- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തൃശൂർ സ്‌കൂളിൽ പൂർവവിദ്യാർത്ഥി നിറയൊഴിച്ച സംഭവത്തിൽ കേസെടുത്ത് പൊലീസ്; ജഗനെതിരെ കുറ്റങ്ങൾ ചുമത്തിയത് അതിക്രമിച്ചുകയറിയതിനും ഭീഷണിപ്പെടുത്തിയതിനും; എയർഗൺ വെടിവെപ്പ് സംഭവത്തിൽ അന്വേഷണം പ്രഖ്യാപിച്ച് പൊതുവിദ്യാഭ്യാസ വകുപ്പും
തൃശൂർ: തൃശൂർ വിവേകോദയം സ്‌കൂളിൽ പൂർവ വിദ്യാർത്ഥി നിറയൊഴിച്ച സംഭവത്തിൽ പൊലീസ് കേസെടുത്തു. രണ്ട് കുറ്റങ്ങൾക്ക് കേസെടുത്തിരിക്കുന്നത്. അതിക്രമിച്ചു കയറി, ഭീഷണിപ്പെടുത്തി എന്നീ കുറ്റങ്ങൾ ചുമത്തി തൃശൂർ ഈസ്റ്റ് പൊലീസാണ് ജഗനെതിരെ കേസെടുത്തത്. ഐ പി സി 448, 506 വകുപ്പുകൾ പ്രകാരമാണ് കേസെടുത്തത്. പ്രതിയെ മജിസ്‌ട്രേറ്റിന് മുന്നിൽ ഹാജരാക്കുമെന്നും തൃശൂർ ഈസ്റ്റ് പൊലീസ് അറിയിച്ചു. പ്രതി മാനസിക വെല്ലുവിളി നേരിടുന്നതിനാൽ ആശുപത്രിയിൽ പ്രവേശിപ്പിക്കണമെന്ന് റിപ്പോർട്ടും നൽകും.
അതിനിടെ വിവേകോദയം സ്‌കൂളിലെ എയർഗൺ വെടിവെപ്പ് സംഭവത്തിൽ പൊതുവിദ്യാഭ്യാസ വകുപ്പും അന്വേഷണം പ്രഖ്യാപിച്ചു. സംഭവത്തെ കുറിച്ച് അന്വേഷണം നടത്തി അടിയന്തിരമായി റിപ്പോർട്ട് നൽകാൻ പൊതുവിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവൻകുട്ടി പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ് ഷാനവാസ് ഐ എ എസിന് നിർദ്ദേശം നൽകി.
ജഗൻ സ്‌കൂളിൽ വെടിവയ്പ് നടത്തിയത് ബേബി എയർ പിസ്റ്റൾ ഉപയോഗിച്ചെന്ന് സ്ഥിരീകരിച്ചു. 1500 രൂപ വില വരുന്ന ബേബി എയർ പിസ്റ്റൾ 177 മുളയം സ്വദേശി ജഗൻ സെപ്റ്റംബർ 28 ന് അരിയങ്ങാടിയിലെ ട്രിച്ചൂർ ഗൺ ബസാറിൽ നിന്നാണ് വാങ്ങിയത്. പലപ്പോഴായി അച്ഛനിൽ നിന്ന് വാങ്ങി സ്വരുക്കൂട്ടിവെച്ച പണം ഉപയോഗിച്ചാണ് തോക്ക് വാങ്ങിയതെന്നാണ് ഇയാൾ നൽകിയ മൊഴി. നാട്ടുകാർ പിടിച്ച് പൊലീസിലേൽപ്പിച്ച യുവാവിനെ വൈദ്യപരിശോധനയ്ക്ക് വിധേയനാക്കി. 2020 മുതൽ ഇയാൾ മാനസികാരോഗ്യത്തിന് ചികിത്സയിലാണെന്നാണ് യുവാവിന്റെ മാതാപിതാക്കൾ പറയുന്നത്.
സ്‌കൂളിൽ നിന്ന് പാതി വഴിയിൽ പഠനം ഉപേക്ഷിച്ച് പോയ വിദ്യാർത്ഥിയാണ് ജഗനെന്നാണ് വിദ്യോദയം സ്‌കൂളിലെ അദ്ധ്യാപിക വിശദീകരിച്ചത്. സ്‌കൂൾ അധികൃതർ തന്റെ ഭാവി നശിപ്പിച്ചെന്ന് പറഞ്ഞായിരുന്നു നിറ ഒഴിച്ചതെന്നും അദ്ധ്യാപിക വിശദീകരിച്ചു. 2021 ൽ ഒരു വർഷം സ്‌കൂളിൽ വന്നിരുന്നു. പിന്നെ സ്‌കൂളിൽ വന്നില്ല. പരീക്ഷയെഴുതാനും വന്നില്ല. തോക്ക് കണ്ടപ്പോഴാണ് പൊലീസിനെ അറിയിച്ചത്. സ്‌കൂളിൽ നിന്നും പോകുന്ന വഴിയിൽ വെച്ചും ക്ലാസ് റൂമിൽ വെച്ചും നിറയൊഴിച്ചു. പക്ഷേ കുട്ടികൾക്ക് നേരെയൊന്നും നിറയൊഴിച്ചിട്ടില്ലെന്നു അദ്ധ്യാപക വിശദീകരിച്ചു. പൊലീസിനെ കണ്ടപ്പോൾ ഓടി മതിൽ ചാടി കടന്നു. നാട്ടുകാർ ചേർന്നാണ് പിടിച്ച് പൊലീസേൽപ്പിച്ചത്.
സ്‌കൂളിലെത്തിയ ജഗൻ ആദ്യം ഓഫിസ് മുറിയിലേക്കാണ് എത്തിയതെന്ന് അദ്ധ്യാപകർ പറയുന്നു. തുടർന്ന് ക്ലാസ് മുറികളിൽ കയറി. ജഗൻ സ്വബോധത്തിലായിരുന്നില്ലെന്നാണ് അദ്ധ്യാപകർ നൽകുന്ന വിവരം. അദ്ധ്യാപിക ക്ലാസ് എടുക്കുന്നതിനിടെ ഇയാൾ ക്ലാസിൽ കയറി വാതിലടച്ചു. എന്താണ് കാര്യമെന്ന് അന്വേഷിച്ചപ്പോൾ സ്‌കൂളിൽ പഠിച്ചിരുന്ന മറ്റൊരു അദ്ധ്യാപകനെ ഇയാൾ അന്വേഷിച്ചു. ആ അദ്ധ്യാപകൻ ഏത് ക്ലാസിലാണെന്ന് ചോദിക്കുകയും ചെയ്തു.സംഭവം പ്രാങ്കാണെന്ന് തെറ്റിദ്ധരിച്ച വിദ്യാർത്ഥികൾ ഈ സമയത്ത് ചിരിച്ചു. ഇതിന് പിന്നാലെയാണ് ഇയാൾ തോക്ക് എടുത്ത് മുകളിലേക്ക് വെടിയുതിർത്തെന്നാണ് അദ്ധ്യാപിക പറയുന്നത്. സംഭവത്തിന് ശേഷം കുട്ടികൾ എല്ലാവരും ഭയന്ന അവസ്ഥയിലായിരുന്നു. ഇയാൾ ഈ ക്ലാസിൽ നിന്ന് ഇറങ്ങിയതിന് ശേഷം മറ്റ് ക്ലാസുകളിലും കയറി വെടിവച്ചിട്ടുണ്ട്.




