ബെംഗളൂരു: ബെംഗളൂരുവിൽ വനിതാ ജിയോളജിസ്റ്റായ സർക്കാർ ഉദ്യോഗസ്ഥയെ വീട്ടിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയതിൽ അന്വേഷണം തുടരുന്നു. കർണാടക മൈൻസ് ആൻഡ് ജിയോളജി ഡിപ്പാർട്ട്മെന്റിൽ ഡെപ്യൂട്ടി ഡയറക്ടറായ പ്രതിമ (37)യെയാണ് കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. ജിയോളജിസ്റ്റിന്റെ കൊലയ്ക്ക് പിന്നിൽ ഖനന മാഫിയ ആണോ എന്നും പൊലീസ് പരിശോധിക്കുന്നുണ്ട്.

കർണാടക ജിയോളജി ഡിപ്പാർട്ട്മെന്റിൽ ഡെപ്യൂട്ടി ഡയറക്ടറായിരുന്ന പ്രതിമ വീട്ടിൽ തനിച്ചായ സമയത്താണ് ആക്രമിക്കപ്പെട്ടത്. കത്തി ഉപയോഗിച്ച് കുത്തിക്കൊല്ലുകയായിരുന്നു. ജീവനക്കാർക്കിടയിൽ ബഹുമാനിതയായിരുന്നു പ്രതിമ. ഈ അടുത്ത ദിവസങ്ങളിൽ ചില സ്ഥലങ്ങളിൽ പ്രതിമയുടെ നേതൃത്വത്തിൽ റെയ്ഡ് നടത്തിയിരുന്നെന്നും ഉദ്യോഗസ്ഥർ പറയുന്നു. പ്രത്യക്ഷത്തിൽ ശത്രുക്കളൊന്നുമുണ്ടായിരുന്നില്ല. നിയമമനുസരിച്ച് പ്രവർത്തിക്കുന്ന മികച്ച ഉദ്യോഗസ്ഥയായിരുന്നു അവരെന്നും സഹപ്രവർത്തകർ പറയുന്നു.

ബെംഗളൂരുവിലെ വസതിയിൽ വച്ചാണ് പ്രതിമക്ക് കുത്തേറ്റത്. ഭർത്താവും മകനും വീട്ടിലില്ലാത്ത സമയത്താണ് കൊലപാതകം. ഭർത്താവ് ജന്മനാടായ തീർത്ഥഹള്ളിയിൽ പോയപ്പോഴായിരുന്നു സംഭവം. വകുപ്പിലെ സത്യസന്ധയും ധീരയുമായ ഓഫിസറായിരുന്നു പ്രതിമയെന്നാണ് സഹപ്രവർത്തകർ പറയുന്നത്.

അക്രമത്തിന് പിന്നിൽ ഒരാളാണോ ഒന്നിലധികം പേരുണ്ടായിരുന്നോ എന്നൊന്നും ഇപ്പോൾ വ്യക്തമല്ല. ദൊഡ്ഡകല്ലസന്ദ്രയിലെ കുവെമ്പു നഗറിലെ വാടക വീട്ടിലാണ് പ്രതിമ താമസിച്ചിരുന്നത്. ശനിയാഴ്ച രാത്രി എട്ട് മണിയോടെ പ്രതിമയെ ഡ്രൈവർ വീട്ടിൽ കൊണ്ടുപോയി വിട്ടു. ഇന്നലെ രാത്രിയും ഇന്ന് രാവിലെയും ഫോൺ വിളിച്ചിട്ട് കിട്ടാതിരുന്നതോടെ സഹോദരൻ വീട്ടിലെത്തി. അപ്പോഴാണ് പ്രതിമയെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്.

പ്രദേശത്തെ സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കുന്നുണ്ട്. വീട്ടിൽ പ്രതിമ തനിച്ചാണെന്ന് അറിയുന്ന പരിചയക്കാർ ആരെങ്കിലുമാവും കൊലപാതകത്തിന് പിന്നിൽ എന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. കഴിഞ്ഞ എട്ട് വർഷമായി പ്രതിമ അവിടെ വാടകയ്ക്ക് താമസിക്കുകയാണെന്നും എല്ലാവരോടും സൗഹൃദത്തോടെ പെരുമാറിയിരുന്നയാളാണെന്നും അയൽവാസികൾ പറഞ്ഞു.