തിരുവനന്തപുരം: സ്വത്തുക്കൾ തട്ടിയെടുക്കാൻ തലസ്ഥാന ജില്ലാ കോടതിയിലെ അഭിഭാഷകനെ തട്ടിക്കൊണ്ടു പോയി ആര്യങ്കാവ് കൊക്കയിൽ തള്ളി കൊല്ലാൻ ശ്രമിച്ച കേസിൽ അഭിഭാഷകന്റെ കൂടപ്പിറപ്പായ അനുജനടക്കം 7 പ്രതികൾ ഹാജരാകാൻ കോടതി ഉത്തരവിട്ടു. വിചാരണ കോടതിയായ തിരുവനന്തപുരം പ്രിൻസിപ്പൽ സബ് ജഡ്ജിയും അസി.സെഷൻസ് കോടതി ജഡ്ജിയുമായ ജി.ഹരീഷിന്റേതാണ് ഉത്തരവ്.

വഞ്ചിയൂർ കോടതിയിലെ അഭിഭാഷകനായ നെട്ടയം സ്വദേശി അഡ്വ. ജ്യോതികുമാറിനെ തട്ടിക്കൊണ്ടുപോയ സംഭവത്തിലാണ് കോടതി ഉത്തരവ്. 1 മുതൽ 7 വരെ പ്രതികളായ അഭിഭാഷകന്റെ അനുജനായ നെട്ടയം വേറ്റിക്കോണം ബിന്ദുഭവനിൽ ജ്യോതീന്ദ്രനാഥ് (49), ക്വട്ടേഷൻ ഗുണ്ടാ സംഘാംഗങ്ങളായ കരകുളം പൊട്ടൻചിറ വീട്ടിൽ ശങ്കർ (36), അരുവിക്കര വികാസ് നഗർ മരുതുംമൂട് വീട്ടിൽ രതീഷ് (33) , അരുവിക്കര നെല്ലിവിള വീട്ടിൽ മോഹൻ സതി (36), മണക്കാട് പുഞ്ചക്കരി എ എസ് ഭവനിൽ ഉണ്ണി എന്ന ജോജെ (29) , പുഞ്ചക്കരി വട്ടവിള വീട്ടിൽ അനിൽ (28) എന്നിവരാണ് ഹാജരാകേണ്ടത്.

ഇതിൽ ഏഴാം പ്രതി അനിൽ മറ്റൊരു െ്രെകം കേസിൽ ജുഡീഷ്യൽ കസ്റ്റഡിയിലാണ്. ഇയാളെ ഹാജരാക്കാൻ ജില്ലാ ജയിൽ സൂപ്രണ്ടിന് കോടതി പ്രൊഡക്ഷൻ വാറണ്ടയച്ചു. ഒന്നര ലക്ഷം രൂപയുടെ ക്വട്ടേഷനിൽ കൃത്യം ചെയ്തുവെന്നാണ് കേസ്. 2019 ജൂലായ് മൂന്നിന് രാത്രി 10.30 നാണ് പ്രതികൾ ജ്യോതികുമാറിനെ തട്ടിക്കൊണ്ടുപോയത്. ഹെൽമറ്റ് ധാരികളായ 6 അംഗ സംഘം വഞ്ചിയൂർ വക്കീലാഫീസിൽ അതിക്രമിച്ചു കയറി ജ്യോതികുമാറിനെ മർദ്ദിച്ച് അവശനാക്കി ബോധം കെടുത്തി കൈകാലുകൾ ബന്ധിച്ച് വക്കീലിന്റെ കാറിൽ തന്നെ ഡിക്കിയിലിട്ട് തട്ടിക്കൊണ്ടു പോകുകയായിരുന്നു.

ഹെഡ്‌മാസ്റ്ററായ പിതാവ് മരിച്ചതോടെ പെൻഷൻ തുകയായ 40,000 രൂപ ബിസിനസ്സുകാരനായ അനുജൻ ജ്യോതീന്ദ്രനാഥന് കിട്ടാതായി. മാതാവും നേരത്തേ മരിച്ചു. അവിവിവാഹിതനായ വക്കീൽ ജ്യേഷ്ീൻ സ്വത്തുക്കൾ ബന്ധുക്കൾക്ക് നൽകുമോ എന്ന പേടിയിൽ സ്വത്തുക്കൾ തട്ടിയെടുക്കാൻ മർദ്ദിച്ചവശനാക്കി കൈകാലുകൾ ബന്ധിച്ച് സയനൈഡ് പൊടി നൽകി ആദ്യം അരുവിക്കര ഡാമിൽ തള്ളാൻ ശ്രമിച്ചെങ്കിലും വാച്ചർ ശ്രദ്ധിക്കുന്നുവെന്ന സംശയത്തിൽ അർദ്ധരാത്രി ആര്യങ്കാവ് വനമേഖലയിലെത്തി കഴുത്തു മുറുക്കി മരിച്ചുവെന്നു കരുതി കൊക്കയിൽ തള്ളിയെന്നാണ് കേസ്.

രാത്രി മുഴുവൻ ഉൾവന കൊക്കയിൽ കഴിഞ്ഞ് പിറ്റേന്ന് മഴയായതിനാൽ ബോധം തിര്യെ ലഭിച്ച് ഉറക്കമുണർന്ന ജ്യോതികുമാർ ഇഴഞ്ഞ് നീങ്ങി നിലവിളിച്ചതിനാൽ പ്രദേശ വാസികൾ ഓടിക്കൂടി രക്ഷപ്പെടുത്തുകയായിരുന്നു. 2019ഓഗസ്റ്റ് 8 നാണ് സഹോദരനടക്കം ആറ് പേർ അറസ്റ്റിലായത്. റിമാന്റിലായ പ്രതികൾക്ക് 80 ദിവസം കഴിഞ്ഞാണ് കോടതി ജാമ്യം അനുവദിച്ചത്.

ശങ്കറും സംഘവും ചേർന്ന് വഞ്ചിയൂരിലുള്ള ഓഫീസിൽനിന്നുമാണ് ജ്യോതികുമാറിനെ തട്ടിക്കൊണ്ടുപോയത്. അഭിഭാഷകന്റെ കാറിൽതന്നെയാണ് ആര്യങ്കാവ് ഭാഗത്തേക്കു പോയത്. തുടർന്ന് ജ്യോതികുമാറിന് സയനൈഡ് എന്ന് കരുതിയ പൊടി നൽകുകയും കഴുത്ത് മുറുക്കുകയും ചെയ്തു. മരിച്ചെന്ന് കരുതിയ ശേഷം ഇയാളെ കൈയും കാലും കെട്ടി ആര്യങ്കാവ് ചെക്‌പോസ്റ്റിനു സമീപം കൊക്കയിൽ ഉപേക്ഷിച്ചു.

പിടിക്കപ്പെടാതിരിക്കാനായി ഇവർ സഞ്ചരിച്ചിരുന്ന കാർ തമിഴ്‌നാട്ടിലെ പുളിയറയിൽ ഉപേക്ഷിച്ചു. എന്നാൽ ബോധം തിരിച്ച് കിട്ടിയതോടെ പ്രദേശവാസികളുടെ സഹായത്തോടെ ജ്യോതികുമാർ തിരിച്ചെത്തി. സംഭവത്തിൽ മൊബൈൽ ടവറുകൾ കേന്ദ്രീകരിച്ച് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ പിടികൂടിയത്. നെട്ടയത്തും പരിസരപ്രദേശങ്ങളിലുമുള്ള സ്വത്തുക്കൾ തട്ടിയെടുക്കാനാണ് താൻ ജ്യോതികുമാരിനെ കൊല്ലാൻ തീരുമാനിച്ചതെന്ന് അനുജനായ ജ്യോതീന്ദ്രനാഥ് പറഞ്ഞതായ കുറ്റസമ്മത മൊഴി പൊലീസ് കോടതിയിൽ ഹാജരാക്കിയിട്ടുണ്ട്..

ഇതിനായി ഒന്നര ലക്ഷം രൂപയുടെ ക്വട്ടേഷൻ നൽകിയെന്നും ഇയാൾ വെളിപ്പെടുത്തി. നല്ലവിലയുള്ള ചില സ്ഥലങ്ങൾ അവിവാഹിതനായ സഹോദരൻ മറ്റു ബന്ധുക്കൾക്കു നൽകുമെന്ന സംശയമാണ് കൊലപാതകശ്രമത്തിനു പിന്നിലെന്ന് പൊലീസ് കോടതിയിൽ സമർപ്പിച്ച കുറ്റപത്രത്തിൽ പറയുന്നു.