മൂവാറ്റുപുഴ: മൂവാറ്റുപുഴയിലുള്ള വീട്ടമ്മയെ വാട്‌സാപ് കോളിൽ വിളിച്ച് പണം തട്ടാൻ ശ്രമം. മുംബൈ പൊലീസിന്റെ സൈബർ വിഭാഗം ഇൻസ്‌പെക്ടർ എന്ന വ്യാജേന വിളിച്ചാണ് പണം തട്ടാൻ ശ്രമിച്ചത്. ഇവരുടെ പേരിൽ ഒന്നരക്കോടിയുടെ തട്ടിപ്പ് നടത്തിയെന്നും അറസ്റ്റ് വാറണ്ട് ഉണ്ടെന്നും പറഞ്ഞതോടെ വീട്ടമ്മ ബോധരഹിതയായി വീണു. ഇതു കണ്ട് ഓടി എത്തിയ ഇവരുടെ പിതാവാണ് തട്ടിപ്പ് തിരിച്ചറിഞ്ഞത്.

മൂവാറ്റുപുഴ കാവുംപടി മഞ്ഞപ്രയിൽ നാരായണൻ നായരുടെ മകൾ സുനിയ നായരെയാണു മുംബൈ പൊലീസ് എന്ന വ്യാജേന വാട്‌സാപ്പിൽ വിളിച്ചത്. അറസ്റ്റ് വാറന്റ് ഉണ്ടെന്നു ഭീഷണിപ്പെടുത്തി വ്യാജ വാറന്റ് പകർപ്പ് അയച്ചു കൊടുത്താണ് പ്രതികൾ തട്ടിപ്പിന് ശ്രമിച്ചത്. മുംബൈ പൊലീസ് സൈബർ വിഭാഗം ഇൻസ്‌പെക്ടർ പ്രദീപ് സാവന്ത് എന്നാണു തട്ടിപ്പുകാരൻ പരിചയപ്പെടുത്തിയത്.

സുനിയയുടെ ആധാർ കാർഡ് ഉപയോഗിച്ചു മുംബൈയിൽ നിന്നു സിം കാർഡ് എടുത്ത് ഒന്നര കോടി രൂപയുടെ ഓൺലൈൻ തട്ടിപ്പ് നടത്തിയെന്നും ഇതുമായി ബന്ധപ്പെട്ട കേസിൽ സുനിയയെ അറസ്റ്റ് ചെയ്യാൻ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് വാറന്റ് പുറപ്പെടുവിച്ചിട്ടുണ്ടെന്നുമാണ് അറിയിച്ചത്. ഇതോടെ വീട്ടമ്മ ഭയന്നു പോയി. ഇതു മനസ്സിലാക്കിയ പ്രതി വാട്‌സാപ്പിൽ വിഡിയോ കോൾ വിളിച്ചു ചോദ്യം ചെയ്യാൻ ഒറ്റയ്ക്ക് ഒരു മുറിയിൽ ഇരിക്കാൻ ആവശ്യപ്പെട്ടു. വിഡിയോ കോൾ റിക്കോർഡ് ചെയ്യുന്നുണ്ടെന്നും വ്യക്തമാക്കി.

ചോദ്യം ചെയ്യൽ തുടർന്നതോടെ സുനിയ ബോധരഹിതയായി വീഴുക ആയിരുന്നുു. ഇതോടെ മുറിയിൽ എത്തിയ നാരായണൻ നായർ ഇയാൾ വാട്‌സാപ്പിൽ അയച്ചു നൽകിയ തിരിച്ചറിയൽ കാർഡും മറ്റു രേഖകളും സൂക്ഷ്മമായി പരിശോധിച്ചതോടെയാണു തട്ടിപ്പാണെന്നു തിരിച്ചറിഞ്ഞത്. ഉടൻ തന്നെ ഇവർ സംഭവം പൊലീസിൽ അറിയിച്ചു.