മുംബൈ: മുംബൈ വിമാനത്താവളത്തിൽ തല നാരിഴയ്ക്ക് ഒഴിവായത് വലിയ വിമാന അപകടം. മുംബൈ വിമാനത്താവളത്തിലെ റൺവേയിൽ ഒരേ സമയം രണ്ടു വിമാനങ്ങൾ എത്തുകയായിരുന്നു. എയർ ഇന്ത്യ വിമാനം ടേക്ക് ഓഫ് ചെയ്യുന്ന റൺവേയിൽ തന്നെ ഇൻഡിഗോ വിമാനം ലാൻഡ് ചെയ്തു. സെക്കൻഡുകളുടെ വ്യത്യാസത്തിൽ വൻ അപകടമാണ് ഒഴിവായി. സംഭവത്തിൽ ഡി ജി സി എ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്.

വിമാനം ലാൻഡ് ചെയ്യാൻ എയർ ട്രാഫിക് കണ്ട്രോൾ റൂമിൽ നിന്ന് നിർദ്ദേശം ലഭിച്ചിരുന്നതായാണ് ഇൻഡിഗോയുടെ വിശദീകരണം. എയർ ട്രാഫിക് കൺട്രോൾ ഉദ്യോഗസ്ഥനെതിരെ നടപടി സ്വീകരിച്ചിട്ടുമുണ്ട്.

സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന വീഡിയോയിൽ രണ്ട് വിമാനങ്ങളും ഒരേ റൺവേയിൽ കാണാം. എയർ ഇന്ത്യ ജെറ്റ് പറന്നുയർന്നു നിമിഷങ്ങൾക്കകം ഇൻഡിഗോ വിമാനം ലാൻഡ് ചെയ്യുന്നതാണ് വീഡിയോയിൽ ഉള്ളത്. ഇൻഡിഗോ വിമാനം ഇൻഡോറിൽ നിന്ന് മുംബൈയിലേക്ക് എത്തിയതായിരുന്നു. എയർ ഇന്ത്യ വിമാനം തിരുവനന്തപുരത്തേക്കാണ് ടേക്ക് ഓഫ് ചെയ്തത്.

ഇന്നലെയാണ് സംഭവം. ഇൻഡോറിൽ നിന്നുള്ള ഇൻഡിഗോ വിമാനം 6E 6053ന് മുംബൈ വിമാനത്താവളത്തിൽ എടിസി ലാൻഡിങ് ക്ലിയറൻസ് നൽകിയെന്ന് ഇൻഡിഗോ വ്യക്തമാക്കുന്നു. പൈലറ്റ് ഇൻ കമാൻഡ് ലാൻഡിങ് നടപടിക്രമങ്ങൾ തുടരുകയും എടിസി നിർദ്ദേശങ്ങൾ പാലിക്കുകയും ചെയ്തു. യാത്രക്കാരുടെ സുരക്ഷ ഞങ്ങൾക്ക് പരമപ്രധാനമാണ്. നടപടിക്രമം അനുസരിച്ച് ഈ വിഷയം റിപ്പോർട്ട് ചെയ്തിട്ടുണ്ടെന്നും ഇൻഡിഗോ വ്യക്തമാക്കി. ടേക്ക് ഓഫീന് അനുമതി ലഭിച്ചിരുന്നുവെന്നാണ് എയർ ഇന്ത്യയുടെയും വിശദീകരണം.

സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന വീഡിയോയിൽ രണ്ട് വിമാനങ്ങളും ഒരേ റൺവേയിൽ ദൃശ്യമാണ്. തിരുവനന്തപുരത്തേക്കുള്ള എയർഇന്ത്യ വിമാനം പറുന്നുയരാൻ തുടങ്ങുമ്പോഴേക്കും ഇന്ദോറിൽ നിന്ന് മുംബൈയിലേക്ക് വന്ന ഇൻഡിഗോ വിമാനം ലാൻഡ് ചെയ്യുകയായിരുന്നു. എയർ ട്രാഫിക് കൺട്രോൾ ഉദ്യോഗസ്ഥന്റെ നിർദ്ദേശം കൃത്യമായി പാലിക്കുകയായിരുന്നുവെന്ന് എയർഇന്ത്യയും ഇൻഡിഗോയും പ്രസ്താവനയിൽ വ്യക്തമാക്കി.