തൃശൂർ: കൊച്ചിയിലെ കുപ്രസിദ്ധ ഗുണ്ടാത്തലവൻ മരട് അനീഷിന് നേരെ വിയ്യൂർ സെൻട്രൽ ജയിലിനുള്ളിൽ വധശ്രമം. ബ്ലേഡ് ഉപയോഗിച്ചു കഴുത്തിലും തലയിലും ദേഹത്തും മാരകമായി മുറിവേൽപ്പിച്ചു. സഹതടവുകാരാണ് ആക്രമിച്ചത്. തടയാൻ ശ്രമിച്ച ജയിൽ ഉദ്യോഗസ്ഥനായ ബിനോയിക്കും മർദനമേറ്റു. അനീഷിനെ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വ്യക്തിവൈരാഗ്യമാണ് ആക്രമണത്തിനു പിന്നിലെന്നാണ് പൊലീസ് പറയുന്നത്.

കൊച്ചിയിലെ കുപ്രസിദ്ധ ഗുണ്ടയാണ് അനീഷ്. കൊലപാതകം, തട്ടിക്കൊണ്ടുപോകൽ, വധശ്രമം അടക്കം 45 കേസുകളിൽ പ്രതിയാണ് മരട് അനീഷ്. ഇന്ന് ഉച്ചയോടെയാണ് സംഭവം ഉണ്ടായത്. വിയ്യൂർ സെൻട്രൽ ജയിലിലെ ആശുപത്രി ബ്ലോക്കിലായിരുന്നു മരട് അനീഷിനെ പാർപ്പിച്ചിരുന്നത്. ഇവിടെ നിന്ന് ഭക്ഷണം കഴിക്കാൻ പോകുമ്പോഴായിരുന്നു അനീഷിനുനേരെ ആക്രമണം ഉണ്ടായത്. അമ്പായത്തോട് അഷറഫ് ഹുസൈനാണ് ആക്രമിച്ചത്. അനീഷിനെ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. ആക്രമണം തടയാൻ ശ്രമിക്കുന്നതിനിടെ ജയിൽ ഉദ്യോഗസ്ഥൻ ബിനോയിക്കും പരിക്കേറ്റു.

രാവിലെ ഭക്ഷണവിതരണത്തിനിടെയുണ്ടായ തർക്കമാണ് ബ്ലേഡ് കൊണ്ടുള്ള ആക്രമണത്തിൽ കലാശിച്ചതെന്നാണണ് വിവരം. ഗുണ്ടാത്തലവനായ അനീഷിനെ സഹതടവുകാരൻ ബ്ലേഡ് ഉപയോഗിച്ച് ദേഹമാസകലം മുറിവേൽപ്പിച്ചെന്നാണ് പറയുന്നത്. ആഴ്ചകൾക്ക് മുൻപ് വിയ്യൂരിലെ അതിസുരക്ഷാ ജയിലിൽ കൊടിസുനി ഉൾപ്പെടെയുള്ള തടവുകാർ തമ്മിൽ ഏറ്റുമുട്ടുകയും ജയിൽ ഉദ്യോഗസ്ഥരെ ആക്രമിക്കുകയും ചെയ്തിരുന്നു. കൊടിസുനിയും സംഘവും ആസൂത്രണംചെയ്ത് നടപ്പാക്കിയ കലാപമാണിതെന്നായിരുന്നു ജയിൽ അധികൃതരുടെ കണ്ടെത്തൽ.

പത്തുദിവസം മുൻപാണ് മരട് അനീഷിനെ കാപ്പ ചുമത്തി വിയ്യൂർ സെൻട്രൽ ജയിലിലടച്ചത്. നിരവധി ക്രിമിനൽകേസുകളിൽ പ്രതിയായ ഇയാളെ കൊച്ചിയിലെ ആശുപത്രി വളഞ്ഞാണ് പൊലീസ് പിടികൂടിയത്. ശസ്ത്രക്രിയയ്ക്കായി എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ കഴിഞ്ഞിരുന്ന മരട് അനീഷിനെ കൊച്ചി സിറ്റി പൊലീസിന്റെ പ്രത്യേക സംഘം ഈ മാസം ഏഴിനാണ് അറസ്റ്റ് ചെയ്തത്. 'ഓപ്പറേഷൻ മരട്' എന്നു പേരിട്ട നീക്കത്തിൽ പങ്കെടുത്തത് സിറ്റി പൊലീസിന്റെ സായുധ പൊലീസ് സംഘമാണ്. തോക്ക് ഉൾപ്പെടെയുള്ള മാരകായുധങ്ങൾ ഉപയോഗിക്കാറുള്ള അനീഷ് തമിഴ്‌നാട്ടിൽ ഡിഎംകെ എംഎൽഎയെ തട്ടിക്കൊണ്ടുപോയ കേസിലടക്കം മുഖ്യപ്രതിയാണ്.

കേരളത്തിൽ മാത്രം ഇയാൾക്കെതിരെ 45ൽ അധികം ക്രിമിനൽ കേസുണ്ട്. വിചാരണ നേരിട്ട ഇംതിയാസ് വധക്കേസിൽ കോടതി അനീഷിനെ വിട്ടയച്ചിരുന്നു. ഗോവയിൽ വച്ചു പവർ ബൈക്കിൽ നിന്നു വീണു തോളെല്ലിനു പരുക്കേറ്റെന്നു പറഞ്ഞാണ് സ്വകാര്യ ആശുപത്രിയിൽ അനീഷ് ചികിത്സ തേടിയത്. ആശുപത്രിയിലെ അനീഷിന്റെ സാന്നിധ്യം ഉറപ്പാക്കി ശസ്ത്രക്രിയ പൂർത്തിയാക്കാൻ കാത്തിരുന്ന പൊലീസ് സംഘം ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു.

ബൈക്ക് അപകടത്തിൽ വലത്തെ തോളെല്ലിൽ നിന്നു മാംസപേശി വേർപെട്ട നിലയിലാണ് അനീഷ് ആശുപത്രിയിലെത്തിയത്. അനീഷിന്റെ എതിർ ചേരിയിൽപെട്ട ഗുണ്ടാ സംഘവുമായുള്ള സംഘട്ടനത്തിൽ പരുക്കേറ്റാണ് ആശുപത്രിയിൽ ചികിത്സ തേടിയതെന്നാണ് പൊലീസിനു ലഭിച്ച വിവരം. ഒക്ടോബർ 31ന് നെട്ടൂർ സ്വദേശിയായ യുവാവിനെ തട്ടിക്കൊണ്ടു പോയി മർദിച്ച് തിരുവല്ലയിൽ തള്ളിയ കേസിലും 2022ൽ തൃക്കാക്കര സ്റ്റേഷൻ പരിധിയിൽ നടന്ന കൊലപാതകശ്രമ കേസിലുമാണ് അറസ്റ്റ്. അനീഷിനെതിരെ കലക്ടർ കാപ്പ ചുമത്തിയിരുന്നു.

ഇതിനിടെയാണ് ഒളിവിൽ കഴിയുകയായിരുന്ന ഇയാൾ കൈയ്ക്കു പരിക്കേറ്റ് ആശുപത്രിയിലെത്തിയതായി കൊച്ചി സിറ്റി പൊലീസ് കമ്മിഷണർ എ. അക്‌ബറിന് രഹസ്യവിവരം ലഭിച്ചത്. തുടർന്ന് രാത്രി 12.30 ഓടെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ വെച്ച് 25-ഓളം പൊലീസുകാരടങ്ങിയ സംഘം അനീഷിനെ അറസ്റ്റ് ചെയ്യുകയായിരുന്നു. അനീഷിനെയും സംഘത്തെയും പിടിക്കാൻ 'ഓപ്പറേഷൻ മരട്' എന്ന പ്രത്യേക അന്വേഷണ സംഘത്തിനും പൊലീസ് രൂപം നൽകിയിരുന്നു. കർണാടക, തമിഴ്‌നാട് സംസ്ഥാനങ്ങളിലും വിവിധ കേസുകളിൽ പ്രതിയാണ് അനീഷ്. കേരളത്തിൽ മാത്രം കൊലപാതകം, തട്ടിക്കൊണ്ടുപോകൽ, വധശ്രമം, ഗുണ്ടാപ്പിരിവ്, തുടങ്ങി 45-ഓളം കേസുകളുണ്ട്.