ന്യൂഡൽഹി: ക്രിമിനൽ കേസുകളിൽ കസ്റ്റഡിയിൽ ചോദ്യം ചെയ്യേണ്ടതില്ലെന്ന കാരണത്താൽ പ്രതിക്കു മുൻകൂർ ജാമ്യം നൽകുന്നതിന് ഹൈക്കോടതികളെ വിമർശിച്ച് സുപ്രീം കോടതി. ഇതു തെറ്റായ ധാരണയാണെന്ന് ജസ്റ്റിസുമാരായ സൂര്യകാന്തും ജെബി പർദിവാലയും വ്യക്തമാക്കി. വയനാട്ടിൽനിന്നുള്ള പോക്സോ കേസ് പ്രതിക്കു മുൻകൂർ ജാമ്യം നൽകിയ ഉത്തരവ് റദ്ദാക്കിക്കൊണ്ടാണ് സുപ്രീം കോടതിയുടെ നിരീക്ഷണം. ഈ കേസിൽ ഹൈക്കോടതി നടത്തിയ നിരീക്ഷണങ്ങൾ അനാവശ്യമാണെന്ന് സുപ്രീം കോടതി വിലയിരുത്തി.

കസ്റ്റഡിയിൽ ചോദ്യം ചെയ്യേണ്ടതില്ലെന്നു പ്രോസിക്യൂഷൻ നിലപാടെടുത്താൽ ഉടൻ മുൻകൂർ ജാമ്യം നൽകുന്ന പ്രവണത പ്രകടമാണെന്ന് കോടതി ചൂണ്ടിക്കാട്ടി. പല ജാമ്യ കേസുകളിലും ഇത്തരം സാഹചര്യമുണ്ട്. കസ്റ്റഡിയിൽ ചോദ്യം ചെയ്യേണ്ടതില്ലെന്നതിന്റെ പേരിൽ മാത്രം മുൻകൂർ ജാമ്യം നൽകേണ്ടതില്ലെന്നത് തെറ്റായ നിയമ ബോധമാണ്- കോടതി പറഞ്ഞു.

കസ്റ്റഡിയിൽ ചോദ്യം ചെയ്യേണ്ടതില്ലെന്നതിന് പ്രഥമ ദൃഷ്ട്യാ കേസ് ഇല്ലെന്ന് അർഥമില്ല. അതിനെ ഗൗരവത്തിൽ കാണേണ്ടതില്ലെന്നും അർഥമില്ല- കോടതി വ്യക്തമാക്കി. പ്രഥമ ദൃഷ്ട്യാ കേസ് ഉണ്ടോ എന്നതാണ് പ്രധാനമായും കോടതികൾ പരിഗണിക്കേണ്ടത്. കുറ്റകൃത്യത്തിന്റെ സ്വഭാവവും ലഭിക്കാവുന്ന പരമാവധി ശിക്ഷയും കണക്കിലെടുക്കണം. കസ്റ്റഡിയിൽ ചോദ്യം ചെയ്യേണ്ടതുണ്ട് എന്നത് മുൻകൂർ ജാമ്യം നിഷേധിക്കാനുള്ള കാരണങ്ങളിൽ ഒന്നു മാത്രമാണെന്ന് കോടതി പറഞ്ഞു.