തിരുവനന്തപുരം: അദ്ധ്യാപിക നൽകിയ പരാതിയിലെ ബലാൽസംഗ കേസിൽ, പെരുമ്പാവൂർ എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് മുൻകൂർ ജാമ്യം. കർശന ഉപാധികളോടെയാണ് ജാമ്യം. തിരുവനന്തപുരം അഡീഷണൽ ജില്ലാ സെഷൻസ് കോടതിയാണ് എൽദോസിന്റെ അപേക്ഷയിൽ വിധി പറഞ്ഞത്. എംഎൽഎ സംസ്ഥാനം വിട്ടുപോകരുത്, ഫോണും പാസ്‌പോർട്ടും കോടതിയിൽ സമർപ്പിക്കണം, മറ്റന്നാൾ അന്വേഷണ സംഘത്തിന് മുമ്പാകെ ഹാജരാകണം,സമൂഹമാധ്യമം വഴി പ്രകോപനം ഉണ്ടാക്കുന്ന പോസ്റ്റുകൾ പാടില്ല എന്നീ ഉപാധികളോടെയാണ് ജാമ്യം അനുവദിച്ചത്. യുവതിയെ തട്ടിക്കൊണ്ടു പോയി ദേഹോപദ്രവമേൽപ്പിക്കൽ, ബലാത്സംഗം, വധശ്രമം, സ്ത്രീത്വത്തെ അപമാനിക്കൽ എന്നീ വകുപ്പുകളാണ് എൽദോസിനെതിരെ ചുമത്തിയിട്ടുള്ളത്.

അതേസമയം, താൻ നിരപരാധിയാണെന്നും കേസ് രാഷ്ട്രീയ പ്രേരിതമാണെന്നുമാണ് എൽദോസ് കെപിസിസിക്ക് നൽകിയ വിശദീകരണം. പിആർ ഏജൻസി ജീവനക്കാരി എന്ന നിലയിലാണ് യുവതിയെ പരിചയപ്പെട്ടതെന്നും യുവതിക്കെതിരെ നിരവധി കേസുകളുടെന്നും എൽദോസ് വിശദീകരിച്ചു. നടപടി എടുക്കും മുൻപ് തന്റെ വിശദീകരണം കൂടി കേൾക്കണമെന്നും എൽദോസ് കെപിസിസിക്ക് നൽകിയ വിശദീകരണത്തിൽ ആവശ്യപ്പെട്ടിരുന്നു.

എൽദോസിന്റെ വിശദീകരണം ലഭിച്ചതായി കെപിസിസി അധ്യക്ഷൻ കെ സുധാകരൻ പറഞ്ഞു. വക്കീൽ മുഖേനെയാണ് കെപിസിസി ഓഫീസിൽ വിശദീകരണം കിട്ടിയത്. ഡൽഹിയിൽ നിന്നും നാളെ അവിടെയെത്തിയ ശേഷമേ അത് വായിക്കാനാകൂ, അതിന് ശേഷം മറ്റു മുതിർന്ന നേതാക്കളുമായി ആലോചിച്ച് യുക്തമായ നടപടി സ്വീകരിക്കുമെന്ന് സുധാകരൻ പറഞ്ഞു. ഒരു കാരണവശാലും എൽദോസിന്റെ നടപടിയെ ന്യായീകരിക്കുന്നില്ലെന്നും സുധാകരൻ പറഞ്ഞു.

 കുറ്റത്തിന്റെ വിശദീകരണം പരിശോധിച്ച് യുക്തമായ നടപടി സ്വീകരിക്കും. പരാതി ഉയർന്നപ്പോൾ തന്നെ ഒളിവിൽ പോകാതെ പാർട്ടിയെ ബോധ്യപ്പെടുത്തേണ്ട ഉത്തരവാദിത്വം എൽദോസിനുണ്ടായിരുന്നു. അദ്ദേഹം എവിടെയാണെന്ന് ആർക്കും അറിയില്ലെന്നും സുധാകരൻ പറഞ്ഞു.ഇതിനിടെ എൽദോസിന്റെ പെരുമ്പാവൂരിലെ വീട്ടിൽ തിരുവനന്തപുരം ജില്ലാ ക്രൈംബ്രാഞ്ച് സംഘം തെളിവെടുപ്പ് നടത്തി. ഈ വീട്ടിലും വച്ചും എൽദോസ് പീഡിപ്പിച്ചെന്നാണ് യുവതിയുടെ മൊഴി. കഴിഞ്ഞ സെപ്റ്റംബറിൽ എൽദോസ് ഈ വീട്ടിൽ കൊണ്ടുവന്ന് പീഡിപ്പിച്ചു എന്നാണ് പരാതിയിൽ പറയുന്നത്. കളമശേരിയിലെ ഒരു വീട്ടിലും ക്രൈംബ്രാഞ്ച് സംഘം യുവതിയുമായി തെളിവെടുപ്പ് നടത്തും.