- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഒരു കേസ് ഉണ്ടായാൽ ആദ്യം മാധ്യമങ്ങൾക്കു കച്ചവടത്തിനു കൊടുക്കണമെന്ന നിലപാടു നാടിനു ശാപം; അവരോടു സഹകരിക്കാത്ത ഉദ്യോഗസ്ഥനെതിരെ എന്തും എഴുതും എന്നും സിഐയുടെ കുറ്റംപറച്ചിൽ; സുഖജീവിതം തുടർന്ന് റുവൈസിന്റെ ബാപ്പ; ഡോ ഷഹ്നയെ കൊലയ്ക്ക് കൊടുത്തവർ ഒളിവിൽ തന്നെ
തിരുവനന്തപുരം: സ്ത്രീധനത്തിന്റെ പേരിൽ വിവാഹം മുടങ്ങിയതിൽ മനംനൊന്ത് മെഡിക്കൽ പിജി വിദ്യാർത്ഥി ഡോ. ഷഹ്ന ആത്മഹത്യ ചെയ്ത സംഭവത്തിൽ പൊലീസിന് സംഭവിച്ചത് വൻ വീഴ്ച. കേസിലെ രണ്ടാം പ്രതിയും ഡോ. റൂവൈസിന്റെ പിതാവുമായ അബ്ദുൽ റഷീദിനും കുടുംബത്തിനും മുങ്ങാൻ അവസരമൊരുക്കിയത് അന്വേഷണ സംഘത്തിന്റെ നിസംഗതയാണ്. റുവൈസിനേക്കാൾ ബാപ്പയാണ് ഡോ ഷഹ്നയുടെ ആത്മഹത്യയിലെ പ്രധാന കുറ്റക്കാരൻ എന്ന് വ്യക്തമായി കഴിഞ്ഞു.
റൂവൈസിന്റെ പിതാവാണ് കൂടുതൽ സ്ത്രീധനത്തിനായി സമ്മർദം ചെലുത്തിയതെന്നു ഷഹ്നയുടെ ആത്മഹത്യാക്കുറിപ്പിലും വാട്‌സാപ് ചാറ്റുകളിലും നിന്നു വ്യക്തമായിരുന്നു. ഈ തെളിവുകൾ കിട്ടിയെങ്കിലും അതു മറച്ചുവച്ച് പൊലീസ് നടത്തിയ മന്ദഗതിയിലുള്ള അന്വേഷണമാണ് പ്രതികൾക്ക് കടന്നുകളയാൻ അവസരം ഒരുക്കിയതെന്ന് ആക്ഷേപമുണ്ട്. കരുനാഗപ്പള്ളിയിലെ വീട് പൂട്ടിയ നിലയിലാണ്. റുവൈസിനെ കസ്റ്റഡിയിൽ ലഭിക്കാൻ പൊലീസ് കോടതിയിൽ അപേക്ഷ നൽകിയിട്ടുണ്ട്. റുവൈസിനെ കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യുന്നത് കൂടുതൽ തെളിവുകൾ കണ്ടെത്താനാണ്.
കരുനാഗപ്പള്ളി സ്വദേശിയായ റുവൈസിന്റെ അച്ഛൻ കുടുംബത്തോടൊപ്പം ഒളിവിലാണ്. വീട്ടിൽ നിന്നു കാറിൽ രക്ഷപ്പെട്ടതായാണു വിവരം. അതേസമയം ആത്മഹത്യാ കുറിപ്പും ചാറ്റുകളും മറച്ചുവച്ച് മാധ്യമങ്ങളെയടക്കം തെറ്റിദ്ധരിപ്പിച്ച മെഡിക്കൽ കോളജ് എസ്എച്ച്ഒ പി.ഹരിലാൽ സമൂഹമാധ്യമ കുറിപ്പിലൂടെ മാധ്യമങ്ങളെ കുറ്റപ്പെടുത്തി രംഗത്തെത്തിയതും വൈറലാകുന്നുണ്ട്. ഒരു കേസ് ഉണ്ടായാൽ ആദ്യം മാധ്യമങ്ങൾക്കു കച്ചവടത്തിനു കൊടുക്കണമെന്ന നിലപാടു നാടിനു ശാപമാണെന്നും അവരോടു സഹകരിക്കാത്ത ഉദ്യോഗസ്ഥനെതിരെ എന്തും എഴുതും എന്നുമായിരുന്നു ആക്ഷേപം.
എന്നാൽ മാധ്യമങ്ങൾക്ക് വാർത്ത കൊടുക്കാത്തിനെതിരെയായിരുന്നില്ല ആക്ഷേപം. പ്രതിയുടെ അച്ഛനെ രക്ഷിക്കാൻ അവസരമൊരുക്കിയതിലായിരുന്നു. ഇത് ഇപ്പോൾ ചർച്ചകളിൽ സജീവമാണ്. പ്രതികളെക്കുറിച്ചു വ്യക്തമായ വിവരം ആദ്യമേ ലഭിച്ചിട്ടും അതനുസരിച്ച് കേസ് എടുക്കാത്തതും അന്വേഷണം നടത്താത്തതും എന്തുകൊണ്ടെന്ന ചോദ്യത്തിന് ഉത്തരമില്ല. ഷഹ്നയുടെ മാതാവും സഹോദരിയും മാധ്യമങ്ങൾക്കു മുന്നിലടക്കം സ്ത്രീധന പ്രശ്‌നം ഉന്നയിച്ചതോടെയാണ് പൊലീസ് ആ രീതിയിൽ അന്വേഷണം നടത്താൻ തയാറായത്. മാധ്യമ ഇടപെടലായിരുന്നു ഇതിന് കാരണം.
കരുനാഗപ്പള്ളിയിലെ കോഴിക്കോടുള്ള ഇടയില വീട് പൂട്ടിയ നിലയിൽ. ഡോ ഷഹ്നയുടെ മരണത്തിന് ഉത്തരവാദിയായ ഡോ റുവൈസിന്റെ വീടും അത്യാഡംബരത്തിന്റേതാണ്. പൂട്ടിക്കിടക്കുന്ന വീട്ടിന്റെ കാർപോർച്ചിൽ ഇപ്പോഴുള്ളത് സാന്ട്രോ കാർ മാത്രം. ഈ കാറിനൊപ്പം ഒരു ബുള്ളറ്റും ഫാസിനോ എന്ന ഇരുചക്ര വാഹനവും ഉണ്ട്. കിയാ സെൽത്തോസ് വണ്ടിയും ഈ വീട്ടിലുണ്ട്. ഈ സെൽത്തോസിലാണ് കുടുംബത്തേയും കൊണ്ട് ഡോ റുവൈസിന്റെ ബാപ്പ അബ്ദുൽ റഷീദ് മുങ്ങിയത്. സിസിടിവി ദൃശ്യ പരിശോധനയിലൂടെ ഈ കാറിന്റെ യാത്രാ വഴി കണ്ടെത്താവുന്നതേയുള്ളൂ. കോഴിക്കോട്ടെ ഇടയില വീട്ടിൽ ഇപ്പോൾ ആരുമില്ല. പൂട്ടിക്കിടക്കുന്ന ആ വീടിനെ കുറിച്ച് നാട്ടുകാർക്കും പലവിധ അഭിപ്രായങ്ങളുണ്ട്.
ഡോ റുവൈസിനെ കുറിച്ച് നാട്ടുകാർക്കെല്ലാം നല്ല അഭിപ്രായമാണ്. എല്ലാവരോടും നന്നായി പെരുമാറുമായിരുന്നു. എന്നാൽ അച്ഛന്റെ പണക്കൊതി എല്ലാവർക്കും അറിയാം. ഇടയില വീട്ടിൽ നിന്നാണ് ഡോ റുവൈസിനെ പൊലീസ് പിടികൂടിയത്. അന്ന് തന്നെ ഷഹ്നയുടെ ആത്മഹത്യാ കുറിപ്പും പൊലീസിന് കിട്ടിയിരുന്നു. ഷഹ്നയുടെ വീട്ടുകാർ മൊഴിയും നൽകി. അതുകൊണ്ട് തന്നെ ബാപ്പയും കേസിൽ പ്രതിയാകുമെന്ന് പൊലീസിന് അറിയാമായിരുന്നു. റുവൈസിനൊപ്പം ബാപ്പയേയും അറസ്റ്റു ചെയ്യേണ്ടതായിരുന്നു. എന്നാൽ തൽകാലത്തേക്ക് വിവാദം ഒതുക്കാൻ റുവൈസിനെ മാത്രം അറസ്റ്റു ചെയ്തു പൊലീസ്. ഇടതുപക്ഷ സ്വാധീനമുള്ള പിജി മെഡിക്കൽ അസോസിയേഷൻ നേതാവായ മകനെ രക്ഷിച്ചെടുക്കാമെന്ന പ്രതീക്ഷയിൽ ബാപ്പ പുറത്തു നിന്നു.
എന്നാൽ സ്ഥിതി അതിവേഗം മാറി. ഇതോടെ അറസ്റ്റിലാകുമെന്ന് മനസ്സിലായ അബ്ദുൽ റഷീദും മുങ്ങി. ഭാര്യ ആരിഫയേയും മകൾ ആലിയയേയും കുട്ടിയാണ് കാറിൽ മുങ്ങിയത്. തൃശൂരിലെ ഏതോ ഒരു സ്വകാര്യ മെഡിക്കൽ കോളേജിൽ എംബിബിഎസ് വിദ്യാർത്ഥിനിയാണ് ആലിയ എന്ന് മാത്രമേ നാട്ടുകാർക്ക് അറിയാമായിരുന്നുള്ളൂ. റുവൈസ് അറസ്റ്റിലായപ്പോൾ ത്ന്നെ വീട്ടിന് കാവൽ ഏർപ്പെടുത്തിയിരുന്നുവെങ്കിൽ ഈ മുങ്ങൽ ഒഴിവാക്കാമായിരുന്നു. മുൻ പ്രവാസിയായിരുന്ന റഷീദ് കുടുംബ സമേതം വിദേശത്ത് കടക്കാനും സാധ്യതയുണ്ട്. നിലവിൽ ഇവർ കേരളത്തിലുണ്ടെന്ന നിഗമനത്തിലാണ് പൊലീസ്. അതിവേഗം ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കിയില്ലെങ്കിൽ കുടുംബം നാടു വിടാനും സാധ്യത ഏറെ.
ഡോക്ടർ ഷഹ്നയുടെ ആത്മഹത്യാക്കുറിപ്പിൽ സുഹൃത്തായ ഡോക്ടർ റുവൈസിന്റെ പേര് പരാമർശിച്ചിരുന്നതായി പൊലീസ് ഇപ്പോൾ സമ്മതിക്കുന്നു. റുവൈസിന്റെ റിമാൻഡ് റിപ്പോർട്ടിലാണ് ഇക്കാര്യം പൊലീസ് പറയുന്നത്. 'സ്ത്രീധന മോഹം കാരണം ഇന്ന് എന്റെ ജീവിതമാണ് അവസാനിപ്പിക്കുന്നത്...വിവാഹ വാഗ്ദാനം നൽകി എന്റെ ജീവിതം നശിപ്പിക്കുക എന്നതായിരുന്നു അവന്റെ ഉദ്ദേശ്യം. ഒന്നര കിലോ സ്വർണവും ഏക്കറ് കണക്കിനു ഭൂമിയും ചോദിച്ചാൽ കൊടുക്കാൻ എന്റെ വീട്ടുകാരുടെ കയ്യിൽ ഇല്ലായെന്നുള്ളത് സത്യമാണ്...' ആത്മഹത്യാക്കുറിപ്പിലെ ഈ പരാമർശമാണ് റുവൈസിനെ കുരുക്കിയത്.
ഇതേക്കാര്യം റുവൈസിന്റെ ഫോണിലേക്ക് ഷഹ്ന അയച്ചിരുന്നു. ഈ സന്ദേശങ്ങൾ പക്ഷേ റുവൈസ് ഡിലീറ്റ് ചെയ്തിരുന്നു. ഷഹ്നയുടെ മരണത്തിന് ഉത്തരവാദിയായ താൻ പിടിക്കപ്പെടുമെന്ന് തിരിച്ചറിഞ്ഞാണ് റുവൈസ് സന്ദേശങ്ങൾ ഡിലീറ്റ് ചെയ്തത്. ഇത് വീണ്ടെടുക്കാനായി റുവൈസിന്റെ ഫോൺ പൊലീസ് പരിശോധനയ്ക്കായി കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഷഹ്നയുടെ ആത്മഹത്യാക്കുറിപ്പിൽ പറഞ്ഞിരുന്ന കാര്യങ്ങൾക്ക് സമാനമായ മൊഴിയാണ് മാതാവും സഹോദരിയും പൊലീസിൽ നൽകിയത്. ഇതോടെ ആത്മഹത്യാ പ്രേരണാക്കുറ്റം, സ്ത്രീധന നിരോധന നിയമം എന്നിവ ചുമത്തി റുവൈസിനെ പൊലീസ് പ്രതിചേർക്കുകയായിരുന്നു. പിന്നീട് ബാപ്പയേയും പ്രതിയാക്കിയെന്നാണ് റിപ്പോർട്ട്.
ഒരു വർഷത്തോളമായി ഇരുവരും തമ്മിൽ അടുപ്പത്തിലായിരുന്നു. വിവാഹം ഉറപ്പിക്കുന്നതിനായി ഇരുവീട്ടുകാരും തമ്മിൽ സംസാരിക്കുകയും ചെയ്തു. എന്നാൽ ഷഹ്നയുടെ വീട്ടുകാർ നൽകാമെന്ന് പറഞ്ഞതിൽ കൂടുതൽ സ്വത്ത് റുവൈസിന്റെ വീട്ടുകാർ ആവശ്യപ്പെട്ടതോടെ വിവാഹം പ്രതിസന്ധിയിലായി. റുവൈസ് വീട്ടുകാരെ കാര്യങ്ങൾ പറഞ്ഞു ബോധ്യപ്പെടുത്തുമെന്ന പ്രതീക്ഷ ഷഹ്നയ്ക്ക് ഉണ്ടായിരുന്നു. എന്നാൽ സ്ത്രീധനക്കാര്യത്തിൽ വീട്ടുകാരെ ധിക്കരിക്കാൻ കഴിയില്ലെന്ന് പറഞ്ഞ് റുവൈസ് കൈമലർത്തിയതോടെ വിവാഹം നടക്കില്ലെന്ന് ഉറപ്പായി. ഇതോടെ ഷഹ്ന കടുത്ത മനോവിഷമത്തിലായി ആത്മഹത്യ ചെയ്യുകയായിരുന്നു.




