തൃശൂർ: തൃശൂർ വിവേകോദയം സ്‌കൂളിൽ വെടിവയ്‌പ്പ്. പൂർവ്വ വിദ്യാർത്ഥിയാണ് സ്‌കൂളിൽ തോക്കുമായെത്തി വെടിയുതിർത്തത്. തൃശൂർ നഗര മധ്യത്തിലെ സ്‌കൂളിലാണ് സംഭവം. ആദ്യം തോക്കുമായി പ്രിൻസിപ്പളിന്റെ മുറിയിൽ എത്തി. തോക്ക് പുറത്തെടുത്തു. അതിനിടെ അദ്ധ്യാപകരെ ചീത്ത പറഞ്ഞു. അതിന് ശേഷം മറ്റൊരു മുറിയിൽ കയറി. അതിന് ശേഷം മുകളിലേക്ക് മൂന്ന് തവണ വെടിയുതിർത്തു. ഭീകരാന്തരീക്ഷം സൃഷ്ടിച്ച ശേഷം പുറത്തേക്ക് ഇറങ്ങി ഓടി. ഈ സമയം നാട്ടുകാർ ബല പ്രയോഗത്തിലൂടെ ഇയാളെ പിടികൂടി.

മുളയം സ്വദേശി ജഗനാണ് പൊലീസ് അറസ്റ്റിലായത്. ഈ തോക്ക് എയർ ഗൺ ആണോ എന്നും പരിശോധിക്കും. കേരളത്തിൽ ആദ്യമായാണ് ഇത്തരത്തിലൊരു സംഭവം. ജഗനെതിരെ വേറേയും കേസുകളുണ്ട്. മയക്കു മരുന്ന് കേസുകളിലും ഇയാൾ ഉൾപ്പെട്ടിട്ടുണ്ട്.  ഇയാൾ ലഹരിക്ക് അടിമയാണെന്നും പൊലീസ് സ്ഥിരീകരിച്ചു. സ്‌കൂളിലെത്തി ചില കുട്ടികളെ ഇയാൾ ആവശ്യപ്പെട്ടിരുന്നു. ഇതെല്ലാം പൊലീസ് പരിശോധിക്കുന്നുണ്ട്. പ്രിൻസിപ്പളിന്റെ മുറിയിൽ തോക്കുമായി ഇരിക്കുന്ന ജഗന്റ് ദൃശ്യങ്ങൾ പുറത്തു വന്നിട്ടുണ്ട്.

പൂർവ്വ വിദ്യാർത്ഥി സ്‌കൂളിൽ എത്തിയപ്പോൾ ആർക്കും തുടക്കത്തിൽ അസ്വാഭാവികത തോന്നിയില്ല. തോക്ക് പുറത്തെടുത്തതോടെയാണ് പ്രതിസന്ധി തുടങ്ങുന്നത്. ആദ്യം കൈയിലുള്ളത് കളിത്തോക്കാണെന്നാണ് ഏവരും കരുതിയത്. ക്ലാസ് മുറിയിൽ എത്തി വെടിയുതിർത്തപ്പോഴാണ് ഏവരും ഞെട്ടിച്ചത്. സിനിമാ സ്‌റ്റൈലിലായിരുന്നു ഇയാളുടെ ഇടപെടൽ. ഇയാളെ പഠിപ്പിച്ച അദ്ധ്യാപകരും ഈ സമയം സ്‌കൂളിൽ ഉണ്ടായിരുന്നു.

സ്റ്റാഫ് റൂമിൽ കയറി അദ്ധ്യാപകരെ ഭീഷണിപ്പെടുത്തുകയും പിന്നാലെ തോക്കെടുത്ത് മൂന്നുതവണ ആകാശത്തേക്ക് വെടിയുതിർക്കുകയുമായിരുന്നു. ഇയാളുടെ കൈയിലുണ്ടായിരുന്നത് എയർ ഗൺ ആണെന്ന് സംശയമുള്ളതായി അദ്ധ്യാപകർ പറയുന്നു. തൃശൂരിലെ മികച്ച സ്‌കൂളിൽ ഒന്നാണ് വിവേകോദയം സ്‌കൂൾ. മുൻ സ്പീക്കർ തേറമ്പിൽ രാമകൃഷ്ണനാണ് സ്‌കൂൾ മാനേജർ.