- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഡ്രൈവിങ് ടെസ്റ്റും അപകടത്തിൽപ്പെട്ട വാഹനങ്ങളുടെ പരിശോധനയും റിപ്പോർട്ട് തയ്യാറാക്കലും പ്രധാന ജോലി; എൻഫോഴ്‌സ്‌മെന്റ് ജോലി ഏറിയാൽ രണ്ട് മണിക്കൂർ മാത്രം; വാഹനങ്ങളുടെ നിയമലംഘനങ്ങൾ തടയാൻ മോട്ടോർ വെഹിക്കിൾ ഇൻസ്‌പെക്ടർമാർ റോഡ് ഡ്യൂട്ടിയിൽ ശ്രദ്ധിക്കണമെന്ന് അമിക്കസ് ക്യൂരി
തിരുവനന്തപുരം: സംസ്ഥാനത്തെ റോഡുകളിൽ വാഹനങ്ങളുടെ നിയമലംഘന പരിശോധന കർശനമാക്കാൻ നിർദ്ദേശങ്ങളുമായി അമിക്കസ് ക്യൂറി റിപ്പോർട്ട്. റീജ്യണൽ - സബ് റീജ്യണൽ ട്രാൻസ്‌പോർട്ട് ഓഫീസുകളിലെ മോട്ടോർ വെഹിക്കിൾ ഇൻസ്‌പെക്ടർമാർക്കും അസിസ്റ്റന്റ് മോട്ടോർ വെഹിക്കിൾ ഇൻസ്‌പെക്ടർമാർക്കും ആറ് മണിക്കൂർ എൻഫോഴ്‌സ്‌മെന്റ് ജോലി നിർബന്ധമാക്കണമെന്ന് അമിക്കസ് ക്യൂറി റിപ്പോർട്ടിൽ പറയുന്നു.
മിനിസ്റ്റീരിയൽ ജോലിയിൽ നിന്ന് ഈ ഉദ്യോഗസ്ഥരെ പൂർണ്ണമായും ഒഴിവാക്കണമെന്നും റിപ്പോർട്ടിലുണ്ട്. വടക്കഞ്ചേരി അപകടത്തിന്റെ പശ്ചാത്തലത്തിലാണ് അമിക്കസ് ക്യൂറിയോട് ഹൈക്കോടതി റിപ്പോർട്ട് ആവശ്യപ്പെട്ടത്.
നിലവിൽ 900 ഓളം വരുന്ന എംവിഐ. എ.എംവിഐ മാർ ആർടിഒ ഓഫീസുകളിലും സബ് റീജ്യണൽ ട്രാൻസ്‌പോർട്ട് ഓഫീസുകളിലും മിനിസ്റ്റീരിയൽ ജോലി ചെയ്യുന്നുണ്ട്. ഇത് പൂർണ്ണമായി അവസാനിപ്പിക്കണമെന്നതടക്കമുള്ള നിർദ്ദേശം റിപ്പോർട്ടിലുണ്ട്.
സംസ്ഥാനത്ത് ഒന്നേ മുക്കാൽ കോടി വാഹനങ്ങളുടെ നിയമ ലംഘനം പരിശോധിക്കാൻ നിരത്തിലുള്ള 368 മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥരാണെന്നായിരുന്നു ട്രാൻസ്‌പോർട്ട് കമ്മീഷണർ ഹൈക്കോടതിയിൽ വ്യക്തമാക്കിയത്. ഈ പ്രശ്‌നം പരിഹരിക്കാനുള്ള ഏഴ് നിർദ്ദേശങ്ങളാണ് അമിക്കസ് ക്യൂറി റിപ്പോർട്ടിലുള്ളത്.
നിലവിൽ 14 ആർടിഒ ഓഫീസുകളിലും സബ് റീജ്യണൽ ട്രാൻസ് പോർട്ട് ഓഫീസുകളിലും ഉള്ള മോട്ടർ വെഹിക്കിൾ ഇൻസ്‌പെക്ടർമാർ, അസി.മോട്ടർ വെഹിക്കിൾ ഇൻസ്‌പെക്ടർമാർ എന്നിവർക്ക് ആറ് മണിക്കൂർ എൻഫോഴ്‌സമെൻർറ് ജോലി നിർബന്ധമാക്കണമെന്നാണ് ഒരു നിർദ്ദേശം. ഇങ്ങനെ വരുമ്പോൾ റോഡിലെ നിയമലംഘനങ്ങളുടെ പരിശോധനയ്ക്ക് കൂടുതൽ ഉദ്യോഗസ്ഥരെ ലഭിക്കും.
റോഡ് സേഫ്റ്റി കമ്മീഷണറുടെ അധിക ചുമതല ട്രാൻസ്‌പോർട്ട് കമ്മീഷണർക്കാണ് നൽകിയിട്ടുള്ളത്. ഇത് അവസാനിപ്പിച്ച് മുഴുവൻ സമയ റോഡ് സേഫ്റ്റി കമ്മീഷണറെ നിയമിക്കണം. എൻഫോഴ്‌സമെന്ർറ് ഡ്യൂട്ടിയിലുള്ള റീജ്യണൽ ട്രാൻസ്‌പോർട്ട് ഓഫീസുകളും സേഫ് കേരള സ്‌ക്വാഡും സുരക്ഷാ കമ്മീണറുടെ അധികാരത്തിന് കീഴിലാക്കണം.
നിലവിൽ ആർടിഒ ഓഫീസിലെ എംവിഐ മാരും എഎംവിഐ മാരും ഡ്രൈവിങ് ടെസ്റ്റ്, അപകടത്തിലാകുന്ന വാഹനങ്ങളുടെ പരിശോധന, റിപ്പോർട്ട് തയ്യാറാക്കൽ അടക്കമുള്ള ജോലികൾക്കാണ് കൂടുതൽ സമയം ചെലവഴിക്കുന്നത്. ജോലിയുടെ ഇടവേളയിൽ രണ്ട് മണിക്കൂർ ആണ് എൻഫോഴ്‌സ്‌മെന്ർറ് ജോലി ചെയ്യാൻ സമയം ലഭിക്കുന്നത്. ആറ് മണിക്കൂർ എൻഫോസ്‌മെന്റ് ജോലി നിർബന്ധമാക്കുമ്പോൾ ഡ്രൈവിങ് ടെസ്റ്റ് അടക്കമുള്ളവ മുടങ്ങാൻ സാധ്യതയുണ്ട്.
ആൾക്ഷാമം പരിഹരിച്ചാൽ മാത്രമെ ഇതിന് പരിഹാരമാകുകയുള്ളൂവെന്നാണ് ഉദ്യോഗസ്ഥർ വിശദീകരിക്കുന്നത്. അമിക്കസ് ക്യൂറി റിപ്പോർട്ടും ട്രാൻസ്‌പോർട്ട് കമ്മീഷണറുടെ നിർദ്ദേശങ്ങളും ഉൾക്കൊള്ളിച്ചാകും ഈമാസം 27ന് ഹൈക്കോടതി റോഡ് അപകടങ്ങൾ തടയാനുള്ള അടിയന്തര നടപടികൾ നിർദ്ദേശിക്കുന്ന ഉത്തരവിറക്കുക.