തിരുവല്ല: വീട്ടുകാർ കളിക്കാൻ പുറത്തു വിടില്ല. കർശന നിയന്ത്രണം. പോരെങ്കിൽ പത്താം ക്ലാസ് പരീക്ഷാഫലവും വരുന്നു. കൈയിലുള്ള മൊൽൈഫോണുമായി പതിനഞ്ചുകാരൻ നാടുവിട്ടു. കഴിഞ്ഞ മാസം ഏഴിന് കുറ്റപ്പുഴ പുന്നകുന്നം സ്വദേശിയായ പയ്യൻ നാടുവിട്ടപ്പോൾ ഏറ്റവുമധികം വിമർശനം നേരിട്ടത് തിരുവല്ല പൊലിസാണ്. എന്നാൽ, ഒന്നര മാസത്തിന് ശേഷം ചെന്നൈയിൽ നിന്ന് പയ്യനെ ഇതേ പൊലീസ് കണ്ടെത്തി. നടന്നത് ഉദ്വേഗജനകമായ അന്വേഷണവും.

സൂചനകളിലേക്ക് എത്താനുള്ള യാതൊരു മാർഗവുമില്ലാതെയായിരുന്നു ഡിവൈ.എസ്‌പി എസ്. അഷദിന്റെ മേൽനോട്ടത്തിൽ, പൊലീസ് ഇൻസ്പെക്ടർ സുനിൽ കൃഷ്ണന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘത്തിന്റെ കുട്ടിയെ തേടിയുള്ള യാത്രയുടെ തുടക്കം. ജില്ലാ പൊലീസ് മേധാവി വി അജിത്തിന്റെ നിർദ്ദേശത്തെ തുടർന്ന് രൂപീകരിച്ച സംഘത്തിൽ എസ്സിപി ഓമാരായ മനോജ്, അഖിലേഷ്, സിപിഓ അവിനാശ് എന്നിവരാണ്
ഉണ്ടായിരുന്നത്.

മെയ്‌ ഏഴിന് ഉച്ചയോടെയാണ് കുട്ടിയെ വീട്ടിൽ നിന്നും കാണാതായത്. പരാതിപ്രകാരം കേസെടുത്ത് അന്വേഷണം ആരംഭിക്കാൻ വൈകി എന്ന ആരോപണം കുട്ടിയുടെ മുത്തശി ഉന്നയിച്ചു. വിവരമറിയിച്ചിട്ടും പൊലീസ് തിരിഞ്ഞു നോക്കിയില്ലെന്നായിരുന്നു ഇവരുടെ വിമർശനം. അന്വേഷണ ഉദ്യോഗസ്ഥനായ എസ് എച്ച് ഓ സുനിൽകൃഷ്ണനും സംഘത്തിനും തുടക്കം കടുത്ത പരീക്ഷണമായിരുന്നു. പതിവ് നിയമനടപടിക്രമങ്ങൾക്കൊപ്പം, ജില്ലാ പൊലീസ് സൈബർ സെല്ലിന്റെ സഹായത്തോടെ അഞ്ഞൂറോളം സി സി ടി വി ഫുട്ടേജുകൾ പരിശോധിച്ചു.

മണിക്കൂറുകളോളം സിസിടിവി മുറിയിൽ ചിലവഴിച്ച ദിവസങ്ങളായിരുന്നു പിന്നീട്. കിട്ടിയ വിവരങ്ങൾക്ക് പിന്നാലെ അന്വേഷണസംഘം അവിശ്രമം സഞ്ചരിച്ചുകൊണ്ടേയിരുന്നു. ആലപ്പുഴ, തിരുവനന്തപുരം, നാഗർകോവിൽ, വഴിക്കടവ്, ഗുഡല്ലൂർ എന്നിവടങ്ങളിലേക്ക് നീണ്ടു ആ യാത്ര. കുട്ടി തിരുവനന്തപുരത്തെക്കും തുടർന്ന് ട്രെയിനിൽ ചെന്നൈയിലേക്കുമാണ് പോയത്. മൊബൈൽ ഫോൺ ഓഫ് ആയിരുന്നു, അതിനാലാണ് ആദ്യം കാൾ വിവരങ്ങൾ ലഭ്യമാകാഞ്ഞത്. ഫോൺ പിന്നീട് ചെന്നൈയിൽ വിറ്റു. വാങ്ങിയത് ഇലക്ട്രോണിക് ഉൽപ്പന്നങ്ങളുടെ ഹോൾസെയിൽ വ്യാപാരി.

ഇയാളിൽ നിന്നും ഗുഡല്ലൂരിലെ മൊത്തക്കച്ചവടക്കാരൻ വാങ്ങിക്കൊണ്ടുപോയ കൂട്ടത്തിൽ കുട്ടിയുടെ ഫോണും ഉണ്ടായിരുന്നു. ഗുഡല്ലൂരുള്ള ഒരാൾ ഫോൺ വാങ്ങിയ ശേഷം സിം കാർഡ് ഇട്ടപ്പോഴാണ് പൊലീസിന് ആദ്യസൂചനകൾ ലഭിച്ചത്. ഫോണിന്റെ ഐഎംഇഐ നമ്പർ സൈബർ സെല്ലിന്റെ സഹായത്തോടെ കണ്ടെത്തിയതോടെ അന്വേഷണത്തിന്റെ വേഗം കൂടി.

ഗുഡല്ലൂരിൽ നിന്നും കിട്ടിയ 'കച്ചിത്തുരുമ്പു'മായി ചെന്നൈയിലേക്ക് പൊലീസ് സംഘം കുതിച്ചു. അവിടെയെത്തി കുട്ടിയെ കണ്ടെത്തുമ്പോൾ ദിവസങ്ങൾ
നീണ്ട കഠിനാധ്വാനത്തിനും കഷ്ടപ്പാടുകൾക്കും പരിസമാപ്തിയാവുകയായിരുന്നു. കുട്ടിയെ വീടിനു പുറത്തൊന്നും കളിക്കാൻ വിടാതെ വീട്ടുകാർ കർശന നിയന്ത്രണമാണ് ഏർപ്പെടുത്തിയിരുന്നത്. ഇതിൽ പ്രതിഷേധിച്ചാണ് പത്താം ക്ലാസ് പരീക്ഷാഫലം പുറത്തുവരുന്നതിന് ഒരാഴ്‌ച്ചമുമ്പ് വീടുവിട്ടിറങ്ങിയത്.

കണ്ടെത്തുമ്പോൾ ചെന്നൈയിലെ പാരീസ് കോർണർ എന്ന സ്ഥലത്ത് രത്തൻസ് ബസാറിലെ നാസർ അലി എന്നയാളുടെ ബിരിയാണിക്കടയിൽ സഹായിയായി ജോലി നോക്കുകയായിരുന്നു. അവിടെ ജോലിചെയ്യുന്ന നേപ്പാൾ സ്വദേശിയുടെ ഫോണിൽ നിന്ന് ഇൻസ്റ്റാഗ്രാം അക്കൗണ്ട് ഉപയോഗിക്കുന്നത് കണ്ടെത്തിയപ്പോഴാണ് കുട്ടിയുള്ള ഇടം പൊലീസിന് വ്യക്തമായത്.