ലഖ്നൗ: ഉത്തർപ്രദേശിലെ ആഗ്രയിൽ ഹോംസ്റ്റേ ജീവനക്കാരിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കിയെന്ന കേസിൽ ഒരുസ്ത്രീയടക്കം അഞ്ചുപേർ അറസ്റ്റിൽ. ജിതേന്ദ്ര റാത്തോഡ്, രവി റാത്തോഡ്, മനീഷ് കുമാർ, ദേവ് കിഷോർ എന്നിവരെയും ഒരുസ്ത്രീയെയുമാണ് പൊലീസ് പിടികൂടിയത്. കേസിൽ പ്രതികളെന്ന് സംശയിക്കുന്ന മൂന്നുപേർ കൂടി പിടിയിലാകാനുണ്ടെന്നും ഇവർ ഒളിവിലാണെന്നും പൊലീസ് പറഞ്ഞു.

കഴിഞ്ഞദിവസമാണ് ജോലിചെയ്യുന്ന ഹോംസ്റ്റേയിൽവെച്ച് ജീവനക്കാരി അതിക്രമത്തിനിരയായത്. യുവതിയെ പ്രതികൾ വലിച്ചിഴക്കുന്നതിന്റെയും യുവതി സഹായം തേടി നിലവിളിക്കുന്നതിന്റെയും ചില വീഡിയോകളും കഴിഞ്ഞദിവസങ്ങളിൽ സാമൂഹികമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു.

അതിക്രമത്തിനിരയായ യുവതി ഒന്നരവർഷമായി ഹോംസ്റ്റേയിലെ ജീവനക്കാരിയാണെന്നാണ് പൊലീസ് പറയുന്നത്. പണത്തിനായി ലൈംഗികവൃത്തിയിലേർപ്പെടാൻ ഹോംസ്റ്റേ ഉടമയും മറ്റും യുവതിയെ നിർബന്ധിച്ചു. നിർബന്ധിച്ച് മദ്യം കുടിപ്പിക്കുകയും പീഡിപ്പിക്കുകയും ചെയ്തു. യുവതിയെ ബ്ലാക്ക്മെയിൽ ചെയ്യാനായി പ്രതികൾ ചില സ്വകാര്യവീഡിയോകൾ പകർത്തിയിട്ടുണ്ടെന്നും പൊലീസ് പറഞ്ഞു.

ശനിയാഴ്ച രാത്രിയാണ് ഹോംസ്റ്റേയിൽവെച്ച് ജീവനക്കാരിക്ക് നേരേ ലൈംഗികാതിക്രമം നടന്നതെന്നാണ് പൊലീസ് പറയുന്നത്. ഹോംസ്റ്റേയിൽ എത്തിയവർ യുവതിയെ ലൈംഗികവൃത്തിക്കായി നിർബന്ധിച്ചു. ഇതിനെ എതിർത്തെങ്കിലും പ്രതികൾ ബലംപ്രയോഗിച്ച് യുവതിയെ പീഡിപ്പിക്കുകയായിരുന്നു. ഇതിനുപിന്നാലെ പരാതിക്കാരി ഹോംസ്റ്റേയിൽനിന്ന് പോകാൻ ഒരുങ്ങിയെങ്കിലും രാത്രി അവിടെ തന്നെ താമസിക്കണമെന്നായിരുന്നു ഹോംസ്റ്റേ ഉടമയുടെ നിർദ്ദേശം. ഇതിന് വിസമ്മതിച്ചതോടെ പ്രതികൾ ക്രൂരമായി മർദിച്ചെന്നും ബിയർ കുപ്പി കൊണ്ട് തലയ്ക്കടിച്ചെന്നുമാണ് യുവതിയുടെ പരാതി.

ജീവനക്കാരിയുടെ നിലവിളിയും ഹോംസ്റ്റേയിൽനിന്നുള്ള ബഹളവും കേട്ട് അയൽക്കാർ എത്തിയതോടെയാണ് സംഭവം പുറത്തറിഞ്ഞത്. ഇതോടെ പൊലീസിൽ വിവരമറിയിക്കുകയായിരുന്നു.

അതിനിടെ, സംഭവസ്ഥലത്തുനിന്നുള്ള യുവതിയുടെ ചില വീഡിയോകളും സാമൂഹികമാധ്യമങ്ങളിലൂടെ പുറത്തുവന്നിട്ടുണ്ട്. യുവതി അലമുറയിട്ട് കരയുന്നതും തന്നെ ഉപദ്രവിച്ചതിന്റെ അടയാളങ്ങൾ കാണിക്കുന്നതുമാണ് ചില ദൃശ്യങ്ങളിലുള്ളത്. 'എനിക്ക് നാലുപെൺമക്കളാണ്. അവരെല്ലാം ചെറുപ്പമാണ്. ദയവ്ചെയ്ത് എന്നെ രക്ഷിക്കൂ' എന്നാണ് കരഞ്ഞുകൊണ്ട് യുവതി വീഡിയോയിൽ പറയുന്നത്.

'റിതു,റിയ,ലളിത, സോനു, വിക്രം' തുടങ്ങിയവരാണ് ഉപദ്രവിച്ചതെന്നും ഇവരെല്ലാം ലൈംഗികവൃത്തിയിൽ ഏർപ്പെടുന്നവരാണെന്നും ഇവർ തന്നെ ഭീഷണിപ്പെടുത്തുകയാണെന്നും പരാതിക്കാരി ആരോപിക്കുന്നുണ്ട്. യുവതിയെ ചിലർ വായ പൊത്തി വലിച്ചിഴച്ച് കൊണ്ടുപോകുന്നതും ദൃശ്യങ്ങളിൽ കാണാം.