ന്യൂഡൽഹി: നടിയെ ആക്രമിച്ച കേസിൽ വീണ്ടും ദിലീപിന് തിരിച്ചടി. നടിയെ ആക്രമിച്ച കേസിലെ വിചാരണ പൂർത്തിയാക്കാൻ കൂടുതൽ സമയം കോടതി അനുവദിച്ചു. കേസിലെ വിചാരണ കഴിവതും ജനുവരി 31-ന് അകം പൂർത്തിയാക്കണമെന്ന് സുപ്രീംകോടതി നിർദേശിച്ചു. വിചാരണ പൂർത്തിയാക്കാൻ എല്ലാവരും സഹകരിക്കണമെന്നും കോടതി ആവശ്യപ്പെട്ടു. അതേസമയം, വിചാരണക്കോടതി ജഡ്ജിക്കെതിരേ സംസ്ഥാന സർക്കാർ നികൃഷ്ടമായ ആരോപണങ്ങൾ ഉന്നയിക്കുകയാണെന്ന് ദിലീപിന്റെ അഭിഭാഷകൻ ചൂണ്ടിക്കാട്ടി. എന്നാൽ നടിയെ ആക്രമിച്ച കേസും ഞെട്ടിക്കുന്നതാണെന്നായിരുന്നു ബെഞ്ചിലെ അംഗമായ ജസ്റ്റിസ് എം.എം. സുന്ദരേഷ് അഭിപ്രായപ്പെട്ടത്.

വിചാരണ നടപടികൾ പൂർത്തിയാക്കാൻ സുപ്രീംകോടതി അനുവദിച്ച സമയം ഫെബ്രുവരി 22-ന് കഴിഞ്ഞിരുന്നു. വിചാരണ പൂർത്തിയാക്കാൻ ആറ് മാസത്തെ സമയം കൂടിയാണ് വിചാരണ കോടതി ജഡ്ജി ഹണി എം. വർഗീസ് തേടിയത്. വിചാരണ ദൈനംദിനം നടത്തി എത്രയുംവേഗം പൂർത്തിയാക്കുന്നതാണ് നല്ലതെന്ന് സുപ്രീംകോടതി വാക്കാൽ അഭിപ്രായപ്പെട്ടു.

എന്നാൽ, സംസ്ഥാന സർക്കാരും അതിജീവിതയും വിചാരണ വൈകിപ്പിക്കുകയാണെന്ന് ദിലീപിന് വേണ്ടി ഹാജരായ സീനിയർ അഭിഭാഷകൻ മുകുൾ റോത്തഗി ആരോപിച്ചു. സർക്കാർ നികൃഷ്ടമായ ആരോപണങ്ങൾ ആണ് വിചാരണ കോടതി ജഡ്ജിക്കെതിരെ ഉന്നയിക്കുന്നത്. വളരെ ഗൗരമേറിയ വിഷയമാണിതെന്നും മുകുൾ റോത്തഗി ആരോപിച്ചു. എന്നാൽ കേസും ഞെട്ടിപ്പിക്കുന്നതല്ലേയെന്ന് കോടതി ആരാഞ്ഞു. ആരോപണങ്ങൾ സംസ്ഥാന സർക്കാരിനുവേണ്ടി ഹാജരായ സീനിയർ അഭിഭാഷകൻ രഞ്ജീത് കുമാറും സ്റ്റാന്റിങ് കോൺസൽ നിഷേ രാജൻ ഷൊങ്കറും നിഷേധിച്ചു.

വിചാരണക്കോടതി മാറ്റണമെന്നാവശ്യപ്പെട്ടുള്ള ഹർജി മറ്റന്നാൾ ഹൈക്കോടതി പരിഗണിക്കുകയാണെന്ന് അതിജീവിതയ്ക്കുവേണ്ടി ഹാജരായ സീനിയർ അഭിഭാഷകൻ ആർ. ബസന്ത് കോടതിയെ അറിയിച്ചു. വിഷയം ഗൗരമേറിയതായതിനാൽ രഹസ്യവാദം കേൾക്കലാണ് നടക്കുന്നത്. അതിനാൽ, സുപ്രീംകോടതി ഇക്കാര്യംകൂടി കണക്കിലെടുത്ത് മാത്രമേ ഉത്തരവ് ഇറക്കാവു എന്നും അതിജീവിത ആവശ്യപ്പെട്ടു.

എന്നാൽ, ഇക്കാര്യങ്ങളൊക്കെ ഹൈക്കോടതി തീരുമാനിക്കട്ടെയെന്ന് ജസ്റ്റിസുമാരായ ദിനേശ് മഹേശ്വരി, എം.എം. സുന്ദരേശ് എന്നിവരടങ്ങിയ ബെഞ്ച് വ്യക്തമാക്കി. വിചാരണ നടപടികളുടെ പുരോഗതി നാല് ആഴ്ചയ്ക്കകം അറിയിക്കാൻ വിചാരണക്കോടതി ജഡ്ജിയോട് സുപ്രീംകോടതി നിർദേശിച്ചു.