കോഴിക്കോട്: യോഗാഗുരക്കന്മ്മാരും, ആത്മീയ ആചാര്യന്മ്മാരും ചമഞ്ഞ് കുട്ടികളെ ലൈംഗികമായി ചൂഷണം ചെയ്യുന്നവരെക്കുറിച്ച് നാം കേട്ടിട്ടുണ്ട്. പക്ഷേ ഇപ്പോൾ ഒരു കരാട്ടെ അദ്ധ്യാപകന്റെ സൈക്കോളജിക്കൽ ചൂഷണത്തിന്റ വാർത്തകളാണ് പുറത്തുവരുന്നത്. എടവണ്ണപ്പാറയിൽ 17 കാരിയുടെ മൃതദേഹം ചാലിയാർ പുഴയിൽ നിന്ന് കണ്ടെത്തിയ സംഭവത്തിൽ കരാട്ടെ അദ്ധ്യാപകൻ വി സിദ്ദിഖ് അലി (43) അറസ്റ്റിലാവുമ്പോൾ ചുരുളഴിയുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ. രക്ഷകഭാവം ചമഞ്ഞ് മാനസികമായി ആധിപത്യമുറപ്പിച്ചായിരുന്നു ഇതായുടെ പീഡനം. നേരത്തെയും പോക്‌സോ കേസിൽ ഇയാൾ ആരോപിതനായിട്ടുണ്ട്. 17 കാരിയുടെ മാതാപിതാക്കളുടെ പരാതിയിലാണ് പൊലീസ് നടപടി.

രണ്ടുദിവസം മുമ്പാണ് പെൺകുട്ടിയുടെ മൃതദേഹം ചാലിയാർ പുഴയിൽ നിന്ന് കണ്ടെത്തിയത്. കരാട്ടെ അദ്ധ്യാപകൻ പീഡിപ്പിച്ചിരുന്നതായി പെൺകുട്ടി വീട്ടുകാരോട് നേരത്തെ പറഞ്ഞിരുന്നു. തുടർന്ന് വീട്ടുകാർ ചൈൽഡ് ലൈനിൽ പരാതി നൽകുകയും ചെയ്തിരുന്നു. ഇതുമായി ബന്ധപ്പെട്ട തുടർ നടപടികൾ പുരോഗമിക്കുന്നതിനിടെ ആയിരുന്നു പെൺകുട്ടിയുടെ മരണം. പരാതി നൽകിയതിന് പിന്നാലെ പെൺകുട്ടി കടുത്ത മാനസിക സമ്മർദ്ദത്തിലായിരുന്നു. ഇതേ തുടർന്ന് പെൺകുട്ടിയിൽ നിന്ന് മൊഴി എടുക്കാൻ പൊലീസിന് സാധിച്ചിരുന്നില്ല.

ഇതിനിടെയാണ് പെൺകുട്ടിയെ മരിച്ച നിലയിൽ കണ്ടത്. കണ്ടെടുക്കുമ്പോൾ പെൺകുട്ടിയുടെ ശരീരത്തിൽ മേൽ വസ്ത്രങ്ങൾ ഉണ്ടായിരുന്നില്ല. വെള്ളംകുറഞ്ഞ ഭാഗത്ത് കമിഴ്ന്നുകിടക്കുന്ന നിലയിലായിരുന്നു മൃതദേഹം. മൂന്നുവർഷം മുമ്പാണ് പെൺകുട്ടി കരാട്ടെ പഠിക്കാൻ പോയിത്തുടങ്ങിയത്. കരാട്ടെ അദ്ധ്യാപകൻ കുട്ടിയെ പീഡിപ്പിക്കാറുണ്ടെന്ന് ഈയിടെയാണ് അറിഞ്ഞത് എന്നാണ് സഹോദരിമാർ പൊലീസിന് മൊഴി നൽകിയത്.

റിലാക്സ് തെറാപ്പിയുടെ മറവിൽ

കരാട്ടെയുടെ പാഠങ്ങളാണെന്ന് വിശ്വസിപ്പിച്ചായിരുന്നു അദ്ധ്യാപകന്റെ ലൈംഗിക ചൂഷണമെന്നാണ് പൊലീസ് പറയുന്നത്. താൻ നിങ്ങളുടെ ഗുരുവും ദൈവമാണെന്നും, നിങ്ങളുടെ ശരീരവും മനസ്സും ഗുരുവിന്റെ തൃപ്തിക്കായിട്ടുള്ളതാണെന്നും പ്രതി പെൺകുട്ടികളെ പറഞ്ഞു വിശ്വസിപ്പിച്ചിരുന്നു. നെഞ്ചത്തു കൈവച്ചാലാണ് ഗുരുവിനു നിങ്ങളെ അറിയാൻ കഴിയുകയെന്നും, നിങ്ങളെ പൂർണമായും ഗുരുവിനു സമർപ്പിക്കണമെന്നും പിന്നീട് പ്രതി ആവശ്യപ്പെടും. ഗുരുവിലൂടെ മാത്രമേ നിങ്ങൾക്ക് വിജയമുള്ളൂ എന്നും പറഞ്ഞു വിശ്വസിപ്പിക്കുന്ന പ്രതി തുടർന്ന് നിങ്ങൾ ഇനി ആരുടേതാണ് എന്ന് ചോദിക്കുന്നതോടെ 'മാഷിന്റേതാണ്' എന്ന് കുട്ടികൾ ഒന്നടങ്കം മറുപടി പറയുകയും ചെയ്യും.

ഗുരുവായ താൻ പെൺകുട്ടികളുടെ ദേഹത്ത് തൊടുമ്പോൾത്തന്നെ അത് മോശമല്ല എന്ന് പറഞ്ഞു വിശ്വസിപ്പിച്ചിരുന്നു. റിലാക്‌സേഷൻ വർക് എന്നു പറഞ്ഞ് ശരീരവളർച്ചയെത്തിയ പെൺകുട്ടികളുടെ ദേഹത്ത് ഇയാൾ കയറിയിരുന്നിരുന്നു. ഇയാൾ പെൺകുട്ടികളുടെ ദേഹത്ത് തടവുകയും അവരെ പരസ്യമായി ചുംബിക്കുകയും ചെയ്തിരുന്നുവെന്നും മരിച്ച പെൺകുട്ടിയുടെ സഹോദരിമാർ വെളിപ്പെടുത്തി.

കരാട്ടെ അദ്ധ്യാപകന്റെ പീഡനത്തിൽ മാനസികമായി തകർന്നതോടെയാണ് 17കാരി താൻ നേരിട്ട ദുരവസ്ഥ സഹോദരിമാരോട് വെളിപ്പെടുത്തുന്നത്. ഇതിനുശേഷമായിരുന്നു കുടുംബം അദ്ധ്യാപകനെതിരേ നടപടി സ്വീകരിക്കാൻ മുന്നോട്ടുവന്നത്. കുട്ടി കരാട്ടെയിൽ ബ്ലാക്ക്‌ബെൽറ്റും നേടിയിരുന്നു.