മംഗളൂരു: ഉഡുപ്പിയിലെ പ്രവാസിയായ നൂർ മുഹമ്മദിന്റെ കുടുംബത്തിന്റെ കൂട്ടക്കൊലയ്ക്ക് പിന്നിൽ എയർ ഹോസ്റ്റസ് ആയ മൂത്ത മകളോടുള്ള വ്യക്തി വൈരാഗ്യമെന്ന് സൂചന. നൂർ മുഹമ്മദിന്റെ മൂത്ത മകളും എയർഇന്ത്യയുടെ എയർഹോസ്റ്റസുമായ 23കാരി അഫ്സാനെ ലക്ഷ്യമിട്ടാണ് കൊലയാളി എത്തിയതെന്നാണ് റിപ്പോർട്ട്. അഫ്‌സാനെ പിന്തുടർന്ന് 400 കിലോമീറ്റർ അകലെയുള്ള ബംഗളൂരുവിൽ നിന്നാണ് പ്രതി എത്തിയതെന്ന് പൊലീസ് വൃത്തങ്ങളെ ഉദ്ധരിച്ച് കന്നഡ പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.

ബെംഗളൂരുവിൽ എയർ ഹോസ്റ്റസ് ആയ അഫ്സാൻ കഴിഞ്ഞ ദിവസമാണ് ഉഡുപ്പിയിലെ വീട്ടിലെത്തിയത്. അഫ്‌സാനെ പിന്തുടർന്നാണ് പിന്നാലെ പ്രതിയും ഇവരുടെ വീട്ടിലെത്തിയത്. യുവതിയോടുള്ള വ്യക്തിവൈരാഗ്യം തീർക്കാനാണ് പ്രതിയും ബംഗളൂരുവിൽ നിന്ന് ഉഡുപ്പിയിൽ എത്തിയതെന്നാണ് പൊലീസിന്റെ നിഗമനം. എന്നാൽ ഇവർ തമ്മിൽ എന്തെങ്കിലും ബന്ധമുണ്ടോ എന്ന് ഇനിയും വ്യക്തമല്ല. ഇരുവരും തമ്മിൽ മുൻപരിചയമുണ്ടോയെന്നത് സംബന്ധിച്ച് വിശദമായ അന്വേഷണത്തിന് ശേഷം മാത്രമേ സ്ഥിരീകരിക്കാൻ സാധിക്കൂയെന്ന് പൊലീസ് വ്യക്തമാക്കി.

പ്രതിയെ കൊല നടന്ന വീട്ടിലെത്തിച്ച ഓട്ടോറിക്ഷ ജീവനക്കാരൻ ശ്യാമിന്റെ മൊഴിയിൽ നിന്നാണ് അയാൾ ബംഗളൂരുവിൽ നിന്നാണ് ഉഡുപ്പിയിൽ എത്തിയതെന്ന് പൊലീസ് സ്ഥിരീകരിച്ചത്. പ്രതി ബംഗളൂരു കന്നഡ ഭാഷ സംസാരിച്ചിരുന്നതായി ശ്യാം പൊലീസിന് മൊഴി നൽകി. ഇതോടെയാണ് പ്രതിയുടെയും മരിച്ച യുവതിയുടെയും ബംഗളൂരു ബന്ധം അന്വേഷണപരിധിയിലെത്തിയത്. വീട്ടിനുള്ളിൽ കയറിയ പ്രതി വാക്ക് തർക്കത്തിനൊടുവിൽ അഫ്സാനെയാണ് ആദ്യം കുത്തിയതെന്നും പൊലീസ് പറഞ്ഞതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

ഹാജിറയുടെ വയറ്റിൽ നിരവധി കുത്തുകൾ
ഉഡുപ്പിയിൽ യുവാവിന്റെ ആക്രമണത്തിനിരയായ വൃദ്ധയുടെ ആരോഗ്യനില തൃപ്തികരമാണെന്ന് അന്വേഷണസംഘം വ്യക്തമാക്കി. മകന്റെ ഭാര്യയേയും കുടുംബത്തെയും ആക്രമിച്ച പ്രതിയെ നേരിടുന്നതിനിടെയാണ് ഹാജിറയ്ക്കും കുത്തേറ്റത്. പ്രതി നിരവധി തവണ ഹാജിറയുടെ വയറ്റിൽ കുത്തി. പരുക്കേറ്റിട്ടും അവശനിലയിൽ ഹാജിറ വീട്ടിലെ ടോയിലറ്റിൽ അഭയം തേടുകയായിരുന്നു. വാതിൽ അകത്ത് നിന്ന് പൂട്ടിയാണ് ഹാജിറ മരണത്തിൽ നിന്ന് രക്ഷപ്പെട്ടത്.

കൊലപാതക വിവരം അറിഞ്ഞ് സ്ഥലത്തെത്തിയ പൊലീസ് വീട്ടിനുള്ളിൽ നടത്തിയ പരിശോധനയിലാണ് ടോയ്‌ലറ്റ് അടച്ചിട്ടിരിക്കുന്നത് ശ്രദ്ധിച്ചത്. വാതിൽ തുറക്കാൻ ഉദ്യോഗസ്ഥർ ആവശ്യപ്പെട്ടെങ്കിലും ഭയന്ന ഹാജിറ മടിച്ചു. ഒടുവിൽ പൊലീസ് വാതിൽ ബലമായി തകർത്ത് ഹാജിറയെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. മണിക്കൂറുകൾ നീണ്ട ചികിത്സയ്ക്ക് ഒടുവിൽ ഹാജിറയുടെ ആരോഗ്യനില മെച്ചപ്പെട്ടെന്നാണ് ഡോക്ടർമാർ പറഞ്ഞതെന്ന് പൊലീസ് അറിയിച്ചു. നിലവിൽ ഹാജിറ ഐസിയുവിൽ തന്നെ തുടരുകയാണ്.

ഇന്നലെ രാവിലെ 8.30നും ഒൻപതിനുമിടയിലാണ് സംഭവം നടന്നത്. പ്രവാസിയായ നൂർ മുഹമ്മദിന്റെ ഭാര്യ ഹസീന (46), മക്കളായ അഫ്സാൻ(23), അസീം(14), അയനാസ്(20) എന്നിവരെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. നൂർ മുഹമ്മദിന്റെ മാതാവിനെ ഗുരുതര പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. മാസ്‌ക് ധരിച്ചെത്തിയ വ്യക്തിയാണ് കൊലപാതകം നടത്തിയതെന്നും ഇയാൾക്ക് വേണ്ടിയുള്ള അന്വേഷണം തുടരുകയാണെന്നും ഉഡുപ്പി എസ്‌പി അരുൺ കുമാർ പറഞ്ഞു. സൗദി അറേബ്യയിലാണ് ഹസീനയുടെ ഭർത്താവ് നൂർ മുഹമ്മദ് ജോലി ചെയ്യുന്നത്. വിവരം അറിഞ്ഞ അദ്ദേഹം നാട്ടിലേക്ക് തിരിച്ചിട്ടുണ്ടെന്ന് ബന്ധുക്കൾ പറഞ്ഞു.