തിരുവനന്തപുരം: എൻ.എസ്.എസ് നാമജപ ഘോഷയാത്ര കേസ് അവസാനിപ്പിച്ചു. നാമജപ ഘോഷയാത്രയിൽ അക്രമങ്ങളും ക്രമസമാധാന പ്രശ്നങ്ങളും ഉണ്ടായില്ലെന്ന് പൊലീസ് കോടതിയിൽ റിപ്പോർട്ട് നൽകി. തിരുവനന്തപുരം കന്റോൺമെന്റ് പൊലീസാണ് റിപ്പോർട്ട് നൽകിയത്. യാത്ര നടത്തിയവർക്ക് ഗൂഢലക്ഷ്യമില്ലായിരുന്നെന്നും റിപ്പോർട്ടിൽ പറയുന്നു. ഈ റിപ്പോർട്ട് കോടതി അംഗീകരിച്ചു. അതുകൊണ്ട് കേസിൽ ഇനി അന്വേഷണം ഉണ്ടാകില്ല.

നാമജപം മാത്രമാണ് ഘോഷയാത്രയിൽ നടന്നതെന്നും മറ്റൊന്നും സംഭവിച്ചിട്ടില്ലെന്നുമാണ് പൊലീസ് റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നത്. അതുകൊണ്ടു തന്നെ കേസ് എഴുതിത്ത്തള്ളി. ഓഗസ്റ്റ് രണ്ടിനാണ് മിത്ത് വിവാദത്തിൽ തിരുവനന്തപുരത്ത് എൻ.എസ്.എസ് നാമജപഘോഷയാത്ര സംഘടിപ്പിച്ചത്. അനധികൃതമായി കൂട്ടം ചേരൽ, ഗതാഗത തടസ്സം സൃഷ്ടിക്കൽ എന്നീ കുറ്റങ്ങൾ ചുമത്തി തിരുവനന്തപുരം കന്റോൺമെന്റ് പൊലീസ് ആണ് ഓഗസ്റ്റ് രണ്ടിന് കേസെടുത്തത്.

നാമജപയാത്രയിൽ പങ്കെടുത്തവർക്കെതിരായ കേസിന്റെ നടപടികൾ നേരത്തെ ഹൈക്കോടതി സ്റ്റേ ചെയ്തിരുന്നു. ജസ്റ്റിസ് രാജ വിജയരാഘവൻ ബെഞ്ചിന്റെതായിരുന്നു നടപടി. കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് എൻ.എസ്.എസ് വൈസ് പ്രസിഡന്റ് സംഗീത് കുമാറാണ് ഹൈക്കോടതിയെ സമീപിച്ചത്. അതീവ സുരക്ഷാ മേഖലയിലാണ് പ്രതിഷേധം നടന്നതെന്നും, അതിനാൽ പങ്കെടുത്തവർക്കെതിരെ കേസ് നിലനിൽക്കുമെന്ന നിലപാടാണ് സർക്കാർ നേരത്തെ സ്വീകരിച്ചത്.

പൊലീസ് നിർദ്ദേശം ലംഘിച്ച് അന്യായമായി സംഘം ചേർന്നു, മൈക്ക് സെറ്റ് പ്രവർത്തിപ്പിച്ചു, കാൽനടയാത്രക്കാർക്കും, വാഹനഗതാഗതത്തിനും തടസ്സമുണ്ടാക്കിയെന്നും ആയിരുന്നു നാമജപ കേസിലെ എഫ്‌ഐആർ. തിരുവനന്തപുരം നഗരത്തിൽ നടത്തിയ നാമജപ യാത്രയിൽ നൂറുകണക്കിന് ആളുകൾ പങ്കെടുത്തു. ഗണപതിയുമായി ബന്ധപ്പെട്ട സ്പീക്കർ ഷംസീറിന്റെ വിവാദ പരാമർശമായിരുന്നു നാമജപ ഘോഷയാത്രയ്ക്ക് ഇടനൽകിയത്.

എൻഎസ്എസ് വൈസ് പ്രസിഡന്റ് സംഗീത് കുമാർ ആയിരുന്നു നാമജപ ഘോഷയാത്ര കേസിലെ ഒന്നാം പ്രതി. സിപിഎം നിർദേശത്തെ തുടർന്നാണ് ആയിരങ്ങൾ പങ്കെടുത്ത ഘോഷയാത്രക്കെതിരേ പൊലീസ് കേസ് രജിസ്റ്റർ ചെയ്തത് എന്ന് ആരോപണം ഉയർന്നിരുന്നു. ഇതോടെ എൻഎസ്എസ് വിമർശനവുമായി എത്തി. പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പിന് ഇടയിൽ തന്നെ കേസ് പിൻവലിക്കുമെന്ന സൂചനകൾ പുറത്തു വന്നിരുന്നു.

ഷംസീറിനു പിന്നാലെ സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനും ഗണപതി മിത്താണെന്നും ഷംസീർ മാപ്പുപറയില്ലെന്നും വ്യക്തമാക്കി രംഗത്തെത്തിയിരുന്നു.