിട്ടും അവശനിലയിൽ ഹാജിറ വീട്ടിലെ ടോയിലറ്റിൽ അഭയം തേടുകയായിരുന്നു. പൊലീസ് എത്തിയ ശേഷമാണ് ഹാജിറയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
അഫ്സാനെ പിന്തുടർന്ന് 400 കിലോമീറ്റർ അകലെയുള്ള ബംഗളൂരുവിൽ നിന്നാണ് പ്രതി എത്തിയത്. ബെംഗളൂരുവിൽ എയർ ഹോസ്റ്റസ് ആയ അഫ്‌സാൻ കഴിഞ്ഞ ദിവസമാണ് ഉഡുപ്പിയിലെ വീട്ടിലെത്തിയത്. അഫ്സാനെ പിന്തുടർന്നാണ് പിന്നാലെ പ്രതിയും ഇവരുടെ വീട്ടിലെത്തിയത്. പ്രതിയെ കൊല നടന്ന വീട്ടിലെത്തിച്ച ഓട്ടോറിക്ഷ ജീവനക്കാരൻ ശ്യാമിന്റെ മൊഴിയിൽ നിന്നാണ് അയാൾ ബംഗളൂരുവിൽ നിന്നാണ് ഉഡുപ്പിയിൽ എത്തിയതെന്ന് പൊലീസ് സ്ഥിരീകരിച്ചത്. പ്രതി ബംഗളൂരു കന്നഡ ഭാഷ സംസാരിച്ചിരുന്നതായി ശ്യാം പൊലീസിന് മൊഴി നൽകി.
ഇതോടെയാണ് പ്രതിയുടെയും മരിച്ച യുവതിയുടെയും ബംഗളൂരു ബന്ധം അന്വേഷണപരിധിയിലെത്തിയത്. വീട്ടിനുള്ളിൽ കയറിയ പ്രതി വാക്ക് തർക്കത്തിനൊടുവിൽ അഫ്‌സാനെയാണ് ആദ്യം കുത്തിയതെന്നും പൊലീസ് പറഞ്ഞതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഉഡുപ്പിയിൽ യുവാവിന്റെ ആക്രമണത്തിനിരയായ വൃദ്ധയുടെ ആരോഗ്യനില തൃപ്തികരമാണെന്ന് അന്വേഷണസംഘം വ്യക്തമാക്കി. മകന്റെ ഭാര്യയേയും കുടുംബത്തെയും ആക്രമിച്ച പ്രതിയെ നേരിടുന്നതിനിടെയാണ് ഹാജിറയ്ക്കും കുത്തേറ്റത്. പ്രതി നിരവധി തവണ ഹാജിറയുടെ വയറ്റിൽ കുത്തി. പരുക്കേറ്റിട്ടും അവശനിലയിൽ ഹാജിറ വീട്ടിലെ ടോയിലറ്റിൽ അഭയം തേടുകയായിരുന്നു. വാതിൽ അകത്ത് നിന്ന് പൂട്ടിയാണ് ഹാജിറ മരണത്തിൽ നിന്ന് രക്ഷപ്പെട്ടത്.
കൊലപാതക വിവരം അറിഞ്ഞ് സ്ഥലത്തെത്തിയ പൊലീസ് വീട്ടിനുള്ളിൽ നടത്തിയ പരിശോധനയിലാണ് ടോയ്ലറ്റ് അടച്ചിട്ടിരിക്കുന്നത് ശ്രദ്ധിച്ചത്. വാതിൽ തുറക്കാൻ ഉദ്യോഗസ്ഥർ ആവശ്യപ്പെട്ടെങ്കിലും ഭയന്ന ഹാജിറ മടിച്ചു. ഒടുവിൽ പൊലീസ് വാതിൽ ബലമായി തകർത്ത് ഹാജിറയെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. മണിക്കൂറുകൾ നീണ്ട ചികിത്സയ്ക്ക് ഒടുവിൽ ഹാജിറയുടെ ആരോഗ്യനില മെച്ചപ്പെട്ടെന്നാണ് ഡോക്ടർമാർ പറഞ്ഞതെന്ന് പൊലീസ് അറിയിച്ചു. നിലവിൽ ഹാജിറ ഐസിയുവിൽ തന്നെ തുടരുകയാണ്.