മുംബൈ: പാക്കിസ്ഥാനുമായി ബന്ധപ്പെട്ട ചാരവൃത്തിക്കേസിൽ മുതിർന്ന ഡി ആർ ഡി ഒ ശാസ്ത്രജ്ഞൻ അറസ്റ്റിൽ. ഡിഫൻസ് റിസർച്ച് ആൻഡ് ഡെവലപ്‌മെന്റ് ഓർഗനൈസേഷനു കീഴിലെ റിസർച്ച് ആൻഡ് ഡെവലപ്‌മെന്റ് എസ്റ്റാബ്ലിഷ്‌മെന്റ് ഡയറ്കടർ പ്രദീപ് കുരുൽക്കറാണ് അറസ്റ്റിലായത്. മഹാരാഷ്ട്ര തീവ്രവാദ വിരുദ്ധ സേനയാണ് അറസ്റ്റ് ചെയ്തത്.

ബുധനാഴ്ചയാണ് പ്രദീപിനെ എടിഎസ് സംഘം കസ്റ്റഡിയിലെടുത്തത്. തുടർന്ന് ചോദ്യം ചെയ്യലിന് ശേഷം ഇന്ന് പൂണെയിലെ കോടതിയിൽ ഹാജരാക്കി. പാക്കിസ്ഥാൻ രഹസ്യാന്വേഷണ ഏജൻസിക്കു വിവരങ്ങൾ കൈമാറിയെന്നാണ് വിവരം. ഔദ്യോഗിക രഹസ്യ നിയമം (ഒഫീഷ്യൽ സീക്രട്ട് ആക്ട് 1923) പ്രകാരം മുംബൈ എടിഎസ് ആണ് അറസ്റ്റ് രേഖപ്പെടുത്തിയിരിക്കുന്നത്.

പ്രദീപ് പാക് ഇന്റലിജൻസ് വിഭാഗത്തിന്റെ ഹണി ട്രാപ്പിൽ കുടുങ്ങിയതായാണ് സംശയിക്കുന്നത്. സോഷ്യൽ മീഡിയ പ്‌ളാറ്റ്‌ഫോമിൽ യുവതിയുടെ ഫോട്ടോ ഉപേയാഗിച്ച് വശത്താക്കുകയും വിവരങ്ങൾ ചോർത്താൻ ശ്രമിക്കുകയുകമായിരന്നു. കഴിഞ്ഞ സെപ്റ്റംബർ, ഒക്ടോബർ മാസങ്ങളിലായാണ് വീഡിയോ കോൾ, വഴിയും വോയിസ് മെസ്സേജുകൾ വഴിയും ഇയാൾ പാക് ഇന്റലിജൻസ് ടീം അംഗങ്ങളുമായി നിരന്തരം സംഭാഷണം നടത്തിയത്.

ഡിആർഡിഒയിൽ നിർണായക സ്ഥാനമാണ് ഇയാൾക്ക് ഉണ്ടായിരുന്നത്. എഡി, എംആർഎസ്എഎം, നിർഭയ് സബ്‌സോണിക് ക്രൂയിസ് മിസൈൽ സിസ്റ്റം, പ്രഹാർ, ക്യുആർഎസ്എഎം, എക്‌സ്ആർഎസ്എം, ഹൈപ്പർബാറിക് ചേംബർ എന്നിവയ്ക്കായുള്ള മിസൈൽ ലോഞ്ചറുകൾ ഉൾപ്പെടെ നിരവധി സൈനിക എഞ്ചിനീയറിങ് സിസ്റ്റങ്ങളുടെയും ഉപകരണങ്ങളുടെയും വിജയകരമായ രൂപകൽപ്പനയിലും വികസനത്തിലും ഡെലിവറിയിലും പ്രധാന പങ്ക് വഹിച്ചിരുന്നു.

പദവി ദുരുപയോഗം ചെയ്ത് പാക്കിസ്ഥാൻ രഹസ്യാന്വേഷണ ഏജൻസിക്ക് വിവരങ്ങൾ കൈമാറിയെന്നുള്ളതാണ് എടിഎസ് വ്യക്തമാക്കിയിരിക്കുന്നത്. സെപ്റ്റംബർ ഒക്ടോബർ മാസങ്ങളിൽ സമൂഹമാധ്യമങ്ങൾ വഴി വോയ്‌സ് മെസേജുകളിലൂടെയും വിഡിയോ കോളുകളിലൂടെയും വിവരങ്ങൾ കൈമാറിയെന്നാണു പ്രാഥമിക കണ്ടെത്തൽ.

ഹണിട്രാപ്പ് വഴിയാണ് ഇതെല്ലാം നടന്നതെന്നാണ് എടിഎസ് പറയുന്നത്. ഇയാളെ എടിഎസ് കസ്റ്റഡിയിൽ വാങ്ങി. ചോദ്യംചെയ്യൽ ഇപ്പോഴും തുടരുകയാണ്. ഡിആർഡിഒയുടെ പരാതിപ്രകാരമാണ് എടിഎസ് ഇത്തരമൊരു നടപടിയിലേക്കു കടന്നിട്ടുള്ളത്. മിസൈലുകൾ ഉൾപ്പെടെയുള്ള ഡിആർഡിഒയുടെ തന്ത്രപ്രധാനമായ നിരവധി പദ്ധതികളിൽ കുരുൽക്കർ ഭാഗമായിട്ടുണ്ട്.