- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നവരാത്രിക്ക് ദേവിക്ക് ചാർത്തുന്ന 42 പവൻ തൂക്കംവരുന്ന സ്വർണത്തിരുവാഭരണം അടിച്ചുമാറ്റി; പകരം ക്ഷേത്രത്തിൽ വെച്ചത് അതേ രീതിയിലുള്ള മുക്കുപണ്ടം; ആഭരണങ്ങളിലെ നിറവ്യത്യാസം കണ്ടെത്തിയത് മേൽശാന്തി; തട്ടിപ്പു നടത്തിയ ക്ഷേത്ര കമ്മിറ്റി സെക്രട്ടറി അറസ്റ്റിൽ
ചവറ(കൊല്ലം): ക്ഷേത്രത്തിലെ തിരുവാഭരണം മോഷ്ടിച്ച ക്ഷേത്ര കമ്മിറ്റി സെക്രട്ടറി അറസ്റ്റിൽ. ക്ഷേത്രത്തിലെ തിരുവാഭരണത്തിനു പകരം ദേവിക്ക് ചാർത്താനായി മുക്കുപണ്ടം എത്തിച്ച കേസിലാണ് ഒളിവിലായിരുന്ന ക്ഷേത്ര കമ്മിറ്റി സെക്രട്ടറിയെ ചവറ പൊലീസ് അറസ്റ്റ് ചെയ്തത്. നീണ്ടകര വടക്ക് 482-ാംനമ്പർ എസ്.എൻ.ഡി.പി.ശാഖയുടെ മണ്ണാത്തറ ദേവീക്ഷേത്രത്തിലെ സെക്രട്ടറി പുത്തൻതുറ വളവിൽ വീട്ടിൽ ജിജോ(42)യാണ് അറസ്റ്റിലായത്.
നവരാത്രി വേളയിലാണ് ഇയാൾ തിരുവാഭരണം മോഷ്ടിച്ചത്. സംഭവം ഇങ്ങനെയാണ്: കഴിഞ്ഞ നവരാത്രിക്ക് ദേവിക്ക് ചാർത്തുന്ന 42 പവൻ തൂക്കംവരുന്ന സ്വർണത്തിരുവാഭരണത്തിനു പകരം അതേ രീതിയിലുള്ള മുക്കുപണ്ടം ക്ഷേത്രത്തിലെത്തിച്ചാണ് തട്ടിപ്പ് നടത്തിയത്. ക്ഷേത്രം മേൽശാന്തി ആഭരണങ്ങൾ ചോദിക്കുമ്പോഴെല്ലാം അടുത്ത ദിവസം കൊണ്ടുവരാമെന്നു പറഞ്ഞ് ജിജോ ഒഴിഞ്ഞുമാറുകയായിരുന്നു.
ഒടുവിൽ ക്ഷേത്രത്തിലെത്തിച്ച തിരുവാഭരണത്തിൽ നിറവ്യത്യാസം കണ്ടെത്തിയ മേൽശാന്തി വിശ്വാസികളെ വിവരമറിയിച്ചു. തുടർന്ന് മറ്റ് ഭാരവാഹികളും വിശ്വാസികളും ക്ഷേത്രത്തിലെത്തി ആഭരണങ്ങൾ പരിശോധിച്ചപ്പോൾ മുക്കുപണ്ടമാണെന്നു തെളിഞ്ഞു. ഇതിനിടെ ജിജോ ഒളിവിൽപ്പോകുകയും ചെയ്തു.
വിശ്വാസികളുടെ പരാതിയിൽ കേസെടുത്ത് ചവറ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് ഇയാളെ കൊട്ടാരക്കരയിൽനിന്ന് പിടികൂടിയത്. ഇൻസ്പെക്ടർ ബിജു, എസ്.സി.പി.ഒ. അനിൽ, സി.പി.ഒ.മാരായ വൈശാഖ്, രീതഷ് എന്നിവരാണ് അന്വേഷണത്തിനു നേതൃത്വം നൽകിയത്. ജിജോ മാറ്റിയ സ്വർണാഭരണത്തെക്കുറിച്ച് സൂചന ലഭിച്ചിട്ടുണ്ടെന്നും ഉടൻതന്നെ ആഭരണം കണ്ടെത്തുമെന്നും പൊലീസ് അറിയിച്ചു.




