തിരുവനന്തപുരം: കെഎസ്ആര്‍ടിസി ഡ്രൈവറുമായുണ്ടായ തര്‍ക്കത്തില്‍ മേയര്‍ ആര്യാ രാജേന്ദ്രന്റെ രഹസ്യമൊഴി രേഖപ്പെടുത്തുന്നത് ഡ്രൈവര്‍ യദുവിനെ വീണ്ടും അറസ്റ്റു ചെയ്യാന്‍. ഈ കേസില്‍ ജാമ്യമില്ലാ വകുപ്പുകള്‍ ചേര്‍ക്കുന്നതിന് വേണ്ടിയാണ് ഇത്. യദു നല്‍കിയ പരാതിയില്‍ കോടതി ഇടപെടല്‍ കാരണം മേയര്‍ക്കും ഭര്‍ത്താവും എംഎല്‍എയുമായ സച്ചിന്‍ ദേവിനുമെതിരെ ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരം കേസെടുത്തിരുന്നു. യദുവിനെ കെ എസ് ആര്‍ ടി സിയ്ക്ക് തിരിച്ചെടുക്കേണ്ട സാഹചര്യവും ഇത് മൂലം ഉണ്ടാകുന്നുണ്ട്. ഇതെല്ലാം മനസ്സിലാക്കിയാണ് യദുവിനെതിരെ ജാമ്യമില്ലാ വകുപ്പുകളില്‍ കേസെടുക്കുന്നത്.

യദുവിനെ അറസ്റ്റു ചെയ്ത് ജയിലില്‍ അടയ്ക്കാനാണ് നീക്കം. നേരത്തെ ബസിലെ മെമ്മറി കാര്‍ഡ് കാണാനില്ലെന്ന പരാതിയില്‍ യദുവിനെ പോലീസ് വിശദമായി ചോദ്യം ചെയ്തിരുന്നു. എന്നാല്‍ അറസ്റ്റിലേക്ക് എത്തിക്കാനുള്ള തെളിവുകളൊന്നും കിട്ടിയില്ല. യദുവിനൊപ്പം ബസിലെ കണ്ടക്ടറേയും സ്റ്റേഷന്‍ മാസ്റ്ററേയും പോലീസ് കസ്റ്റഡിയില്‍ എടുത്തു. എന്നാല്‍ ചോദ്യം ചെയ്യലിന് ശേഷം അറസ്റ്റു ചെയ്യാന്‍ കഴിഞ്ഞില്ല. ഇതിനിടെയാണ് ലൈംഗീക അധിക്ഷേപ കേസില്‍ മേയറുടെ മൊഴി രേഖപ്പെടുത്തുന്നത്.

തിരുവനന്തപുരം ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയില്‍ പൊലീസ് അപേക്ഷ നല്‍കി. ഡ്രൈവര്‍ യദു അശ്ലീല ആംഗ്യം കാണിച്ചെന്ന മേയറുടെ പരാതിയിലാണ് നടപടി. ബസ് ഡ്രൈവര്‍ അശ്ലീല ആംഗ്യം കാണിച്ചതാണ് പ്രശ്‌നത്തിന് കാരണമായതെന്നാണ് മേയര്‍ നല്‍കിയിട്ടുള്ള മൊഴി. ഈ കേസില്‍ മേയര്‍ പോലീസിനെ പരാതി അറിയിച്ചു. തുടര്‍ന്ന് യദുവിനെ അറസ്റ്റു ചെയ്തു. അന്ന് ജാമ്യമുള്ള വകുപ്പുകളാണ് ചുമത്തിയത്. അതിന് ശേഷം വിവാദം ആളിക്കത്തി. മേയര്‍ പ്രതിസ്ഥാനത്ത് എത്തുകയും ചെയ്തു. ഈ സാഹചര്യത്തിലാണ് പുതിയ നീക്കം.

സംഭവ ദിവസം രാത്രി മേയര്‍ നല്‍കിയ പരാതിയില്‍ ഡ്രൈവറെ അറസ്റ്റ് ചെയ്ത് വിട്ടയച്ചിരുന്നു. തര്‍ക്കത്തിന് കാരണം ഓവര്‍ടേക്കിങ്ങുമായി ബന്ധപ്പെട്ടല്ല എന്നും സ്ത്രീകളോട് മോശമായി പെരുമാറിയതാണെന്നും അതുകൊണ്ടാണ് പരസ്യമായി പ്രതികരിച്ചതെന്നും ഭര്‍ത്താവും എംഎല്‍എയുമായ സച്ചിന്‍ദേവ് അസഭ്യം പറഞ്ഞുവെന്നത് നുണയാണെന്നും മേയര്‍ വ്യക്തമാക്കിയിരുന്നു. ഈ മൊഴി മജിസ്‌ട്രേട്ടിന് മുമ്പിലും മേയര്‍ ആവര്‍ത്തിക്കും. നിലവില്‍ ജാമ്യമില്ലാ കേസിലെ പ്രതിയാണ് മേയര്‍. ആ മേയര്‍ എങ്ങനെ അറസ്റ്റ് വരിക്കാതെ മൊഴി നല്‍കാന്‍ എത്തുമെന്ന ചോദ്യവും ഉയരുന്നുണ്ട്.

നേരത്തേ കൃത്യനിര്‍വ്വഹണം തടസ്സപ്പെടുത്തിയതടക്കം കമ്മീഷണര്‍ക്ക് യദു നല്‍കിയ പരാതിയില്‍ പോലീസ് നടപടിയൊന്നും എടുത്തിരുന്നില്ല. ഇതോടെ ഡ്രൈവര്‍ കോടതിയെ സമീപിച്ചു. ഇതിനിടയിടെ അഭിഭാഷകനായ ബൈജു നോയല്‍ ജില്ലാ കോടതിയില്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ പൊലീസ് മേയര്‍ക്കെതിരെയടക്കം കേസെടുത്തിട്ടുണ്ട്. ഈ കേസില്‍ മേയറെ അറസ്റ്റു ചെയ്യേണ്ട സാഹചര്യവുമുണ്ട്.

കഴിഞ്ഞ ഏപ്രില്‍ 27ന് തിരുവനന്തപുരം പാളയത്തുവെച്ചായിരുന്നു തര്‍ക്കമുണ്ടായത്. തല്‍കാലം കെ എസ് ആര്‍ ടി സിയില്‍ നിന്നും മാറ്റി നിര്‍ത്തിയിരിക്കുകയാണ് യദുവിനെ. സ്ത്രീയെ അപമാനിച്ചതിന് ജാമ്യമില്ലാ കേസു വന്നാല്‍ യദുവിനെ കെ എസ് ആര്‍ ടി സി ജോലിയില്‍ നിന്നും പുറത്താക്കും.