ബംഗളൂരു: മാട്രിമോണിയൽ സൈറ്റുകളിലൂടെയും സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിലുടെയും വിധവകളുമായും വിവാഹമോചിതരുമായും സൗഹൃദം സ്ഥാപിച്ച് പണം തട്ടിയെടുത്ത സംഭവത്തിൽ 45 കാരൻ അറസ്റ്റിൽ. പത്ത് സംസ്ഥാനങ്ങളിലായി 250 ലധികം സ്ത്രീകളെ ഇയാൾ കബളിപ്പിച്ചതായാണ് സൂചന. 45കാരനായ നരേഷ് പൂജാരി ഗോസ്വാമിയാണ് അറസ്റ്റിലായത്. ബെംഗളൂരു റെയിൽവേ പൊലീസാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

രാജസ്ഥാൻ സ്വദേശിയായ നരേഷ് പൂജാരി ഗോസ്വാമി, കഴിഞ്ഞ 20 വർഷമായി ബംഗളൂരുവിലാണ് താമസം. മാട്രിമോണിയൽ സൈറ്റുകളിലും സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിലും വ്യാജ പ്രൊഫൈലുകൾ ഉണ്ടാക്കിയാണ് ഇയാൾ സ്ത്രീകളുമായി ബന്ധം സ്ഥാപിച്ചതെന്ന് പൊലീസ് പറഞ്ഞു. യുവാക്കളുടെ ഫോട്ടോ പ്രൊഫൈൽ പിക്ചറാക്കി കസ്റ്റംസ് ഉദ്യോഗസ്ഥനായും സോഫ്റ്റ്‌വെയർ എഞ്ചിനീയറായും ചമഞ്ഞായിരുന്നു തട്ടിപ്പ്.

പത്ത് സംസ്ഥാനങ്ങളിലായി 259 സ്ത്രീകളെയാണ് നരേഷ് പൂജാരി കബളിപ്പിച്ചത്. സ്ത്രീകളുമായി സൗഹൃദമുണ്ടാക്കിയ ശേഷം വിവാഹം കഴിക്കാൻ താത്പര്യമുണ്ടെന്ന് പറയും. അതിനുശേഷം ഇക്കാര്യം ചർച്ച ചെയ്യാൻ ബംഗളൂരുവിലേക്ക് വിളിക്കും. അവർ വരുമ്പോൾ താൻ ഓഫീസിൽ ചില അടിയന്തര പണികളിലാണെന്നും അമ്മാവനെ അയക്കാമെന്നും പറയും. എന്നിട്ട് അയാൾ തന്നെ അമ്മാവനായി ചമഞ്ഞ് റെയിൽവേ സ്റ്റേഷനിലെത്തി സ്ത്രീകളെയും അവരുടെ കുടുംബങ്ങളെയും കാണും.

എന്നിട്ട് മാറി നിന്ന് വീണ്ടും യുവാവായി ഫോൺ ചെയ്യും. മറ്റ് കുടുംബാംഗങ്ങൾക്ക് എത്രയും പെട്ടെന്ന് വന്ന് പെണ്ണിന്റെ കുടുംബത്തെ കാണാൻ ടിക്കറ്റ് ബുക്ക് ചെയ്യണമെന്നും അതിനായി 5000 - 10,000 രൂപ അമ്മാവന് നൽകണമെന്നും ആവശ്യപ്പെടും. വീണ്ടും അമ്മാവനായി പണം വാങ്ങി ഇപ്പോൾ വരാമെന്ന് പറഞ്ഞ് അപ്രത്യക്ഷനാകും.

പിന്നാലെ രണ്ട് ഫോൺ നമ്പറുകളും സ്വിച്ചോഫാകുമെന്ന് ബംഗളൂരു റെയിൽവേ പൊലീസ് ഡെപ്യൂട്ടി ഇൻസ്‌പെക്ടർ ജനറൽ (ഡിഐജിപി) എസ്ഡി ശരണപ്പ പറഞ്ഞു. ഫെബ്രുവരി 23ന് കോയമ്പത്തൂരിൽ നിന്നുള്ള ഒരാൾ പരാതി നൽകിയതോടെയാണ് റെയിൽവേ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചത്.

വിധവകളെയും വിവാഹമോചിതരെയുമാണ് നരേഷ് പൂജാരി ലക്ഷ്യമിട്ടതെന്ന് പൊലീസ് പറഞ്ഞു. മെസേജുകളിലുടെയും ഫോൺ വിളികളിലൂടെയും സ്ത്രീകളുടെ വിശ്വാസം നേടിയ ശേഷമാണ് ബംഗളൂരുവിലേക്ക് അവരെ ക്ഷണിച്ചിരുന്നത്.