തിരുവനന്തപുരം: കേരള സർവകലാശാലയുടെ കാര്യവട്ടം ക്യാമ്പസിലെ വാട്ടർ ടാങ്കിനുള്ളിൽ നിന്നും കണ്ടെത്തിയ അസ്തികൂടം തലശേരി സ്വദേശിയുടേതെന്ന് സംശയം. അസ്ഥികൂടത്തിന് സമീപത്ത് നിന്ന് തലശേരി വിലാസത്തിലുള്ള ഡ്രൈവിങ് ലൈസൻസ് കിട്ടിയതാണ് ഇത്തരത്തിലൊരു സംശയത്തിന് ഇടയാക്കിയത്. ഡ്രൈവിങ് ലൈസൻസിലെ വിലാസവുമായി ബന്ധപ്പെട്ട് അന്വേഷണം പുരോഗമിക്കുകയാണ്. വാട്ടർ ടാങ്കിനുള്ളിൽ നിന്നും ടൈയിലും തൊപ്പിയും കണ്ണടയും കണ്ടെത്തിയിരുന്നു. അസ്തികൂടം ഫൊറൻസിക് സംഘം പരിശോധിക്കുകയാണ്.

പഴയ വാട്ടർ ടാങ്കിനുള്ളിൽ പുരുഷന്റെ അസ്ഥികൂടമാണ് കഴിഞ്ഞ ദിവസം കണ്ടെത്തിയത്. തൂങ്ങിമരിച്ചതാണെന്നാണു പ്രാഥമിക നിഗമനം. തൂങ്ങിമരണം നടന്നതിനു തെളിവായി വാട്ടർ ടാങ്കിനുള്ളിൽനിന്നു പൊലീസ് കയർ കണ്ടെടുത്തിട്ടുണ്ട്. ശരീരം അഴുകി അസ്ഥികൾ നിലത്തു വീണതാണെന്നു പൊലീസ് പറയുന്നു. അസ്ഥികൂടത്തിനു സമീപം ബാഗും ഒരു ഷർട്ടുമുണ്ട്.

ഫൊറൻസിക് സംഘം വാട്ടർ ടാങ്കിനുള്ളിൽ ഇറങ്ങി പരിശോധിക്കുന്നുണ്ട്. ഇന്നലെ വൈകുന്നേരത്തോടെയാണു കാര്യവട്ടം ക്യാംപസിലെ വാട്ടർ ടാങ്കിൽ അസ്ഥികൂടം കണ്ടെത്തിയത്. ക്യാംപസിന്റെ ബോട്ടണി ഡിപ്പാർട്ട്മെന്റിനോടു ചേർന്ന വാട്ടർ അഥോറിറ്റിയുടെ പഴയ ടാങ്കിനുള്ളിലാണ് അസ്ഥികൂടം കണ്ടെത്തിയത്. ക്യാംപസിലെ ജീവനക്കാരനാണ് ആദ്യം അസ്ഥികൂടം കണ്ടത്. ഉടൻ പൊലീസിനെ വിവരമറിയിക്കുകയായിരുന്നു.

സ്ഥലത്ത് പരിശോധന നടത്തിയ ജീവനക്കാരാണ് ഒരു കുടയും ബാഗും വാട്ടർ ടാങ്കിന് സമീപം കണ്ടത്. പരിശോധന നടത്തിയപ്പോഴാണ് അസ്തി കഷങ്ങൾ ടാങ്കിനുള്ളിൽ കണ്ടത്. ഇന്ന് സ്ഥലത്തെത്തിയ ഫൊറൻസിക് സംഘം ടാങ്കിനുള്ളിലിറങ്ങി പരിശോധന നടത്തി. പാന്റും ഷാർട്ടുമായിരുന്നു മൃതദേഹത്തിലുണ്ടായിരുന്നത്.

പുരുഷന്റെ ശരീരാവശിഷ്ടിങ്ങളെന്നാണ് പ്രാഥമിക നിഗമനം. ടാങ്കിനുള്ളിലേക്ക് തൂങ്ങിമരിച്ചതെന്നാണ് സംശയിക്കുന്നത്. കുരിക്കിട്ട ഒരു കയറും കണ്ടെത്തിയിട്ടുണ്ട്. എപ്പോഴും സുരക്ഷയുള്ള ക്യാമ്പസിലാണ് മൃതദേഹം അവശിഷ്ടങ്ങൾ കണ്ടെത്തിയത്. അസ്ഥിതികൂടത്തിന്റെ കാലപ്പഴക്കം നിർണയിക്കുകയും ഡിഎൻഎ സാമ്പിളുകൾ ശേഖരിക്കുകയും ചെയ്യും. ഒരു വർഷത്തിനുള്ളിൽ കാണാതായവരെ കുറിച്ചാണ് അന്വേഷണം. കഴക്കൂട്ടം പൊലീസാണ് കേസിൽ അന്വേഷണം നടത്തുന്നത്.

പതിനഞ്ച് അടി താഴ്ചയിലാണ് അസ്ഥികൂടം കണ്ടെത്തിയിരിക്കുന്നത്. പ്രദേശം മുഴുവനും കാടുപിടിച്ചു കിടക്കുന്നതിനാൽ ആരും അങ്ങോട്ടു പോകാറില്ല. മതിയായ സുരക്ഷയില്ലാതെ ടാങ്കിനുള്ളിൽ ഇറങ്ങാൻ കഴിയാതെ ഫയർഫോഴ്സ് കഴിഞ്ഞ ദിവസം തിരികെ മടങ്ങിയിരുന്നു.