ന്യൂഡൽഹി: ആഡംബര ഹോട്ടലുകളുടെ സ്യൂട്ടുകളിലടക്കം താമസിച്ച് ബില്ലടയ്ക്കാതെയും ആഡംബര വാച്ചുകളുടെ വ്യാപരിയെന്ന് വിശ്വസിപ്പിച്ച് പലരിൽനിന്നായി ലക്ഷങ്ങൾ തട്ടിയെടുത്ത 25 കാരനായ മുൻ ക്രിക്കറ്റ് താരം അറസ്റ്റിൽ. ഹോങ്കോങ്ങിലേക്ക് പോകാൻ ഡൽഹി വിമാനത്താവളത്തിൽ എത്തിയപ്പോഴാണ് മൃണാങ്ക് സിങ് എന്ന മുൻ ക്രിക്കറ്റ് താരം പിടിയിലായത്. ഹരിയാന അണ്ടർ 19 ടീമിന് വേണ്ടിയാണ് സിങ് കളിച്ചതെന്ന് അഡീഷണൽ ഡിസിപി രവികാന്ത് കുമാർ പറഞ്ഞു, കൂടാതെ ഐപിഎല്ലിൽ മുംബൈ ഇന്ത്യൻസിനെ പ്രതിനിധീകരിച്ചുവെന്നും സിങ് അവകാശപ്പെടുന്നു.

താജ് പാലസ് ഉൾപ്പെടെയുള്ള ആഡംബര ഹോട്ടലുകളുടെ സ്യൂട്ടുകളിൽ താമസിച്ച് ബില്ലടക്കാതെ ലക്ഷക്കണക്കിന് രൂപ തട്ടിയെടുത്തതായി ഇയാൾക്കെതിരെ പരാതി ഉയർന്നിരുന്നു. പഞ്ചനക്ഷത്ര ഹോട്ടലുകളിൽ താമസിക്കുക, മോഡലുകൾക്കൊപ്പം പാർട്ടി നടത്തുകയും അവരോടൊപ്പം ഫോട്ടോ എടുക്കുകയും കാമുകിമാരോടൊപ്പം വിദേശയാത്ര നടത്തുകയും ചെയ്യുന്ന ആഡംബര ജീവിതമാണ് മൃണാങ്ക് സിങ് നയിച്ചിരുന്നതെന്ന് പൊലീസ് പറഞ്ഞു.

2021-22ൽ ക്രിക്കറ്റ് താരം ഋഷഭ് പന്തിൽ നിന്ന് 1.6 കോടി രൂപ കബളിപ്പിക്കാൻ പോലും സിംഗിന് കഴിഞ്ഞുവെന്ന് പൊലീസ് പറഞ്ഞു. ആഡംബര വാച്ചുകളും ആഭരണങ്ങളും വാങ്ങുകയും വിൽക്കുകയും ചെയ്യുന്ന ബിസിനസാണ് തനിക്കെന്നു പ്രതി പന്തിനോട് പറഞ്ഞതായി പൊലീസ് പറഞ്ഞു. അദ്ദേഹത്തെ വിശ്വസിച്ച് താരം അദ്ദേഹത്തിന് തന്റെ വാച്ചുകൾ നൽകി. പകരമായി ഒരു ചെക്ക് (1.6 കോടി രൂപ വിലയുള്ള) സിങ് പന്തിന് നൽകിയെങ്കിലും അത് ബൗൺസ് ചെയ്തതായി പൊലീസ് പറഞ്ഞു.

'2022 ജൂലൈയിൽ, അദ്ദേഹം താജ് പാലസിലേക്ക് പോയി, താൻ ഒരു പ്രശസ്ത ക്രിക്കറ്റ് കളിക്കാരനാണെന്നും ഐപിഎല്ലിൽ കളിച്ചിട്ടുണ്ടെന്നും അവരോട് പറഞ്ഞു. ഏകദേശം ഒരാഴ്ചയോളം അവിടെ തങ്ങി, ബില്ല് ഏകദേശം 5.6 ലക്ഷം രൂപയായിരുന്നു. തന്റെ സ്പോൺസറായ അഡിഡാസ് ബില്ല് അടക്കുമെന്ന് പറഞ്ഞാണ് അദ്ദേഹം ഹോട്ടൽ വിട്ടത്. അദ്ദേഹം നൽകിയ ബാങ്ക് അക്കൗണ്ട് നമ്പറുകളും കാർഡ് വിവരങ്ങളും വ്യാജമാണെന്ന് തെളിഞ്ഞു,' കുമാർ പറഞ്ഞു.

പൊലീസും ഹോട്ടൽ മാനേജരും സിങ്ങിനെയും അദ്ദേഹത്തിന്റെ മാനേജരെയും ബന്ധപ്പെട്ടെങ്കിലും തങ്ങളുടെ ഡ്രൈവറെ പണവുമായി അയക്കാമെന്ന് ഇരുവരും കള്ളം പറഞ്ഞു. കൂടുതൽ അന്വേഷണത്തിൽ, ഒന്നിലധികം ആഡംബര ഹോട്ടൽ ഉടമകളെയും മാനേജർമാരെയും ഇയാൾ വഞ്ചിച്ചതായി പൊലീസ് കണ്ടെത്തി.

'ചില ഹോട്ടലുകളിൽ, കർണാടകയിൽ നിന്നുള്ള മുതിർന്ന പൊലീസ് ഉദ്യോഗസ്ഥനായി അദ്ദേഹം 'പോസ്' ചെയ്യുമായിരുന്നു,ചിലയിടത്ത് ക്രിക്കറ്റ് കളിക്കാരനാണെന്ന് അദ്ദേഹം പറയും. അദ്ദേഹം സോഷ്യൽ മീഡിയയിൽ വളരെ സജീവമായിരുന്നു, കൂടാതെ താൻ പ്രശസ്തനാണെന്നും ആരാധകരുണ്ടെന്നും കാണിക്കാൻ സ്ത്രീകൾക്കൊപ്പമുള്ള സെൽഫികൾ പോസ്റ്റ് ചെയ്യുമായിരുന്നു,' ഒരു ഉദ്യോഗസ്ഥൻ പറഞ്ഞു.

കഴിഞ്ഞ വർഷം മുതൽ സിംഗിന് ഒന്നിലധികം തവണ നോട്ടീസ് അയച്ചെങ്കിലും അദ്ദേഹം പ്രതികരിച്ചില്ലെന്ന് പൊലീസ് പറഞ്ഞു. അദ്ദേഹത്തിന്റെ പിതാവും പൊലീസിനെ കാണുകയും ക്രിക്കറ്റ് താരത്തെ കുടുംബം നിരസിച്ചതായി പറയുകയും ചെയ്തു.

സിംഗിനെ കണ്ടെത്താൻ നിരവധി ശ്രമങ്ങൾ നടത്തിയെങ്കിലും അദ്ദേഹം ലൊക്കേഷൻ മാറ്റുകയും ഫോൺ വിച്ഛേദിക്കുകയും ചെയ്തു. ഇയാൾ ദുബായിലേക്ക് മാറിയെന്ന് സുഹൃത്തുക്കൾ പോലും വിശ്വസിച്ചിരുന്നതായി പൊലീസ് പറഞ്ഞു. തുടർന്ന് പൊലീസ് കോടതിയെ സമീപിക്കുകയും സിംഗിനെതിരെ ജാമ്യമില്ലാ വാറന്റും ലുക്കൗട്ട് സർക്കുലറും പുറപ്പെടുവിക്കുകയും ചെയ്തു.

'തിങ്കളാഴ്ച, അദ്ദേഹം ഹോങ്കോങ്ങിലേക്ക് ഒരു വിമാനം പിടിക്കാൻ ശ്രമിക്കുമ്പോൾ, ഇമിഗ്രേഷൻ ഉദ്യോഗസ്ഥർ തടഞ്ഞു നിർത്തി ഞങ്ങൾക്ക് കൈമാറി,' കുമാർ കൂട്ടിച്ചേർത്തു. കർണാടകയിൽ നിന്നുള്ള എഡിജിപി റാങ്കിലുള്ള ഉദ്യോഗസ്ഥനെന്ന വ്യാജേന ഇമിഗ്രേഷൻ ഉദ്യോഗസ്ഥരെ സ്വാധീനിക്കാൻ സിങ് ശ്രമിച്ചതായി പൊലീസ് പറയുന്നു.

സിങ് ഡൽഹി യൂണിവേഴ്സിറ്റി വിദ്യാർത്ഥിയാണെന്നും പിന്നീട് രാജസ്ഥാനിലെ ഒരു കോളേജിൽ നിന്നാണ് എംബിഎ പഠിച്ചതെന്നും അന്വേഷണ ഉദ്യോഗസ്ഥർ വെളിപ്പെടുത്തി. 2021ൽ ഹരിയാനയിൽ നിന്ന് രഞ്ജി ട്രോഫിയിലും 2014 മുതൽ 2018 വരെ ഐപിഎല്ലിൽ മുംബൈ ഇന്ത്യൻസിലും കളിച്ചിട്ടുണ്ടെന്ന് അദ്ദേഹം അവകാശപ്പെടുന്നു. ഇയാളുടെ എല്ലാ വാദങ്ങളും പരിശോധിച്ചു വരികയാണെന്ന് പൊലീസ് പറഞ്ഞു.

1980 കളിൽ ഇന്ത്യയെ പ്രതിനിധീകരിച്ച, ഇപ്പോൾ എയർ ഇന്ത്യയുമായി ചേർന്ന് പ്രവർത്തിക്കുന്ന ഒരു അന്താരാഷ്ട്ര ക്രിക്കറ്റ് താരമാണ് തന്റെ പിതാവെന്ന് സിങ് ജനങ്ങളോട് പറയുമെന്ന് മറ്റൊരു ഉദ്യോഗസ്ഥൻ പറഞ്ഞു. യുവതികൾക്കും മോഡലുകൾക്കുമൊപ്പമുള്ള നിരവധി ഫോട്ടോകൾ ഇയാളുടെ ഫോണിൽ കണ്ടെത്തി, അവയിൽ ചിലത് 'ഹൈലി ഒബ്ജക്ഷണബിൾ' ആണെന്നും അവർ കൂട്ടിച്ചേർത്തു. കുടുംബം അധികാരികളുമായി സഹകരിക്കുന്നുണ്ടെന്നും അന്വേഷണത്തിൽ എല്ലാ പിന്തുണയും നൽകിയിട്ടുണ്ടെന്നും ന്യൂഡൽഹിയിലെ താജ് പാലസിലെ വക്താവ് പറഞ്ഞു.