കൊച്ചി: പോപ്പുലർഫ്രണ്ട് കേസിൽ എൻഐഎ കുറ്റപത്രം നൽകി. കേരളത്തിൽ രജിസ്റ്റർ ചെയ്തകേസിലാണ് അന്തിമ റിപ്പോർട്ട് നൽകിയത്. കൊച്ചി എൻഐഎ കോടതിയിലാണ് സമർപ്പിച്ചത്. പ്രതിപ്പട്ടികയിൽ 59 പേരാണുള്ളത്. ഗുരുതര ആരോപണങ്ങളുമായാണ് കുറ്റപത്രമുള്ളത്. ദാറുൽഖദാ എന്ന പേരിൽ പോപ്പുലർ ഫ്രണ്ടിനുള്ളിൽ ഒരു കോടതി ഉണ്ടെന്നും. അത് അനുസരിച്ചാണ് കൊലപാതകം അടക്കം നടത്തിയതെന്നും കുറ്റപത്രത്തിൽ പറയുന്നു.

ഇതരമതസ്ഥർക്കെതിരെ ഗൂഢാലോചന നടത്തി. ജനങ്ങൾക്കിടയിൽ മതസ്പർധയുണ്ടാക്കി സമാധാനാന്തരീക്ഷം തകർക്കാനായിരുന്നു ഇവരുടെ നീക്കമെന്നും ജനാധിപത്യത്തെ ഇല്ലാതാക്കി ഇസ്ലാമിക ഭരണം കൊണ്ടുവരാനാണ് പ്രതികൾ ശ്രമിച്ചതെന്നും കുറ്റപത്രത്തിൽ പറയുന്നു. മുസ്ലിം യുവാക്കൾക്കിടയിൽ ആയുധ പരിശീലനം നടത്താനും പോപ്പുലർ ഫ്രണ്ട് ശ്രമിച്ചതായി റിപ്പോർട്ടിലുണ്ട്.

2047ൽ ഇന്ത്യയിൽ ഇസ്ലാമിക ഭരണം കൊണ്ടുവരികയെന്ന ലക്ഷ്യത്തോടെയാണ് പ്രതികൾ പ്രവർത്തിച്ചത്. ഇതിനായി പണസമാഹരണം നടത്തിയെന്നും എൻഐഎ പറയുന്നു. ഭീകരസംഘടനയായ ഐഎസിന്റെടയടക്കം പിന്തുണയോടെ രാജ്യത്ത് അരക്ഷിതമാവസ്ഥ ഉണ്ടാക്കാനായിരുന്നു ശ്രമം. തങ്ങളുടെ നീക്കങ്ങൾക്ക് തടസം നിൽക്കുന്നവരെ ഉന്മൂലനം ചെയ്യാനും പിഎഫ്‌ഐ പദ്ധതിയിട്ടെന്നും റിപ്പോർട്ടിൽ നിരോധിത സംഘടനായായ ഐ.എസിനെ പോപ്പുലർ ഫ്രണ്ട് നേതാക്കൾ പിന്തുണച്ചതും ഇതേ ലക്ഷ്യത്തോടെയെന്നും റിപ്പോർട്ടിൽ പറയുന്നുണ്ട്.

പോപ്പലുർ ഫ്രണ്ട് സംസ്ഥാന നേതാവായിരുന്ന കരമന അഷ്‌റഫ് മൗലവിയാണ് കേസിൽ ഒന്നാം പ്രതി. നിരോധിത സംഘടനയായ പോപ്പുലർ ഫ്രണ്ടിന്റെ രണ്ടാം നിര, മൂന്നാം നിര നേതാക്കളെ ഉൾപ്പെടുത്തിയാണ് കുറ്റപത്രം. ഇസ്ലാമിക് സ്റ്റേറ്റിലേക്ക് യുവാക്കളെ പ്രേരിപ്പിക്കുകയും റിക്രൂട്ട് ചെയ്യുന്നതിന് പോപ്പുലർ ഫ്രണ്ട് നേതാക്കൾ രഹസ്യ പ്രചാരണം നടത്തിയെന്നുമാണ് അന്വേഷണ ഏജൻസികൾ കണ്ടെത്തിയിരിക്കുന്നത്. ഇതിനായി ഗൾഫ് രാജ്യങ്ങളിൽ നിന്നും നേതാക്കൾ വ്യാപകമായി ഫണ്ട് ശേഖരണം നടത്തിയതിന്റെ തെളിവുകൾ ലഭിച്ചതായി അന്വേഷണ ഏജൻസികൾ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

യു.എ.പി.എ. നിയമത്തിന്റെ 45-ാം വകുപ്പ് പ്രകാരം വിചാരണക്ക് മുന്നോടിയായി കേന്ദ്ര സർക്കാരിന്റെ പ്രോസിക്യൂഷൻ അനുമതി അനിവാര്യമാണ്. പ്രോസിക്യൂഷൻ അനുമതി തേടി എൻ.ഐ.എ. നൽകിയ അപേക്ഷ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ രണ്ടംഗ സമിതി പരിശോധിച്ചുവരികയാണ്. പ്രോസിക്യൂഷൻ അനുമതി നൽകുന്നതിന് മുമ്പായി സമിതി നൽകുന്ന റിപ്പോർട്ടും കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് പരിഗണിക്കേണ്ടതുണ്ട്.

അറസ്റ്റ് രേഖപ്പെടുത്തി 180 ദിവസത്തിനകം കുറ്റപത്രം നൽകണമെന്നാണ് യു.എ.പി.എ. നിയമത്തിൽ വ്യവസ്ഥചെയ്തിരിക്കുന്നത്. കഴിഞ്ഞ സെപ്റ്റംബറിൽ രാജ്യവ്യാപകമായി നടത്തിയ റെയ്ഡിൽ നൂറോളം പോപ്പുലർ ഫ്രണ്ട് നേതാക്കളെയാണ് എൻ.ഐ.എ. കസ്റ്റഡിയിൽ എടുത്തത്. ഇതിൽ കേരളത്തിലെ കേസിലാണ് ഇപ്പോൾ കുറ്രപത്രം സമർപ്പിച്ചത്.