- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അവശനായ അച്ഛനെ ആശുപത്രിയിൽ കൊണ്ടുപോകുന്നതിനെ ചൊല്ലി തർക്കം; കലിമൂത്ത മകൻ അമ്മയെ മർദ്ദിച്ചു; യശോദ മരിച്ചത് ലഹരിക്ക് അടിമയായ മകന്റെ മർദ്ദനമേറ്റ്; പിതാവ് അപ്പുണ്ണി മരിച്ചത് ഹൃദയാഘാതം മൂലവും; പാലക്കാട്ടെ ദമ്പതികമാരുടെ മരണത്തിൽ മകനെതിരെ നരഹത്യക്ക് കേസ്
പാലക്കാട്: പാലക്കാട് ദമ്പതികൾ മരിച്ച സംഭവത്തിൽ മകനെതിരെ നരഹത്യക്ക് കേസെടുക്കും. അമ്മ മരിച്ചത് മകന്റെ അടിയേറ്റാണെന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ വ്യക്തമായതോടെയാണ് മകൻ അനൂപിനെതിരെ നരഹത്യക്ക് കേസെടുക്കുന്നത്. സംഭവത്തിൽ മകൻ അനൂപ് അറസ്റ്റിലായി. പാലക്കാട് കാടാങ്കോട് അയ്യപ്പൻകാവ് സ്വദേശി അപ്പുണ്ണി (67) ഭാര്യ യശോദ (62) എന്നിവരെയാണു ചൊവ്വാഴ്‌ച്ച ഉച്ചയ്ക്കു 12നു വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. മരണത്തിൽ മകന് പങ്കുണ്ടെന്ന് ആരോപിച്ചു ബന്ധുക്കൾ പരാതി നൽകിയതോടെയാണ് പൊലീസ് വിശദമായി അന്വേഷിച്ചത്.
യശോദ മരിച്ചത് ആന്തരികാവയവങ്ങൾക്ക് ഏറ്റ പരിക്കാണ് മരണകാരണമെന്നാണ് പോസ്റ്റുമോർട്ടം റിപ്പോർട്ട്. എന്നാൽ അച്ഛൻ അപ്പുണ്ണി മരിച്ചത് ഹൃദയാഘാതം മൂലമാണെന്ന് പൊലീസ് വ്യക്തമാക്കി. അവശനായ അച്ഛനെ ആശുപത്രിയിൽ കൊണ്ടുപോകുന്നതിനെ ചൊല്ലിയുള്ള തർക്കത്തിനിടയിലാണ് അമ്മക്ക് മകന്റെ ക്രൂർ മർദ്ദനമേറ്റത്.
ഹൃദ്രോഗിയായ അപ്പുണ്ണി ശസ്ത്രക്രിയയ്ക്കു ശേഷം കഴിഞ്ഞ ദിവസമാണ് ആശുപത്രിയിൽ നിന്ന് വീട്ടിലെത്തിയത്. രാവിലെ ഭാര്യയും ബന്ധുവും ചേർന്ന് വിളിച്ചിട്ടും അനക്കമുണ്ടായില്ല. ഉടൻ സമീപവാസികളെ വിളിക്കുന്നതിനിടെ ലഹരിക്ക് അടിമയായ മകൻ അനൂപ് ഇവിടേക്ക് എത്തുകയും മരിച്ചു കിടന്ന അച്ഛനെ ചവിട്ടുകയും മർദ്ദിക്കുകയും ചെയ്യുകയായിരുന്നു. തടയാൻ ശ്രമിച്ച അമ്മയെയും ബന്ധുവിനെയും ഓടിച്ചിട്ട് ഇയാൾ മർദ്ദിച്ചു.
കുഴഞ്ഞു വീണ അമ്മ യശോദയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചിരുന്നു. തുടർന്ന് അനൂപിനെ പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തു. അമ്മയെ മർദ്ദിച്ചതായി അനൂപ് മൊഴി നൽകി. യശോദയുടെ ശരീരമാകെ മർദ്ദനമേറ്റ പാടുണ്ട്. ആന്തരികാവയവകൾക്ക് സാരമായ പരുക്കുണ്ട്. മർദ്ദനം തന്നെയാണ് മരണകാരണമെന്നാണ് പോസ്റ്റുമോർട്ടം റിപ്പോർട്ട് വ്യക്തമാക്കുന്നത്. അതേസമയം അപ്പുണ്ണി ആശുപത്രിയിൽ എത്തിക്കും മുമ്പേ മരിച്ചിരുന്നു. ഹൃദയാഘാതം തന്നെയാണ് മരണത്തിന് ഇടയാക്കിയതെന്നാണ് പോസ്റ്റുമോർട്ടം റിപ്പോർട്ട്.
അവശനിലയിലായിരുന്ന അപ്പുണിയെ ആശുപത്രിയിലെത്തിക്കാൻ വന്ന ബന്ധുക്കളെയും മദ്യലഹരിയിലായിരുന്ന അനൂപ് മർദ്ദിച്ചിരുന്നെന്ന് നാട്ടുകാർ പൊലീസിനോട് പറഞ്ഞിരുന്നു. പാലക്കാട് കസബ പൊലീസ് സ്റ്റേഷനിൽ കഞ്ചാവ് കേസിലെ പ്രതിയാണ് അനൂപ്. പ്രതി കുറ്റം സമ്മതിച്ചിട്ടുണ്ട്. വയോധികരായ രണ്ട് പേരുടെ മരണം പ്രദേശത്തെ നടുക്കിയിട്ടുണ്ട്.




