- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'ഭാര്യയ്ക്ക് മറ്റൊരാളുമായി രഹസ്യബന്ധം; സഹിക്കാൻ കഴിയുന്നില്ല'; ഫ്ളാറ്റിൽ ആത്മഹത്യാ കുറിപ്പ്; ഭാര്യയെയും രണ്ടുമക്കളെയും കൊലപ്പെടുത്തി ഗൃഹനാഥൻ ജീവനൊടുക്കിയ നിലയിൽ
കൊൽക്കത്ത: ഭാര്യയ്ക്ക് രഹസ്യ ബന്ധമുണ്ടെന്ന് സംശയിച്ച് ഭാര്യയെയും രണ്ടുമക്കളെയും കൊലപ്പെടുത്തി ഗൃഹനാഥൻ ജീവനൊടുക്കി. പശ്ചിമബംഗാളിലെ ഖർദാഹ് സ്വദേശികളായ ദമ്പതിമാരെയും രണ്ടുമക്കളെയും ഫ്ളാറ്റിൽ മരിച്ചനിലയിൽ കണ്ടെത്തുകയായിരുന്നു. ബൃന്ദാബൻ കർമാക്കർ(52) ഭാര്യ ദേബശ്രീ, മകൾ ദേബലീന(17) മകൻ ഉത്സഹ(എട്ട്) എന്നിവരെയാണ് ഖർദാഹിലെ ഫ്ളാറ്റിൽ മരിച്ചനിലയിൽ കണ്ടത്. ഭാര്യയെയും രണ്ടുമക്കളെയും കൊലപ്പെടുത്തിയ ശേഷം ഗൃഹനാഥനായ ബൃന്ദാബൻ ജീവനൊടുക്കിയതാണെന്നാണ് പൊലീസിന്റെ നിഗമനം.
ഞായറാഴ്ച ഫ്ളാറ്റിൽനിന്ന് ദുർഗന്ധം വമിച്ചതിനെ തുടർന്ന് അപ്പാർട്ട്മെന്റ് കെട്ടിടത്തിലെ ജീവനക്കാരും അയൽക്കാരും വിവരം പൊലീസിനെ അറിയിക്കുകയായിരുന്നു. തുടർന്ന് പൊലീസെത്തി വാതിൽ തകർത്ത് അകത്തുകടന്നതോടെയാണ് നാലുപേരുടെയും മൃതദേഹങ്ങൾ അഴുകിയനിലയിൽ കണ്ടെത്തിയത്. സീലിങ് ഫാനിൽ തൂങ്ങിനിൽക്കുന്ന നിലയിലായിരുന്നു ബൃന്ദാബന്റെ മൃതദേഹം. ഫ്ളാറ്റിനുള്ളിലെ വിവിധയിടങ്ങളിലായാണ് മറ്റുമൂന്നുപേരെയും മരിച്ചനിലയിൽ കണ്ടത്.
ഞായറാഴ്ച രാവിലെ അപ്പാർട്ട്മെന്റിലെ പമ്പ് ഓപ്പറേറ്റർ താക്കോൽ വാങ്ങാനായി ബൃന്ദാബന്റെ ഫ്ളാറ്റിൽ എത്തിയിരുന്നു. എന്നാൽ നിരവധിതവണ കോളിങ് ബെല്ലടിച്ചിട്ടും പ്രതികരണമുണ്ടായില്ല. ഇതിനിടെ ഫ്ളാറ്റിൽനിന്ന് ദുർഗന്ധം വമിച്ചതായും ജീവനക്കാരൻ പറഞ്ഞിരുന്നു. തുടർന്ന് പമ്പ് ഓപ്പറേറ്റർ അയൽക്കാരെയും പ്രദേശത്തെ കൗൺസിലറെയും വിവരമറിയിക്കുകയായിരുന്നു. തുടർന്ന് സ്ഥലത്തെത്തിയ പൊലീസാണ് വാതിൽ തകർത്ത് ഫ്ളാറ്റിനുള്ളിൽ പരിശോധന നടത്തിയത്.
ഭാര്യയെയും രണ്ടുമക്കളെയും വിഷം നൽകി കൊലപ്പെടുത്തിയശേഷം ബൃന്ദാബൻ തൂങ്ങിമരിച്ചതാണെന്നാണ് പൊലീസിന്റെ പ്രാഥമിക കണ്ടെത്തൽ. ഫ്ളാറ്റിൽനിന്ന് ഇദ്ദേഹം എഴുതിയതെന്ന് കരുതുന്ന ആത്മഹത്യാക്കുറിപ്പും പൊലീസ് കണ്ടെടുത്തിട്ടുണ്ട്. ഭാര്യയ്ക്ക് മറ്റൊരാളുമായി രഹസ്യബന്ധമുണ്ടെന്നും അത് തനിക്ക് സഹിക്കാൻ കഴിയുന്നില്ലെന്നുമാണ് കുറിപ്പിൽ എഴുതിയിരുന്നത്. സംഭവത്തിൽ പൊലീസിന്റെ അന്വേഷണം തുടരുകയാണ്.