കാൻപൂർ: പത്താംക്ലാസുകാരനെ സഹപാഠി ക്ലാസ് മുറിയിലിട്ട് അതിക്രൂരമായി കുത്തിക്കൊന്നു. ക്ലാസിലെ പെൺകുട്ടിയുമായുള്ള സൗഹൃദത്തേച്ചൊല്ലിയുള്ള തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്. 13 വയസ്സുകാരന്റെ കുത്തേറ്റ 15കാരനാണ് അതിദാരുണമായി മരിച്ചത്്. ഉത്തർ പ്രദേശിലെ കാൻപൂരിലാണ് നാടിനെ നടുക്കിയ സംഭവം. തിങ്കളാഴ്ചയാണ് ഉറ്റമിത്രങ്ങൾ തമ്മിൽ കൂടെ പഠിക്കുന്ന പെൺകുട്ടിയുടെ പേരിൽ തർക്കമുണ്ടായതും കൊലപാതകത്തിൽ കലാശിച്ചതും.

ബിദ്‌നു ഭാഗത്തെ ഗോപാൽപുരിയിലെ സ്വകാര്യ സ്‌കൂളിലാണ് വിദ്യാർത്ഥികളുടെ തർക്കം കൊലപാതകത്തിൽ കലാശിച്ചത്. ക്ലാസ് ഉച്ച ഭക്ഷണത്തിനായി ഇടവേള നൽകിയ സമയത്താണ് കുട്ടികൾ തമ്മിൽ വാക്കേറ്റം മൂർച്ഛിച്ചതും 13കാരൻ ബാഗിൽ സൂക്ഷിച്ചിരുന്ന കത്തിയെടുത്ത് സഹപാഠിയെ കുത്തി വീഴ്‌ത്തിയതും.
ഇരുവരും പത്താം ക്ലാസിലെ സഹപാഠികളും അടുത്ത ചങ്ങാതികളുമാണെന്നാണ് വിവരം.

ക്ലാസിലെ ഒരു വിദ്യാർത്ഥിനിയോടുള്ള ചങ്ങാത്തത്തിന്റെ പേരിൽ പേരിൽ ഇരുവരും തമ്മിൽ നേരത്തെയും വാക്കേറ്റം ഉണ്ടായിരുന്നു. നാലു ദിവസം മുമ്പും ഇരുവരും ക്ലാസിൽ വെച്ച് വഴക്കു കൂടിയിരുന്നു. ഇതിന്റെ പക മനസ്സിൽ കൊണ്ടു നടക്കുക ആയിരുന്നു 13കാരൻ കത്തിയുമായി ക്ലാസിൽ എത്തുകയായിരുന്നു. തിങ്കളാഴ്ച രാവിലത്തെ ഇടവേളയിലും ഇവർ തമ്മിൽ വാക്കേറ്റവും കയ്യാങ്കളിയും ഉണ്ടായി. ഉച്ചഭക്ഷണ സമയത്തെ വാക്കേറ്റത്തിനിടയിൽ കലിപൂണ്ട 13കാരൻ ബാഗിൽ കരുതിയിരുന്ന കത്തി എടുത്ത് 15കാരനെ ആക്രമിക്കുകയായിരുന്നു.

15കാരനെ തുരുതുരാ കുത്തുകയായിരുന്നു. കഴുത്തിലും വയറിലും നിരവധി തവണ കുത്തേറ്റാണ് പതിനനഞ്ചുകാരന്റെ അന്ത്യം. 15കാരന്റെ നിലവിളി കേട്ട് ക്ലാസിലേക്കെത്തിയ സഹപാഠികളാണ് ആക്രമണത്തേക്കുറിച്ച് അദ്ധ്യാപകരെ അറിയിച്ചത്. അദ്ധ്യാപകർ ക്ലാസ് മുറിയിലേക്ക് എത്തുമ്പോഴേയ്ക്കും 15കാരൻ ചോരയിൽ കുളിച്ച നിലയിൽ മൃതപ്രായനായി കിടക്കുകയായിരുന്നു്.

കുട്ടിയെ ഉടൻ തന്നെ സമീപത്തെ ആശുപത്രിയിലെത്തിച്ചെങ്കിലും അത്യാസന്ന നിലയിൽ ചികിത്സയിലിരിക്കെ മരണം സംഭവിച്ചു. സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരനായ സതേന്ദ്ര തിവാരിയുടെ ഏകമകനാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ 13കാരനെ പൊലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. ചോദ്യം ചെയ്യലിന് ശേഷം തുടർ നടപടികൾ സ്വീകരിക്കുമെന്ന് എസിപി ദിനേഷ് ശുക്‌ള വിശദമാക്കി. 15കാരൻ കഴിഞ്ഞ വർഷത്തെ പൊതുപരീക്ഷയിൽ പരാജയപ്പെട്ടതോടെയാണ് 13കാരന്റെ ക്ലാസിലെത്തിയത്.