ഹൈദരാബാദ്: ജോലി വാഗ്ദാനം ചെയ്ത് യുവതികളെ എത്തിച്ച ശേഷം ഹോട്ടൽ കേന്ദ്രീകരിച്ച് പെൺവാണിഭം നടത്തിയിരുന്ന വൻസംഘം ഹൈദാരാബാദിൽ പിടിയിൽ. ഹൈദരാബാദിലെ ഫോർച്യൂൺ ഹോട്ടലുടമയും രാംനഗർ സ്വദേശിയുമായ അഖിലേഷ് ഫലിമാൻ എന്ന അഖിൽ, ഹോട്ടൽ മാനേജർ രഘുപതി എന്നിവരടക്കം എട്ടുപേരെയാണ് സിറ്റി പൊലീസിന്റെ സെൻട്രൽ ടാസ്‌ക് ഫോഴ്സ് അറസ്റ്റ് ചെയ്തത്.

പെൺവാണിഭ സംഘത്തിന്റെ കുരുക്കിൽ വീണ 16 സ്ത്രീകളെ പൊലീസ് മോചിപ്പിച്ചു. കൊൽക്കത്ത, മുംബൈ എന്നിവിടങ്ങളിൽനിന്ന് സ്ത്രീകളെ എത്തിച്ചാണ് പ്രതികൾ പെൺവാണിഭം നടത്തിയിരുന്നതെന്നാണ് പൊലീസ് പറയുന്നത്. ജോലി വാഗ്ദാനംചെയ്ത് തെറ്റിദ്ധരിപ്പിച്ച് ഹൈദരാബാദിലേക്ക് കൊണ്ടുവന്ന യുവതികളെ പിന്നീട് ലൈംഗികത്തൊഴിലിന് നിർബന്ധിക്കുകയായിരുന്നു. ഹോട്ടലിൽനിന്ന് മോചിപ്പിച്ച 16 സ്ത്രീകളെയും പൊലീസ് സംരക്ഷണകേന്ദ്രങ്ങളിലേക്ക് മാറ്റി.

രാംനഗറിൽ അഖിലേഷിന്റെ ഉടമസ്ഥതയിലുള്ള 'ഫോർച്യൂൺ' ഹോട്ടൽ കേന്ദ്രീകരിച്ചാണ് വലിയരീതിയിൽ പെൺവാണിഭം നടന്നിരുന്നത്. ഇതുസംബന്ധിച്ച് പൊലീസിന് രഹസ്യവിവരം ലഭിച്ചതോടെ സെൻട്രൽ സോൺ ടാസ്‌ക് ഫോഴ്സും ആബിഡ്സ് പൊലീസും സംയുക്തമായി ശനിയാഴ്ച ഹോട്ടലിൽ റെയ്ഡ് നടത്തുകകയായിരുന്നു. ഹോട്ടലുടമയ്ക്കും മാനേജർക്കും പുറമേ അറസ്റ്റിലായവരിൽ നാലുപേർ ഇവിടെയെത്തിയ ഇടപാടുകാരാണ്. ഇടനിലക്കാരായ മറ്റുരണ്ടുപേരും പിടിയിലായിട്ടുണ്ട്. പ്രതികളിൽനിന്ന് 22 മൊബൈൽ ഫോണുകളും പൊലീസ് പിടിച്ചെടുത്തു.

അറസ്റ്റിലായ അഖിലേഷിന്റെ നേതൃത്വത്തിലാണ് സെക്സ് റാക്കറ്റ് പ്രവർത്തിച്ചിരുന്നത്. ഏറെ സ്വർണാഭരണങ്ങൾ ധരിക്കുന്ന ഇയാൾ 'അഖിൽ ഓർഫൻ ലൈഫ് ലൈൻ' എന്ന പേരിൽ ചാരിറ്റിസംഘടനയും നടത്തിയിരുന്നു. സാമൂഹികമാധ്യമങ്ങളിൽ നിരവധി രാഷ്ട്രീയ പ്രമുഖർക്കൊപ്പമുള്ള ചിത്രങ്ങളും പ്രതി പോസ്റ്റ് ചെയ്തിട്ടുണ്ട്.