കൽപറ്റ: റാഗിങ് നിരോധനം എന്നത് ഇപ്പോഴും കടലാസിൽ മാത്രം ഒതുങ്ങുകയാണോ? കാമ്പസുകളെ ഗ്രസിച്ചിരുന്ന ഈ ക്രൂരത അതിന്റെ അതിശക്തമായ രൂപത്തിൽ നിൽക്കുന്ന വേളയിൽ പോലും കാണാത്ത വിധത്തിൽ അതിക്രൂര പീഡനത്തിന് ഇരയായാണ് പൂക്കോട് വെറ്റിനറി സർവകലാശാല കാമ്പസിലെ രണ്ടാം വർഷ ബിവി എസ് സി വിദ്യാർത്ഥി തിരുവനന്തപുരം നെടുമങ്ങാട് സ്വദേശി ജെ.എസ്. സിദ്ധാർഥൻ (20) മരിച്ചത്. ഹോസ്റ്റലിൽ ഉടുതുണിയിൽ തൂങ്ങി മരിച്ച നിലയിലാണ് വിദ്യാർത്ഥിയെ കാണാപ്പെട്ടതെങ്കിലും മാതാപിതാക്കൾ ആരോപിക്കുന്നത് ഇതൊരു അരുംകൊല ആണെന്നാണ്. കാരണം അതിക്രൂരമായ റാഗിംഗിന് ഇരയായാണ് സിദ്ധാർഥൻ ജീവനൊടുക്കേണ്ടി വന്നത്.

കടുത്ത ആൾക്കൂട്ട വിചാരണയും ക്രൂരമർദനവും മാനസിക പീഡനങ്ങളും ഈ വിദ്യാർത്ഥി നേരിടേണ്ടി വന്നു. ഈമാസം 14 മുതൽ 18ന് ഉച്ച വരെ സിദ്ധാർഥൻ ക്രൂര മർദനത്തിനിരയായെന്നു ദൃക്‌സാക്ഷിയായ വിദ്യാർത്ഥി പറയുന്നു. അതിക്രൂരമായിരുന്നു സിദ്ധാർഥൻ നേരിടേണ്ടി വന്ന മർദ്ദനം. ഹോസ്റ്റലിലെ 130 വിദ്യാർത്ഥികളുടെ മുന്നിൽ നഗ്‌നനാക്കിയായിരുന്നു മർദനം. 2 ബെൽറ്റുകൾ മുറിയുന്നതു വരെ മർദിച്ചു. തുടർന്ന് ഇരുമ്പുകമ്പിയും വയറുകളും പ്രയോഗിച്ചു.

ഈ ക്രൂരതയ്ക്ക് സാക്ഷിയാകേണ്ടി വന്നവരെയും ഭീഷണിപ്പെടുത്തുകയാണ് എസ്എഫ്‌ഐ നേതാക്കൾ ഉൾപ്പെട്ട സംഘം ചെയ്തത്. പുറത്തുപറഞ്ഞാൽ കൊന്നുകളയുമെന്നു ഭീഷണി നേരിട്ടതായി ഈ വിദ്യാർത്ഥി പറയുന്നു. കാര്യങ്ങളെല്ലാം കോളജ് ഡീനിനും ഹോസ്റ്റൽ വാർഡനും അറിയാമായിരുന്നു.

വാലന്റൈൻസ് ദിനത്തെ തുടർന്നായിരുന്നു പ്രശ്‌നങ്ങളുടെ തുടക്കം. ഫെബ്രുവരി 14 തലേന്ന് കോളജിലെ പരിപാടിക്കിടെ പെൺകുട്ടിയോട് ഇഷ്ടം തുറന്നുപറഞ്ഞെന്ന പേരിൽ സിദ്ധാർഥനെ ഗ്രൗണ്ടിൽ സീനിയർ വിദ്യാർത്ഥികൾ സംഘം ചേർന്നു ചോദ്യം ചെയ്യുകയായിരുന്നു. തുടർന്ന് മർദ്ദിച്ചു. അടുത്ത ദിവസം രാവിലെ സിദ്ധാർഥൻ അമ്മയെ വിളിച്ച് സ്പോർട്സ് ഡേ ആയതിനാൽ വീട്ടിലേക്കു വരികയാണെന്ന് അറിയിക്കുന്നു. അന്ന് ഉച്ചക്ക് രണ്ടരയോടെ വിളിച്ച് ചുരത്തിൽ ഗതാഗതക്കുരുക്കാണെന്നും വൈകിട്ടത്തെ ട്രെയിനിലാകും വരികയെന്നും സിദ്ധാർഥൻ ഫോണിൽ അറിയിക്കുന്നു.

പിന്നീട് വീട്ടിൽനിന്നു വിളിച്ചപ്പോൾ ട്രെയിനിൽ കയറിയെന്ന് പറയുന്നു. പിന്നീട് വിളിച്ചെങ്കിലും കിട്ടിയില്ല. ഫെബ്രുവരി 16 പുലർച്ചെ 4.00ന് കോളജിൽ അത്യാവശ്യ കാര്യമുണ്ടെന്നു പറഞ്ഞ് സഹപാഠി വിളിച്ചതിനാൽ എറണാകുളത്തിറങ്ങി മടങ്ങിപ്പോകുകയാണെന്നു സിദ്ധാർഥൻ അറിയിച്ചു. അന്നു രാവിലെ ക്യാംപസിലെ പാറപ്പുറത്തും വാട്ടർ ടാങ്കിനു സമീപവും സിദ്ധാർഥനെ പ്രതികൾ സംഘം ചേർന്നു മർദിക്കുന്നു.

സിദ്ധാർഥൻ പെൺകുട്ടിയോടു അപമര്യാദയായി പെരുമാറിയെന്ന് വൈകിട്ട് പ്രതികളുടെ നേതൃത്വത്തിൽ പ്രചാരണം. സിദ്ധാർഥനെ കോളജിലെ ഔദ്യോഗിക വാട്‌സാപ് ഗ്രൂപ്പുകളിൽനിന്നു പുറത്താക്കുന്നു. സിദ്ധാർഥനെതിരെ പെൺകുട്ടിയെക്കൊണ്ടു പരാതി കൊടുപ്പിച്ചിരുന്നതായും അക്കാര്യം പറഞ്ഞ് ഭീഷണിപ്പെടുത്തിയാണ് ക്യാംപസിലേക്കു തിരികെയെത്തിച്ചതെന്നും പറയപ്പെടുന്നു. അറസ്റ്റിലായവരിലൊരാളായ രെഹാനാണ് വിളിച്ചതെന്നും വിവരം.

ഫെബ്രുവരി 17നാണ് ഹോസ്റ്റലിന്റെ നടുമുറ്റത്തു പരസ്യവിചാരണ നമടന്നദ്. നഗ്‌നനാക്കി കയറുകൊണ്ടു കെട്ടിയിട്ട് കൂട്ട മർദനം തന്നെ നടന്നു. ഇതിനടെ ഫോണിൽ വിളിച്ച അമ്മയോട് 24നു നാട്ടിലെത്താമെന്ന് സിദ്ധാർഥൻ അറിയിച്ചു. രണ്ട് മണക്കൂർ കഴിഞ്ഞ് സിദ്ധാർഥനെ ഹോസ്റ്റലിലെ ശുചിമുറിയിൽ ഉടുതുണിയിൽ തൂങ്ങിനിൽക്കുന്ന നിലയിൽ സഹപാഠികൾ കാണുന്നത്. മൂന്ന് മണിക്കൂറോളം സമയം വിചാരണ ചെയ്തുണ്ടായ മർദ്ദനത്തെ തുടർന്നാണ ്‌സിദ്ധാർഥ് ആത്മഹത്യ ചെയ്തത് എന്നാണ് പുറത്തുവരുന്ന വിവരം. ഈ അക്രമി സംഘത്തിൽ ഉണ്ടായിരുന്നവരാകട്ടെ ഉത്തരവാദിത്തപ്പെട്ട വിദ്യാർത്ഥി സംഘടനയുടെ നേതാക്കളും.

അതേസമയം മരണവുമായി ബന്ധപ്പെട്ട് ആറുപേരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഇതിൽ ഒരാൾ എസ്എഫ്‌ഐ യൂനിറ്റ് ഭാരവാഹിയാണെന്ന് പൊലീസ് വ്യക്തമാക്കി. അറസ്റ്റിലായ ഇടുക്കി സ്വദേശി എസ് അഭിഷേക് എസ്എഫ്‌ഐ യൂനിറ്റ് സെക്രട്ടറിയാണ്. കേസിൽ ഒളിവിലുള്ള കെ അരുൺ എസ്എഫ്‌ഐ യൂനിറ്റ് പ്രസിഡന്റാണ്. കേസിൽ പ്രതിയായ അരുണിനെ ഇനിയും അറസ്റ്റു ചെയ്യാൻ സാധിച്ചിട്ടില്ല.

അറസ്റ്റിലായ തിരുവനന്തപുരം സ്വദേശി രഹൻ ബിനോയ് ആണ് സിദ്ധാർത്ഥിനെ വിളിച്ചുവരുത്തിതയെന്നും അന്വേഷണത്തിൽ വ്യക്തമായി. രഹൻ സിദ്ധാർത്ഥിന്റെ സഹപാഠിയാണ്. രഹനെകൊണ്ടാണ് നേതാക്കൾ സിദ്ധാർഥിനെ വിളിച്ചുവരുത്തിയത്. രഹന്റെ വാക്ക് വിശ്വസിച്ചാണ് സിദ്ധാർത്ഥ് ക്യാമ്പസിലേക്ക് വന്നത്. 16ന് വൈകിട്ടാണ് സിദ്ധാർത്ഥ് ഹോസ്റ്റലിലെത്തിയത്. അന്ന് തന്നെ പ്രതികൽ സിദ്ധാർത്ഥനെ ക്രൂരമായി മർദിച്ചു. മൂന്നു മണിക്കൂറിലധികം തുടർച്ചയായി ക്രൂരമായി മർദിച്ചുവെന്നും അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്.

ഇന്നലെ രാവിലെ മൊഴിയെടുക്കാൻ വിളിപ്പിച്ച 8 പേരിൽ 6 പേരെയാണ് പൊലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്. വിശദമായ ചോദ്യം ചെയ്യലിൽ പങ്കുണ്ടെന്ന് വ്യക്തമായതോടെയാണ് ഇവരെ അറസ്റ്റ് ചെയ്തതെന്ന് പൊലീസ് അറിയിച്ചു. അറസ്റ്റിലായ പ്രതികളുടെ വിവരങ്ങളും പൊലീസ് പുറത്തുവിട്ടു. ആൾക്കൂട്ട വിചാരണയിലടക്കം പങ്കെടുത്തിരുന്നവരാണ് ഇപ്പോൾ അറസ്റ്റിലായിരിക്കുന്ന ആറുപേരുമെന്ന് പൊലീസ് പറഞ്ഞു. ഈ ആറുപേരും സിദ്ധാർഥിനെ മർദിച്ചതായും കണ്ടെത്തിയിട്ടുണ്ട്. അറസ്റ്റിലായ ആറ് പ്രതികൾക്ക് എതിരെയും ആത്മഹത്യ പ്രേരണ, റാഗിങ് നിരോധന നിയമം എന്നി കുറ്റങ്ങൾ ചുമത്തിയതായും പൊലീസ് പറഞ്ഞു.

സുൽത്താൻ ബത്തേരി സ്വദേശി ബിൽഗേറ്റ് ജോഷ്വാ, ഇടുക്കി സ്വദേശി അഭിഷേക് എസ്, കൊഞ്ചിറവിള സ്വദേശി ആകാശ് എസ് ഡി, തൊടുപുഴ സ്വദേശി ഡോൺസ് ഡായി, തിരുവനന്തപുരം സ്വദേശി രഹൻ ബിനോയ്, തിരുവനന്തപുരം സ്വദേശിയായ ശ്രീഹരി ആർഡി എന്നിവരാണ് അറസ്റ്റിലായത്. ഇവരെ കൂടാതെ കൂടുതൽ പേർക്ക് കേസുമായി ബന്ധമുണ്ടെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്. ഇതുവരെയുള്ള അന്വേഷണത്തിൽ നിർണായക വിവരങ്ങൾ ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് പ്രതിപ്പട്ടിക നീളുമെന്ന് പൊലീസ് വ്യക്തമാക്കുന്നത്. കോളേജിനകത്തുവച്ച് സിദ്ധാർത്ഥിനെ മർദ്ദിച്ച സംഭവത്തിൽ 18 പ്രതികൾ ഉണ്ടെന്നാണ് പൊലീസിന്റെ കണ്ടെത്തൽ.